കോട്ടയം: സമസ്തമേഖലയിലും പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെതിരെ എന്‍ഡിഎ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബിജെപി ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ്. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരത്തിന്റെ ഭാഗമായി 18ന് സെക്രട്ടറിയേറ്റ് നടയില്‍ നേതാക്കള്‍ ധര്‍ണ്ണ നടത്തും. ജെആര്‍എസ് നേതാവ് സി.കെ. ജാനുവിന്റെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ ആരംഭിച്ച ഭൂസമരം എന്‍ഡിഎ ഏറ്റെടുത്ത് സംസ്ഥാന വ്യാപകമാക്കും. രണ്ടാം ഭൂപരിഷ്ക്കരണ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാവും ഭൂസമരം. സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധി, റേഷന്‍ വിതരണത്തിലെ അപാകത, വരള്‍ച്ച, സഹകരണ മേഖലയിലെ അഴിമതി എന്നിവ കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതിനായി എന്‍ഡിഎ നേതൃസംഘം കേന്ദ്രമന്ത്രിമാരെ സന്ദര്‍ശിക്കും.
കൊട്ടേഷന്‍, മാഫിയ ഗുണ്ടാ സംഘങ്ങളുടെ പിടിയിലായ സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ വന്ദുരന്തമായിമാറി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അക്രമപരമ്പരകള്‍ അരങ്ങേറുന്നു. ഇരകള്‍ക്കൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ അക്രമങ്ങളില്‍ വേട്ടക്കാര്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. അക്രമി സംഘങ്ങളുമായുള്ള സിപിഎമ്മിന്റെ അടുപ്പമാണ് ഇവരുടെ സംരക്ഷകരാകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. ഇരട്ടച്ചങ്കനെന്ന് അനുയായികള്‍ പുകഴ്ത്തുമ്പോഴും പിണറായിയുടെ ഇരട്ടനാവുമാത്രമാണ് ജനങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടത്. നടിക്കെതിരെയുള്ള അക്രമത്തില്‍ ഗൂഡാലോചന നടന്നിട്ടില്ലെന്നും പ്രതിയുടെ ഭാവനാവിലാസമാണ് നടന്നതെന്നും പരസ്യമായി പ്രഖ്യാപിച്ച പിണറായി പിന്നീട് ഗൂഡാലോചനയുണ്ടെന്ന് സമ്മതിക്കേണ്ടിവന്നു. ഈ പരസ്യപ്രസ്താവന കേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമായിരുന്നു.
ലോ അക്കാദമി ലോകോളേജ് വിഷയത്തില്‍ നടരാജപിള്ളയെ അറിയില്ലെന്നറിയിച്ച് അപമാനിച്ച പിണറായി പിന്നീട് അദ്ദേഹത്തെ വാനോളം പുകഴ്ത്തിയതും അദ്ദേഹത്തിന്റെ ഇരട്ടനാവാണ് പുറത്തുകാട്ടുന്നത്. ഹാരിസണ്‍ കമ്പനിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ നടത്തിയ രഹസ്യചര്‍ച്ചയുടെ വിശദാംശങ്ങള്‍ പരസ്യമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹാരിസണ്‍ കമ്പനിക്കെതിരെ വിജിലന്‍സ് കോടതി മുമ്പാകെ ഭൂമിസംബന്ധമായ കേസ് പരിഗണനയ്ക്കിരിക്കെ നടത്തിയ രഹസ്യചര്‍ച്ച സംശയത്തിന് വഴിവയ്ക്കുന്നതാണ്. കമ്പനി അധികൃതരുമായി പരസ്യമായിതന്നെ ചര്‍ച്ച നടത്താമെന്നിരിക്കെ രഹസ്യമായി നടത്തിയ ചര്‍ച്ച സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണ്. രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള നീക്കമാണ് സര്‍ക്കാരും കമ്പനിയും ചേര്‍ന്ന് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ജില്ലാസെക്രട്ടറി കെ.പി. ഭുവനേശ്, നിയോജകമണ്ഡലം പ്രസിഡന്റ് ബിനു ആര് വാര്യര്‍, ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറി സി.എ. രവീന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: