തിരുവനന്തപുരം : സമുദായ സംഘടനകള്‍ ഒന്നിനുപുറകെ ഒന്നായി തള്ളിപ്പറയുന്നത് നെയ്യാറ്റിന്‍കരയില്‍ ഇരുമുന്നണികള്‍ക്കും വന്‍ തിരിച്ചടിയായി. എന്‍എസ്എസ്, എസ്എന്‍ഡിപി, വിശ്വകര്‍മ്മസഭ, വിഎസ്ഡിപി തുടങ്ങിയ സംഘടനകള്‍ എല്ലാം തന്നെ ഇരു മുന്നണികളെയും പരസ്യമായി തന്നെ തള്ളിപ്പറഞ്ഞുകൊണ്ട് നിലപാട് അറിയിച്ചുകഴിഞ്ഞു. മണ്ഡലത്തില്‍ സ്വാധീനമുള്ള ക്രൈസ്തവ സമുദായ സംഘടനകള്‍ പരസ്യമായി ഏതെങ്കിലും മുന്നണി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ തയ്യാറായിട്ടുമില്ല. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ കാണാത്ത ഒരു പ്രതിഭാസമാണിത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും നേതാക്കള്‍ പെരുന്നയിലും കണിച്ചുകുളങ്ങരയിലും വിഷ്ണുപുരത്തും ഒക്കെ ചെന്ന് സമുദായ വോട്ട് സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് പരസ്യമായോ രഹസ്യമായോ ഒരു സമുദായത്തിനും കഴിയാത്ത രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്.
എന്‍എസ്എസ് തുടക്കത്തിലേ സമദൂരമാണ് നെയ്യാറ്റിന്‍കരയില്‍ എന്ന് വ്യക്തമാക്കിയിരുന്നു. ഒപ്പം ഭൂരിപക്ഷസമുദായത്തെ വഞ്ചിച്ചുകൊണ്ട് സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ കുറച്ചുകൂടി വ്യക്തമായി നിലപാട് അറിയിക്കുകയും ചെയ്തു. ഇരുമുന്നണി സ്ഥാനാര്‍ത്ഥിക്കുമൊപ്പം ബിജെപി സ്ഥാനാര്‍ത്ഥിയെക്കൂടി കണ്ടുകൊണ്ട് മനഃസാക്ഷി വോട്ടുരേഖപ്പെടുത്താനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. നീതി ലഭിക്കാന്‍ ആവശ്യമെങ്കില്‍ ഭൂരിപക്ഷ വിഭാഗങ്ങളുമായി സഹകരിച്ചു പ്രവര്ത്തിക്കുമെന്നുകൂടി സുകുമാരന്‍നായര്‍ പറയുമ്പോള്‍ നെയ്യാറ്റിന്‍കരയിലെ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് എന്‍എസ്എസുമായി സഹകരിക്കുന്നവര്‍ വോട്ടുചെയ്യുമെന്ന സംശയം പോലും ദൂരീകരിക്കപ്പെടുന്നു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തുടക്കത്തിലേ തന്നെ നെയ്യാറ്റിന്‍കരയിലെ മികച്ച സ്ഥാനാര്‍ത്ഥി ഒ. രാജഗോപാലാണെന്നും ഹിന്ദു ഏകീകരണമുണ്ടായി അദ്ദേഹം ജയിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. പിന്നീട് പത്രസമ്മേളനങ്ങളിലും ടെലിവിഷന്‍ ചര്‍ച്ചകളിലുമെല്ലാം തന്റെ ഈ നിലപാട് ആവര്‍ത്തിക്കാനാണ് വെള്ളാപ്പള്ളി ശ്രമിച്ചത്. വെള്ളാപ്പള്ളിയുടെ മനസ്സുമാറ്റാന്‍ അവസാനവട്ട ശ്രമമെന്ന നിലയില്‍ ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന് നേരിട്ട് കഴിഞ്ഞ ദിവസം കണിച്ചുകുളങ്ങരയിലെത്തിയിരുന്നു. ഒരു മണിക്കൂറോളം സംസാരിച്ചെങ്കിലും വെള്ളാപ്പള്ളിയുടെ നിലപാടില്‍ മാറ്റമില്ലായെന്നാണ് ഇന്നലത്തെ എസ്എന്‍ഡിപിയുടെ തീരുമാനം വ്യക്തമാകുന്നത്.
ഇരുമുന്നണികളും നോട്ടംവച്ചിരുന്നതാണ് വിഎസ്ഡിപിയുടെ പിന്തുണ. മണ്ഡലത്തില്‍ നിര്‍ണായക ശക്തിയായ നാടാര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന വിഎസ്ഡിപി പിന്തുണച്ചാല്‍ ജയം ഉറപ്പ് എന്ന കാഴ്ചപ്പാടായിരുന്നു മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക്. വിഎസ്ഡിപിയെ ഒപ്പം നിര്‍ത്താന്‍ വാഗ്ദാനപ്പെരുമഴയുമായി സര്‍ക്കാരും സ്വാധീനിക്കാന്‍ കെപിസിസി പ്രസിഡന്റ് നേരിട്ടും സംഘടനാ ചെയര്മാന് വിഷ്ണുപുരം ചന്ദ്രശേഖരനുമായി ചര്‍ച്ചകളും നീക്കുപോക്കുകളും നടത്തി. ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും തലതൊട്ടപ്പന്മാരും ചന്ദ്രശേഖരന്റെ പിന്തുണയ്ക്കായി ശ്രമിച്ചു. എന്നാല്‍ ഒരു മുന്നണിയോടും കൂറ് പ്രഖ്യാപിക്കാതെ ഇരുമുന്നണികളെയും പരസ്യമായി വിമര്‍ശിച്ചുകൊണ്ടാണ് വിഎസ്ഡിപി നിലപാട് പ്രഖ്യാപിച്ചത്. ഇരു മുന്നണികളുടെയും നിഷേധാത്മക നിലപാടുകളും പീഡനങ്ങളും ഏറെ സഹിച്ച നാടാര്‍ സമുദായങ്ങള്‍ മനഃസാക്ഷിക്കനുസരിച്ച് വോട്ടുചെയ്യാനാണ് വിഎസ്ഡിപി തീരുമാനിച്ചിരിക്കുന്നത്. മണ്ഡലത്തില്‍ സ്വാധീനമുള്ള മറ്റ് ഹിന്ദുസമുദായ സംഘടനാ നേതാക്കള്‍ പരസ്യമായി തന്നെ ഒ. രാജഗോപാലിനുവേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്.
ക്രിസ്ത്യന്‍ സഭകള്‍ക്ക് മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. എന്നാല്‍ ഇവരും ഏതെങ്കിലും മുന്നണിയെ പൂര്‍ണമായി പിന്തുണയ്ക്കുമെന്ന് പറയുന്നില്ല. സാധാരണ യുഡിഎഫിനെ അനുകൂലിക്കുന്ന നിലപാടാണ് മണ്ഡലത്തിലെ ക്രിസ്ത്യന്‍ സഭകളുടെത്. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹിന്ദുവും ഇടത് സ്ഥാനാര്‍ത്ഥി ക്രിസ്ത്യാനിയുമായാല് ഇതില്‍ മാറ്റമുണ്ടാകും. അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നത്തില്‍ ശെല്‍വരാജ് കഴിഞ്ഞ തവണ ജയിച്ചതും ഈ മാറ്റം കൊണ്ടാണ്. എന്നാല്‍ ഇത്തവണ രണ്ടുമുന്നണി സ്ഥാനാര്‍ത്ഥികളും ക്രൈസ്തവ വിഭാഗത്തിലെ രണ്ട് സഭകളെ പ്രതിനിധീകരിക്കുന്നു. അതുകൊണ്ടുതന്നെ ക്രൈസ്തവ സമുദായത്തിന്റെ വോട്ടുകളുടെ കാര്യത്തിലും ഇരു മുന്നണികള്‍ക്കും ഉറപ്പുപറയാന്‍ കഴിയുന്നില്ല. അതേസമയം മുന്നണിക്ക് നേതൃത്വം നല്കുന്ന പാര്‍ട്ടികള്‍ ഓരോ ദിവസം കഴിയുന്തോറും ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ ക്രൈസ്തവ വോട്ടുകളില്‍ കുറെയേറെ ഒ. രാജഗോപാലിന് ലഭിക്കുമെന്ന് ഇടതു വലതുമുന്നണികള്‍ക്ക് വ്യക്തമായി അറിയുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: