കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് ഹിന്ദുഐക്യവേദി ആരോപിച്ചു. ചീമേനി തുറന്ന ജയിലില്‍ കാസര്‍കോട് കുള്ളന്‍ വിഭാഗത്തില്‍പ്പെട്ട പശുക്കളെ സംഭാവനയായി ലഭിച്ചപ്പോള്‍ നടത്തിയ ഗോപൂജയെ വിവാദമാക്കിയ മുഖ്യമന്ത്രിയുടെ നടപടി ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
മതപ്രഭാഷകര്‍ക്കും മതംമാറ്റ ശക്തികള്‍ക്കും ജയിലുകളില്‍ യഥേഷ്ടം സ്വാതന്ത്ര്യം നല്‍കുമ്പോഴാണ് തികച്ചും ഭാവാത്മകമായി ഗോസംരക്ഷണ ആശയം മുന്‍നിര്‍ത്തി നടത്തിയ ഗോപൂജയെ നിയമലംഘനമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചത്. ഗോസംരക്ഷണം ഭരണഘടന നിര്ദ്ദേശിക്കുന്നതാണെന്ന കാര്യം മുഖ്യമന്ത്രി മറക്കരുതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു പറഞ്ഞു. ഇല്ലാത്ത വിവാദം കുത്തിപ്പൊക്കി വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് പിണറായി വിജയന് ശ്രമിച്ചത്.
ഗോപൂജ ഒരു മതവിശ്വാസത്തേയും ഹനിക്കുന്നതല്ലെന്നും ബാബു ഓര്‍മ്മിപ്പിച്ചു. ഹിന്ദുസ്ഥാന്‍ എന്ന പ്രയോഗം വര്‍ഗീയമാണെന്ന പിണറായിയുടെ മംഗലാപുരം പ്രസംഗവും ഇതിനോട് ചേര്‍ത്ത് വായിക്കണം. പിണറായിയുടെ സര്‍ക്കാര്‍ ഹിന്ദു സംസ്കാരങ്ങളേയും മാനബിന്ദുക്കളേയും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഓണാഘോഷത്തിനും ശ്രീകൃഷ്ണജയന്തി ആഘോഷത്തിനും നിലവിളക്കു കൊളുത്തുന്നതിന് എതിരായി സര്‍ക്കാര്‍ നിലകൊണ്ടത് ഈ വാദത്തെ ബലപ്പെടുത്തുന്നതാണ്.
ക്ഷേത്രങ്ങള്‍ ആര്.എസ്.എസിന്റെ ആയുധപ്പുരകളാണെന്ന വ്യാജ ആരോപണം ഉന്നയിക്കുന്നത് ഭക്തജനങ്ങളെ ക്ഷേത്രത്തില്‍ നിന്നും അകറ്റാന്‍ വേണ്ടിയാണ്. ഹിന്ദുസംഘടനകളെ വര്‍ഗ ശത്രുക്കളായിട്ടാണ് സി.പി.എം സര്‍ക്കാര്‍ കാണുന്നത്. പിണറായി വിജയന്റെ ഇടതുസര്‍ക്കാര്‍ നടത്തുന്ന ഹിന്ദുവിരുദ്ധ നിലപാടുകളെക്കുറിച്ച് ഏപ്രില്‍ ആദ്യവാരം ആലപ്പുഴയില്‍ വച്ച് നടക്കുന്ന ഹിന്ദുഐക്യവേദിയുടെ സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്ത് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: