ഇരിട്ടി: കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളിയിലെ വൈദികന് റോബിന് വടക്കുഞ്ചേരി പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും നാലാഴ്ച മുന്‍പ് പ്രസവിക്കുകയും ചെയ്ത സംഭവം മൂടിവെക്കാന്‍ പ്രതിയും പ്രതിയെ രക്ഷിക്കാന്‍ സഭയും നടത്തിയത് വന്‍ഗൂഢാലോചന. സംഭവം മൂടിവെക്കാനായി ഒരു കോടി രൂപ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വാഗ്ദാനം ചെയ്തെന്നും ഇതില്‍ പത്തു ലക്ഷം രൂപ ഇവര്‍ക്ക് കൈമാറിയതായും അറിയുന്നു.
വൈദികന് കുട്ടിയെ നിരന്തരമായി പള്ളിമേടയില്‍ വെച്ച് പീഡിപ്പിച്ചിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ കുട്ടിയുടെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് പ്രതി നടത്തിയത്. മാതാപിതാക്കള്‍ക്ക് സത്യം ബോധ്യമായതിനെത്തുടര്‍ന്ന് പിന്നീട് സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമായി. സംഭവം പുറത്തായതിനെ തുടര്‍ന്ന് ആരോ രഹസ്യമായി വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. ഇവരുടെ ചോദ്യം ചെയ്യലില്‍ തന്റെ പിതാവ് തന്നെയാണ് തന്നെ ലൈംഗികമായി ഉപയോഗിച്ചതെന്നും പിതാവില്‍ നിന്നുമാണ് താന്‍ ഗര്‍ഭിണിയായതെന്നുമാണ് കുട്ടി ആദ്യം പറഞ്ഞത്.
വൈദികനെ രക്ഷപ്പെടുത്താനും സംഭവം ഒതുക്കിത്തീര്‍ക്കുവാനുമായി മാതാപിതാക്കളുമായി ചേര്‍ന്ന് നടത്തിയ ബോധപൂര്‍വമായ ശ്രമമായിരുന്നു ഇത്. ഇതിനായി ഇവര്‍ക്ക് വാഗ്ദാനം ചെയ്തതാണ് ഒരു കോടി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഗര്‍ഭിണിയാക്കിയതിനു പിതാവിനെതിരെ കേസെടുക്കുമെന്നും ജയിലിലടക്കുമെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞതോടെയാണ് കുട്ടി സത്യം തുറന്നു പറയുന്നത്.
ക്രിസ്തീയ സഭയുടെ കീഴിലുള്ള കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ ക്രിസ്തുരാജ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്. ഇവിടെ വൈദികന്റെ ഒരു വിശ്വസ്തയെ പരിചരണത്തിനായി നിര്‍ത്തുകയും ചെയ്തു. ഈ വിശ്വസ്തയെക്കുറിച്ചും നാട്ടില്‍ നല്ല വാര്‍ത്തയല്ല പ്രചരിക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പ്രസവിച്ച കാര്യം ആശുപത്രി അധികൃതരും മറച്ചുവെച്ചു.
പ്രസവശേഷം നവജാത ശിശുവിനെ ഇവിടെ നിന്നും വയനാട്ടിലെ സഭയുടെ കീഴിലുള്ള ഒരു അനാഥാലയത്തിലേക്ക് മാറ്റി. ഒരു ശസ്ത്രക്രിയക്കായി പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് ഇവര്‍ നാട്ടില്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഇത്തരം വാര്‍ത്തകളേയും വൈദികന്റെയും കൂട്ടാളികളുടെയും എല്ലാ ശ്രമങ്ങളെയും വിഫലമാക്കിയത് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കിട്ടിയ രഹസ്യ വിവരവും അവരുടെ വിദഗ്ധമായ ചോദ്യം ചെയ്യലുമാണ്.
ക്രിസ്തീയ സഭകള്‍ നയിക്കുന്ന ഒരു ചാനലിന്റെയും പത്രത്തിന്റെയും ഉന്നതപദവിയിലിരുന്ന വ്യക്തി എന്ന നിലയില്‍ ഉന്നതങ്ങളില്‍ പിടിപാടുള്ള വ്യക്തികൂടിയാണ് പ്രതിയായ വൈദികന്. വിവാദ വ്യവസായി ഫാരിസ് അബൂബക്കറെപ്പോലുള്ളവരുടെ അടുത്ത കൂട്ടാളിയായും ഇയാള്‍ അറിയപ്പെടുന്നു.
കേരളത്തിനകത്തും പുറത്തുമുള്ള വിവിധ കോളേജുകള്‍ക്ക് വേണ്ടിയും കാനഡയിലെ ചില ആശുപത്രികള്‍ക്ക് വേണ്ടിയും മറ്റും ഇയാള്‍ പെണ്‍കുട്ടികളെ റിക്രൂട്ട്മെന്റ്മെന്റ് നടത്തുകയും ഇവരെ ഇവിടങ്ങളിലേക്ക് അയക്കുകയും ചെയ്തിരുന്നു. അഭിമുഖം നടത്തിയിരുന്നത് പള്ളിയില്‍ വെച്ചായിരുന്നു എന്ന് ജനങ്ങള്‍ പറയുന്നു. കാനഡയിലടക്കം ഇങ്ങിനെ ഇയാള്‍ പലതവണ പോയിരുന്നു എന്നാണു വിവരം. ഒടുവില്‍ കാനഡയിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് പോലീസിന്റെ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: