തൃശൂര്‍: അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവിച്ചതോടെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പ് ശക്തമായി. സിപിഐ-സിപിഎം തര്‍ക്കത്തിന് വീണ്ടും മണിമുഴങ്ങി. ലോ കോളജ് സമരത്തെ തുടര്‍ന്നുണ്ടായ പരസ്പര കൊമ്പുകോര്‍ക്കല്‍ ഏതാണ്ട് അവസാനിച്ചതോടെയാണ് പുതിയ വിഷയത്തില്‍ ഏറ്റുമുട്ടാന്‍ മുഖ്യമന്ത്രി വഴിമരുന്നിട്ടിരിക്കുന്നത്. അതേസമയം സിപിഐയെ വരുതിയിലാക്കാനുള്ള ശ്രമം സിപിഎം നേതൃത്വം തുടങ്ങി.
അതിരപ്പിള്ളി വൈദ്യുതി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നാണ് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചത്. 163 മെഗാവാട്ട് പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടി തുടങ്ങിയെന്ന് വൈദ്യുതിമന്ത്രി എം.എം മണി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റര്‍ മുകളിലായി 23 മീറ്റര്‍ ഉയരമുള്ള ചെറിയ ഡാം നിര്‍മിച്ചു 163 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള പദ്ധതിയാണു വൈദ്യുതി ബോര്‍ഡ് തയാറാക്കിയിരിക്കുന്നത്.
പദ്ധതി നടപ്പാക്കാന്‍ ഒരു വിധത്തിലും അനുവദിക്കില്ലെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. സിപിഐയുടെ എതിര്‍പ്പ് അവഗണിച്ചാണിപ്പോള്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സിപിഎം ശ്രമിക്കുന്നത്.
പദ്ധതിക്കെതിരെ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തുണ്ട്. പദ്ധതി പ്രദേശത്തെ എഴുപത്തഞ്ചോളം ആദിവാസി കുടുംബങ്ങള്‍ പദ്ധതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തിലും സമരം ശക്തമാക്കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: