തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ പൊതുകടം 80 ശതമാനമായി വര്‍ദ്ധിച്ചെന്ന് സിഎജി റിപ്പോര്‍ട്ട്. കടം കാലാവധി പൂര്‍ത്തിയാക്കല്‍ രേഖയനുസരിച്ച് 47.4 ശതമാനം 2023 മാര്‍ച്ചോടെ തിരിച്ചടക്കണം. ഇത് ഏതാണ്ട് 52087.13 കോടി രൂപ വരുമെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നിയമസഭയില്‍ വച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2011-12ല്‍ 8,880 കോടി രൂപയാണ് പൊതുവിപണിയില്‍ നിന്ന് കടമെടുത്തതെങ്കില്‍ 2015-16ല്‍ ഇത് 15,000 കോടിയായി. പതിനാലാം ധനകാര്യ കമ്മീഷന് ശുപാര്‍ശയനുസരിച്ചുള്ള കേന്ദ്ര വിഹിതം ലഭിച്ചതോടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റവന്യൂ കമ്മിയും ധന കമ്മിയും കുറഞ്ഞു. 2014-15ല്‍ റവന്യൂ കമ്മി 13,796 കോടി രൂപ. 2015-16ല്‍ 9,657 കോടിയായി. റവന്യൂ വരവില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനത്തിന്റെ വര്‍ദ്ധന.
തനതു നികുതി വരുമാനം 3,763 കോടി രൂപ വര്‍ദ്ധിച്ചെങ്കിലും വളര്‍ച്ചാ നിരക്ക് റവന്യൂ വരവുകളുടെ വളര്‍ച്ചാ നിരക്കിനേക്കാള്‍ കുറവ്. സംസ്ഥാന ഭാഗ്യക്കുറിയില്‍ നിന്നുള്ള വരുമാനവും, റവന്യൂ ചെലവ് മുന്‍വര്‍ഷത്തേക്കാള്‍ 2015-16ല്‍ 9.7 ശതമാനവും വര്‍ദ്ധിച്ചു. പലിശയും പെന്ഷന് ചെലവും 14 മുതല്‍ 16 ശതമാനം വരെ ഉയര്‍ന്നെങ്കിലും ഇവയുടെ വളര്‍ച്ചാ നിരക്ക് പത്തു ശതമാനത്തില്‍ താഴെ. പെന്ഷന്, പലിശ ബാധ്യത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനം വര്‍ദ്ധിപ്പിക്കണമെന്നും സിഎജി ശുപാര്‍ശ ചെയ്യുന്നു.
പൊതുമരാമത്ത് വകുപ്പില്‍ എട്ട് റോഡ്സ് ഡിവിഷനുകളും അഞ്ച് ബില്‍ഡിങ് ഡിവിഷനുകളും കൃത്യ സമയത്തു പണി പൂര്‍ത്തിയാക്കാത്തതും തുക കൈമാറാതിരുന്നതു മൂലവും 606.02 കോടി രൂപ ഉപയോഗിച്ചില്ല. പൊതുമരാമത്തിനു ലഭിക്കുന്ന തുക റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബില്‍ഡിങ് ഡിവിഷനുകള്‍ പണി ചെയ്യുന്നതില്‍ ക്രമാതീതമായ കാലതാമസം ഉണ്ടാക്കുന്നു. വിവിധ പദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുക്കുന്നതിനു നല്കിയ തുകയില്‍ 496.28 കോടി രൂപ ചെലവഴിച്ചില്ല. ലാന്‍ഡ് അക്വിസേഷന്‍ ഓഫീസര്‍മാര്‍ രജിസ്റ്ററുകള്‍ സൂക്ഷിച്ചിട്ടില്ല. സ്ഥലം ഏറ്റെടുക്കലുകള്‍ ഫണ്ടില്ലാത്തത് കൊണ്ടല്ല കാര്യക്ഷമതയില്ലാത്തതു കൊണ്ടാണു മുടങ്ങുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: