കോഴിക്കോട്: മാര്‍ച്ച് 25 ന് ശേഷം കോഴിക്കോട് നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളില്‍ സംയുക്ത പരിശോധന നടത്തും. തീപ്പിടിത്തം നിയന്ത്രിക്കാന്‍ സാമൂഹികസുരക്ഷാസേന രൂപീകരിക്കും.
അഗ്നിശമഗന സേനാവിഭാഗം ,കോഴിക്കോട് കോര്പറേഷന്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് , ദുരന്തനിവാരണ സേന എന്നിവയുടെ ആഭിമുഖ്യത്തിലാണ് സംയുക്ത പരിശോധന നടത്തുക. ഇന്നലെ കോഴിക്കോട് ടാഗോര്‍ ഹാളില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കടകളില്‍ സുരക്ഷാ സംവിധാനം ഇല്ലെന്ന് ബോധ്യപ്പെട്ടതായി ഡിവിഷണല്‍ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്കര്‍ പറഞ്ഞു. അമിതമായി സ്റ്റോക്കുകള്‍ കടകളില്‍ കൂട്ടിയിടരുത്.
പലഷോപ്പുകളും കോണിപ്പടികള്‍ ഉണ്ടെങ്കിലും സാധനങ്ങള്‍ കൂട്ടിയിടുകയാണ്. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിക്കരുത്. അഗ്നി ശമന ഉപകരണങ്ങള്‍ വാങ്ങി സൂക്ഷിക്കുകയും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും വേണം അദ്ദേഹം പറഞ്ഞു.
മിഠായിത്തെരുവില്‍ ഇടറോഡുകള്‍ നിര്‍മ്മിക്കണമെന്ന് അസി. കമ്മീഷണര്‍ അബ്ദുള്‍ റസാഖ് ആവശ്യപ്പെട്ടു. വലിയകട്ടിയേറിയ കമ്പി ഉപയോഗിച്ചാണ് ഫ്യൂസ് കെട്ടിയിരിക്കുന്നതെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് അസി. എഞ്ചിനീയര്‍ എസ്. മണിലാല്‍ പറഞ്ഞു.
ഇലക്ട്രിക്കല്‍ ലൈസന്‍സ് ബോര്‍ഡില്‍ നിന്നും സി ക്ലാസ് ലൈസന്‍സെങ്കിലും നേടിയവര്‍ക്കു മാത്രമേ വയറിംഗ് ജോലി ഏല്‍പ്പിക്കാവൂ എന്ന് അദ്ദേഹം പറഞ്ഞു.
മിഠായിത്തെരുവ്, പാളയം, വലിയങ്ങാടി എന്നിവിടങ്ങളിലെ കടയുടമകള്‍, വ്യാപാരികള്‍, ചുമട്ട്തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.
അഗ്നിബാധ പതിവാകുന്ന സാഹചര്യത്തില്‍ ഫയര്‍ഫോഴ്സ് എത്തുന്നതിന് മുന്നോടിയായി തീ നിയന്ത്രണവിധേയമാക്കാന്‍ രൂപീകരിക്കുന്ന പ്രത്യേക സംഘത്തിന് അഗ്നിശമന സേന പരിശീലനം നല്‍കും. ഈ മാസം എട്ടിന് വ്യാപാരികളും കടയുടമകളും പ്രത്യേക സ്ക്വാഡിലേക്കുള്ള അംഗങ്ങളുടെ ലിസ്റ്റ് സമര്‍പ്പിക്കും.
സംയുക്തയോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ അബ്ദുള്‍ നാസര്‍, സൗത്ത് എ.സി.പി അബ്ദുള്‍ റസാഖ്, കോര്പറേഷന് സെക്രട്ടറി മൃണ്മയി ജോഷി, കെ.വി.ബാബുരാജ്, എം.രാധാകൃഷ്ണന് വ്യാപാരപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: