എരമല്ലൂര്‍: ദേശീയപാതയില്‍ എരമല്ലൂരിലും സമീപ പ്രദേശങ്ങളിലും മോഷണങ്ങള്‍ വര്‍ദ്ധിക്കുന്നതായി പരാതി. എഴുപുന്ന പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ ചമ്മനാട് പ്രദേശത്തുള്ള രണ്ട് വീടുകളില്‍ കഴിഞ്ഞ രാത്രിയില്‍ മോഷണം നടന്നു.
ചമ്മനാട് ശ്രീദേവി കൃപയില്‍ (പുതുപറമ്പത്ത്) രാമചന്ദ്രകര്ത്തായുടെ വീട്ടില്‍ നിന്ന് അഞ്ചു പവന്റെ സ്വര്‍ണ്ണാഭരണവും മൂവായിരം രൂപയും ചന്ദ്രവിലാസത്തില്‍ ശ്യാംകുമാറിന്റെ വീട്ടില്‍ നിന്നും അയ്യായിരം രൂപയുമാണ് കവര്‍ന്നത്.
ഇരു വീടുകളുടെയും അടുക്കള വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ വീടിന്റെ അകത്തു കടന്നത്. മുറിക്കുള്ളില്‍ കയറി അലമാര തുറന്നാണ് ആഭരണവും പണവും കവര്‍ന്നത്. അലമാരികളിലുണ്ടായിരുന്ന സാധനങ്ങളെല്ലാം എടുത്ത് പുറത്തിട്ടിരുന്നു.
ഇരു വീടുകളിലേയും വീട്ടുകാര്‍ നല്ല ഉറക്കത്തിലായിരുന്നതിനാല്‍ ഒന്നും അറിഞ്ഞില്ല. ഏതോ ദ്രാവകം സ്പ്രേ ചെയ്ത ശേഷമാണ് മോഷ്ടാക്കള്‍ വീടുകളില്‍ കടന്നതായി പോലിസ് സംശയിക്കുന്നു.
ഇരു വീടുകളുടെയും അടുക്കള വാതിലിന്റെ സമീപത്തു നിന്നും കമ്പിപ്പാര, ഉളി എന്നിവ കണ്ടെടുത്തു. അരൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണം വ്യാപകമായതിനാല്‍ നൈറ്റ് പട്രോളിങ് ശക്തമാക്കുന്നതിന് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചതായി അരുര് എസ്ഐ റ്റി.എസ്. റെനീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: