കുറവിലങ്ങാട്: സ്കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവുള്‍പ്പടെയുള്ള നിരോധിത ഉല്പന്നങ്ങള് വില്‍ക്കുന്ന സംഘം കുറവിലങ്ങാട് മേഖലയില്‍ സജ്ജീവം. കഴിഞ്ഞ ദിവസങ്ങളിലായി രണ്ടുപേരെയാണ് കഞ്ചാവുമായി എക്സൈസ് സംഘം ഈ മേഖലയില്‍ നിന്നും പിടികൂടിയത്. അവര്‍ നല്കിയ മൊഴിയില്‍ കോളേജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍ക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് ഉറപ്പായി.
സ്കൂള്‍ പരിസരങ്ങളിലെ ചെറിയ പെട്ടിക്കടകളില്‍ നിരോധിത ഉല്പന്നങ്ങള് കുട്ടികള്‍ക്ക് രഹസ്യമായി നല്കി വരുന്നതായി കുട്ടികള്‍ തന്നെ സ്കൂള്‍ അധികൃതരോടെ സമ്മതിച്ചു. പ്രധാനമായും ഉഴവൂര്‍ ചെത്തിമറ്റം, വയല, കുര്യനാട്, കുറവിലങ്ങാട്, കടപ്പൂര് മേഖലയിലാണ് സ്കൂള്‍ കുട്ടികള്‍ക്ക് സിഗരറ്റ് അടക്കമുള്ള ഉല്പന്നങ്ങള് ലഭിക്കുന്നത്. സ്കൂള്‍ യൂണിഫോമില്‍ പോ ലും കുട്ടികള്‍ക്ക് ഇത്തരം ഉല്പന്നങ്ങള് കടയില്‍നിന്ന് ലഭിക്കുന്നുണ്ട്.
ബിയര്‍, നിക്കോട്ടിന്, ലഹരി കലര്‍ന്ന മിഠായികള്‍ എന്നിവ കുട്ടികള്‍ക്ക് യഥേഷ്ടം ലഭിക്കുന്നതായി അദ്ധ്യാപകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ലഹരി കലര്‍ന്ന മിഠായിക്ക് വിവിധ പഴങ്ങളുടെ സ്വാദും മണവുമായതിനാല് തിരിച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. കൂടുതലായും പ്ലസ്വണ്, പ്ലസ്ടു, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ഇത്തരം ഉല്പന്നങ്ങളുടെ ഉപയോഗം കൂടുതല്‍. ലഹരി കലര്‍ന്ന മിഠായിയില്‍ മെഥം ഫെറ്റമിന്‍ എന്ന രാസവസ്തു കലര്‍ന്നിട്ടുള്ളതിനാല്‍ ഇത് ഒരിക്കല്‍ ഉപയോഗിച്ചുള്ളവര് വീണ്ടും ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നു. കുട്ടികള്‍ക്ക് വന്‍തോതിലുള്ള ആരോഗ്യ പ്രശ്നങ്ങളും വിഷാദമടക്കമുള്ള വിഭ്രാന്തിയും ഉണ്ടാകുവാന്‍ ഇതിന്റെ ഉപയോഗം മൂലം ഇടയുള്ളതായി ഡോക്ടര്‍മാര്‍ പറയുന്നു.
കഞ്ചാവടക്കമുള്ള ഉല്പന്നങ്ങള് പൊതി രൂപത്തിലും ബീഡിരൂപത്തിലുമായി കുട്ടികള്ക്കെത്തിക്കുവാന് പ്രത്യേക സംഘം തന്നെ സ്കൂള്‍ പരിസരങ്ങളില്‍ തമ്പടിക്കുന്നുണ്ട്. വൈകുന്നേരം സ്കൂള്‍ വിടുന്ന സമയങ്ങളിലാണ് പ്രധാനമായും ഇത്തരം സംഘങ്ങള്‍ സ്കൂള്‍ പരിസരത്ത് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: