രാജ്യത്ത് തീവ്രവാദം അവസാനിപ്പിക്കണമെന്നും സമാധാനം പുലരണമെന്നും ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ ചിന്തിക്കുന്നത് തെറ്റാണോ?. അങ്ങനെയൊന്നും ചിന്തിക്കരുതെന്നാണ് മണിപ്പൂരിലെ കോണ്‍ഗ്രസ് പറയുന്നത്. ഗോത്രവിഭാഗങ്ങളില്‍ ശത്രുത വളര്‍ത്തിയും തമ്മിലടിപ്പിച്ചും രാഷ്ട്രീയ നേട്ടമുണ്ടാക്കുന്ന കോണ്‍ഗ്രസ്സിന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ കത്തിയെരിയേണ്ടത് നിലനില്‍പ്പിന്റെ പ്രശ്നമാണ്. സമാധാനത്തിനുള്ള മോദി സര്‍ക്കാരിന്റെ നടപടികളെ അട്ടിമറിച്ച് തെരഞ്ഞെടുപ്പില്‍ വൈകാരിക രാഷ്ട്രീയം കളിക്കുകയാണ് കോണ്‍ഗ്രസ്.
സമാധാനത്തിനായി നാഗാ തീവ്രവാദ സംഘടനയായ എന്‍എസ്സിഎന്നും (ഐഎം) കേന്ദ്രസര്‍ക്കാരുമായി ഒപ്പിട്ട രൂപരേഖയാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഏറ്റവും ചൂടുള്ള വിഷയം. അരപ്പേജിലൊതുങ്ങുന്ന രൂപരേഖയില്‍ പരിഗണനാ വിഷയങ്ങള്‍ മാത്രമാണുള്ളത്. തുടര്‍ ചര്‍ച്ചകളിലൂടെയാണ് അന്തിമ കരാറിലെത്തേണ്ടത്. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന സമാധാന ശ്രമങ്ങള്‍ മോദി സര്‍ക്കാര്‍ പുനരാരംഭിച്ചത് പൊതുവെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. സമാധാനം ഉറപ്പാക്കാതെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വികസനം നടപ്പാക്കാന്‍ സാധിക്കില്ല. ഈ തിരിച്ചറിവാണ് സര്‍ക്കാരിനെ നയിക്കുന്നത്.
2015 ആഗസ്ത് മൂന്നിനാണ് രൂപരേഖ ഒപ്പുവെക്കുന്നത്. ഒന്നര വര്‍ഷത്തിന് ശേഷം തെരഞ്ഞെടുപ്പ് വന്നപ്പോഴാണ് രൂപരേഖ ശരിയല്ലെന്ന് കോണ്‍ഗ്രസ്സിനും മുഖ്യമന്ത്രി ഇബോബിക്കും തോന്നിയത്. ഭൂമിശാസ്ത്രപരമായും സാമൂഹ്യമായും മണിപ്പൂരിനെ ദോഷകരമായി ബാധിക്കുന്ന വ്യവസ്ഥകള്‍ രൂപരേഖയിലുണ്ടെന്നാണ് പ്രചാരണം. ആസാം, മണിപ്പൂര്‍, നാഗാലാന്റ്, അരുണാചല്‍ പ്രദേശ്, മ്യാന്മാര് എന്നിവിടങ്ങളിലെ നാഗാമേഖലകള് ഉള്‍പ്പെടുത്തി പ്രത്യേക രാജ്യം വേണമെന്നതാണ് നാഗാ തീവ്രവാദ സംഘടനകളുടെ ആവശ്യം. മണിപ്പൂരില്‍ മലമ്പ്രദേശങ്ങളാണ് നാഗാ വിഭാഗത്തിന്റെ കേന്ദ്രം. നാഗകള്‍ മണിപ്പൂരിനെ അടര്‍ത്തിയെടുക്കുമെന്ന ആശങ്കയിലാണ് താഴ്വരയിലെ ഭൂരിപക്ഷമായ മൈതേയ് വിഭാഗം. ഇവര്‍ ഹിന്ദുക്കളാണ്. പരസ്പര വിശ്വാസം നഷ്ടപ്പെട്ട രണ്ട് വിഭാഗങ്ങളിലും സംഘര്‍ഷത്തിന്റെ കനലുകള്‍ കെടാതെ കിടക്കുന്നുണ്ട്. ഇത് ആളിക്കത്തിച്ച് മുതലെടുക്കുകയാണ് കോണ്‍ഗ്രസ് കാലങ്ങളായി ചെയ്യുന്നത്.
അറുപതില്‍ 40 സീറ്റും താഴ്വരയിലാണ്. പുതിയ ജില്ലകള്‍ രൂപീകരിച്ചതിനെതിരെ നാഗകള്‍ നാല് മാസമായി ഉപരോധത്തിലാണ്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന് അവര്‍ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മൈതേയ് വിഭാഗത്തെ കൂടെ നിര്‍ത്തുന്നതിനാണ് വിഷയം കോണ്‍ഗ്രസ് സജീവമാക്കുന്നത്. നാഗാവിരോധം മുതലെടുത്ത് വൈകാരിക രാഷ്ട്രീയം പയറ്റുന്നു. ബിജെപി മണിപ്പൂരിനെ നാഗകള്‍ക്ക് വിട്ടുകൊടുക്കുകയാണെന്ന മട്ടിലാണ് കുപ്രചാരണം. രൂപരേഖ പരസ്യപ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ചില സംഘടനകളെ സ്പോണ്സര് ചെയ്തും ഇബോബി ഈ വിഷയം ഉന്നയിക്കുന്നുണ്ട്.
മണിപ്പൂരിനെ ബാധിക്കുന്നതൊന്നും രൂപരേഖയിലില്ലെന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടും കോണ്‍ഗ്രസ് പ്രചാരണം അവസാനിപ്പിച്ചിട്ടില്ല. രൂപരേഖ ഒപ്പുവെച്ച സമയത്ത് കോണ്‍ഗ്രസ് ഉറങ്ങുകയായിരുന്നോയെന്നും മോദി ചോദിച്ചു. രൂപരേഖയില്‍ മണിപ്പൂരിനെക്കുറിച്ച് പരാമര്‍ശമില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച ചെയ്തതിന് ശേഷമാകും അന്തിമകരാറിലെത്തുകയെന്നും രൂപരേഖ കോണ്‍ഗ്രസ് സര്‍ക്കാരും കണ്ടിട്ടുള്ളതാണെന്നും ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവും ചൂണ്ടിക്കാട്ടി. പ്രചാരണത്തിനെത്തുന്ന എല്ലാ കേന്ദ്രമന്ത്രിമാരും ആവര്‍ത്തിച്ച് നിലപാട് വ്യക്തമാക്കുന്നുണ്ട്.
ഏറെയും വൈകാരികതയില്‍ ജീവിക്കുന്ന ഇരുവിഭാഗങ്ങളെയും തമ്മില്‍ത്തല്ലിക്കാന്‍ എളുപ്പമാണ്. കോണ്‍ഗ്രസ് ആദ്യമായല്ല സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്നത്. 2001ല്‍ വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് നാഗാസംഘടനയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ മണിപ്പൂരിലേക്ക് വ്യാപിപ്പിച്ചപ്പോള്‍ സംസ്ഥാനത്ത് കലാപം പടര്‍ന്നു. കേന്ദ്രഭരണത്തിന്റെ മികവില്‍ മണിപ്പൂരില്‍ ബിജെപി വളര്‍ന്നുവരുന്ന സമയമായിരുന്നു അത്. വെടിനിര്‍ത്തല്‍ കരാറിനെതിരെ മൈതേയ് വിഭാഗം പ്രതിഷേധവുമായി രംഗത്തിറങ്ങി. പ്രതിഷേധം കലാപത്തിലേക്ക് തിരിഞ്ഞതോടെ പോലീസ് വെടിവെച്ചു. 18 പേരാണ് അന്ന് കൊല്ലപ്പെട്ടത്. സര്‍ക്കാരിന് തീരുമാനം പിന്‍വലിക്കേണ്ടി വന്നു. സമാധാനശ്രമങ്ങള്‍ക്കും തിരിച്ചടിയേറ്റു.
1980കളിലാണ് നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ് (എന്എസ്സിഎന്) രൂപീകരിക്കുന്നത്. ഇതിലെ ഐഎം വിഭാഗവുമായാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഏറ്റവും വലിയ തീവ്രവാദ സംഘടനയായ എന്‍എസ്സിഎന്നിനെ പിന്തിരിപ്പിച്ചാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ സമാധാനത്തിന്റെ പാതയിലെത്തിക്കാന്‍ വേഗത്തില്‍ സാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. മറ്റ് തീവ്രവാദ സംഘടനകള്‍ക്ക് പരിശീലനവും ആയുധങ്ങളും നല്കുന്നതില് എന്എസ്സിഎന്നിന് പ്രധാന പങ്കുണ്ട്. മ്യാന്മറില് കടന്നുകയറി ഇന്ത്യന്‍ സൈന്യം ഭീകരരെ തകര്‍ത്തതും തീവ്രവാദ സംഘടനകളെ ഭയപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെയും അമേരിക്കയുടെയും താത്പര്യങ്ങളും മതപരിവര്‍ത്തന ശക്തികളും വിദേശ എന്‍ജിഒകളും സമാധാനത്തിനെതിരാണ്. ഇവര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്സിന്റെയും സ്ഥാനം.
ഭരണപരാജയം മറച്ചുവെക്കാനാണ് കോണ്‍ഗ്രസ് വൈകാരിക രാഷ്ട്രീയം കളിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് ഭാബാനന്ദ സിംഗ് ചൂണ്ടിക്കാട്ടുന്നു. ഭരണത്തിനെതിരായ വികാരമുയരുമ്പോഴെല്ലാം കോണ്‍ഗ്രസ് ഇത്തരം നിലപാടെടുക്കാറുണ്ട്. സൈന്യത്തിനുള്ള പ്രത്യേക അധികാര നിയമമായ അഫ്സ്പക്കെതിരെ ഉള്‍പ്പെടെ ചില സംഘടനകളെ രംഗത്തിറക്കി മുഖ്യമന്ത്രി ഇബോബി സ്പോണ്സര് സമരം സംഘടിപ്പിച്ചിട്ടുണ്ട്. ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ഇതെല്ലാം. ഇത്തവണ മണിപ്പൂര്‍ ഇത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: