വിളപ്പില്‍: സ്ത്രീകള്‍ക്ക് ഏതു സമയത്തും സഹായം അഭ്യര്‍ത്ഥിച്ച് സന്ദേശം അയക്കാന്‍ സംസ്ഥാന വനിതാ കമ്മീഷന് ആരംഭിച്ച എസ്എംഎസ് സംവിധാനം പച്ചപിടിച്ചില്ല. സ്ത്രീ സുരക്ഷയ്ക്കായി മുറവിളികൂട്ടുന്നവര്‍ യാതൊരു പ്രചരണവും നല്കാന് കൂട്ടാക്കാത്തതാണ് കമ്മീഷന്റെ സ്വപ്ന പദ്ധതിക്ക് തിരിച്ചടിയായത്. ജസ്റ്റിസ് ഡി.ശ്രീദേവി വനിതാ കമ്മീഷന് അധ്യക്ഷയായിരിക്കുമ്പോഴാണ് 2010 ല്‍ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ (എന്‍ഐസി) സഹകരണത്തോടെ എസ്എംഎസ് സംവിധാനം തുടങ്ങിയത്.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ മൊബൈല്‍ ഫോണില്‍ നിന്ന് എസ്എംഎസിലൂടെ വനിതാകമ്മീഷനെ അറിയിക്കുവാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. 537252 എന്ന നമ്പരിലേക്ക് വനിത എന്ന് ടൈപ്പ് ചെയ്ത് സഹായം അഭ്യര്‍ത്ഥിക്കാവുന്ന രീതിയിലാണ് എസ്എംഎസ് സംവിധാനം നടപ്പിലാക്കിയത്. കൂടാതെ വനിതാ കമ്മീഷനില്‍ നിന്ന് സ്ത്രീകള്‍ക്ക് ലഭിക്കുന്ന നിയമസഹായം, അദാലത്തുകളെ കുറിച്ചുള്ള വിവരങ്ങള്‍, കമ്മീഷന് ചെയര്‍പേഴ്സണ്‍, അംഗങ്ങള്‍ എന്നിവരുടെ വിവരങ്ങള്‍ ഇവയൊക്കെ പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ബട്ടണില്‍ വിരല്‍തൊട്ടാല്‍ സന്ദേശമായി ഈ നമ്പരിലൂടെ ലഭിക്കുമായിരുന്നു.
വനിതാ കമ്മീഷന് കോള്‍ സെന്ററില്‍ എത്തുന്ന സന്ദേശം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാന പോലീസ് മോണിറ്ററിംഗ് യൂണിറ്റിന് കൈമാറും. മോണിറ്ററിംഗ് യൂണിറ്റ് പരാതിക്കാരിയുടെ, സഹായം അഭ്യര്‍ത്ഥിക്കുന്ന സ്ത്രീയുടെ സമീപത്തുള്ള പോലീസ് സ്റ്റേഷനില്‍ നിര്‍ദ്ദേശം നല്‍കും. ഇതോടെ ആപത്തില്‍പ്പെടുന്ന സ്ത്രീകള്‍ക്ക് നിമിഷങ്ങള്‍ക്കകം പോലീസിന്റെ സേവനം ലഭ്യമാക്കാന്‍ സാധിക്കുമെന്നതായിരുന്നു ഈ സംവിധാനത്തിന്റെ പ്രത്യേകത. ജനങ്ങള്‍ക്കിടയില്‍ ഈ പദ്ധതിയെ കുറിച്ച് വേണ്ടത്ര പ്രചാരം നല്കാന് സര്‍ക്കാര്‍ തയ്യാറായില്ല. ആവശ്യത്തിന് ഫണ്ടും നല്‍കിയില്ല. ഇത് പദ്ധതിക്ക് തിരിച്ചടിയായി.
യുഡിഎഫ് സര്‍ക്കാര്‍ 2011 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ കമ്മീഷന് അംഗമായിരുന്ന മീനാക്ഷി തമ്പാന് രാജിവച്ചൊഴിഞ്ഞു. പകരം കമ്മീഷന് അംഗമായെത്തിയ നൂര്ദീന റഷീദ്, ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് ഡി.ശ്രീദേവി എന്നിവരാണ് അന്ന് പദ്ധതിക്ക് ചുക്കാന്‍ പിടിച്ചത്. കാലാവധി പൂര്‍ത്തിയാക്കി ജസ്റ്റിസ് ശ്രീദേവി 2012 ല്‍ വനിതാ കമ്മീഷന്റെ പടിയിറങ്ങി. തുടര്‍ന്ന് റോസക്കുട്ടി ടീച്ചര്‍ കമ്മീഷന് ചെയര്‍പേഴ്സണായി ചുമതലയേറ്റു. പരാതിക്കാര്‍ ഫോണിലൂടെയും നേരിട്ടും പരാതി നല്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് റോസക്കുട്ടി ടീച്ചര്‍ പറയുന്നു.
അതുകൊണ്ടുതന്നെ ഈ സംവിധാനത്തെ കമ്മീഷന് കാര്യമായി ശ്രദ്ധിച്ചില്ലെന്നും ടീച്ചര്‍ സമ്മതിക്കുന്നു. എസ്എംഎസ് സംവിധാനം ജനങ്ങളിലെത്തിക്കുന്നതില്‍ സര്‍ക്കാരിനും കമ്മീഷനും വീഴ്ചയുണ്ടായതാണ് പദ്ധതിയുടെ പരാജയത്തിന് കാരണമെന്ന് മുന്‍ അദ്ധ്യക്ഷ ജസ്റ്റിസ് ശ്രീദേവി ആരോപിക്കുന്നു. കവലകളിലും പൊതുസ്ഥലങ്ങളിലും എസ്എംഎസ് നമ്പര്‍ പ്രദര്‍ശിപ്പിച്ച് പദ്ധതിയെ ജനങ്ങളിലെത്തിക്കാന്‍ സാധിക്കുമായിരുന്നു. സ്ത്രീക്ഷേമം ആഗ്രഹിക്കുന്നവര്‍ മുന്‍കൈ എടുത്തിരുന്നെങ്കില്‍ 537252 എന്ന നമ്പര്‍ നിരാലംബരായ സ്ത്രീകള്‍ക്ക് സുപരിചിതമാക്കാന്‍ കഴിയുമായിരുന്നെന്നും ജസ്റ്റിസ് ശ്രീദേവി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: