തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.
സംസ്ഥാനത്ത് ആവശ്യവസ്തുക്കളുടെ വില കുത്തനേ വര്‍ദ്ധിച്ച സാഹചര്യം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യമാണ് അടിയന്തര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം ഉന്നയിച്ചത്. എന്നാല്‍ നോട്ടീസിന് സ്പീക്കറുടെ അനുമതി ലഭിക്കാതെ വന്നതോടെ പ്രതിപക്ഷം സഭ ബഹിഷ്ക്കരിക്കുകയായിരുന്നു.
സാധാരണക്കാര്‍ വിലക്കയറ്റം മൂലം പൊറുതിമുട്ടിയെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ എം.ഉമ്മര്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രത്തില്‍ നിന്നും ആവശ്യത്തിനുള്ള അരി നേടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമര്‍ശിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ വരള്‍ച്ച മുന്നില്‍ കണ്ട് വേണ്ട നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞു. എന്നാല്‍ അത്തരം നടപടികള്‍ പോലും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
അതേസമയം, ബ്രാന്‍ഡഡ് അരികള്‍ക്ക് വിപണിയില്‍ വില വര്‍ധിച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന് സമ്മതിച്ചു. 21 ശതമാനം വരെ അരിക്ക് വില കൂടിയിട്ടുണ്ടെന്നും മന്ത്രി സമ്മതിച്ചു.
വില വര്‍ധന തടയാന്‍ ബജറ്റില്‍ 150 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരുന്നത്. മുന്‍ സര്‍ക്കാര്‍ 70 കോടി രൂപമാത്രമാണ് ഈ ഇനത്തില്‍ നീക്കി വെച്ചതെന്ന് പറഞ്ഞ മന്ത്രി വിലക്കയറ്റം നേരിടാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
അതിനിടെ വില വര്‍ധിച്ച ഓരോ അരിയുടേയും വിവരങ്ങള്‍ പ്രതിപക്ഷം സഭയില്‍ വായിച്ചു കേള്‍പ്പിച്ചു. വരള്‍ച്ചയില്‍ സര്‍ക്കാരിനെ കുറ്റം പറയാന്‍ സാധിക്കില്ല. പക്ഷേ ഫലപ്രദമായി സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. സര്‍ക്കാരിന് ഉഴപ്പന് മട്ടാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: