ചോദ്യം: മതാതീത ആത്മീയതയെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണല്ലോ. മതം ആചരണമാണ് ആത്മീയത മതത്തിന് ഉപരിയാണ് എന്ന കാഴ്ചപ്പാട് വിശദീകരിക്കാമോ?
മറുപടി: മതം പറയുന്നത് ആദ്ധ്യാത്മികമല്ല. ഇന്ന് കാണുന്ന മതങ്ങള്‍ ഉണ്ടാകുംമുമ്പേ ആദ്ധ്യാത്മികത ഉണ്ട്, ഈശ്വരാന്വേഷണം ഉണ്ട്. ഈശ്വരാന്വേഷണമാണ് ആദ്ധ്യാത്മികത-ആത്മീയത. മതം ഈശ്വരാന്വേഷണമല്ല. മതം ആചരണങ്ങളുടെ അടിസ്ഥാനത്തിലുള്ള കൂട്ടായ്മയാണ്.
ആദ്ധ്യാത്മികത വ്യക്തിനിഷ്ഠമാണ്. ആചരണം വ്യക്തിനിഷ്ഠമല്ല; സമൂഹനിഷ്ഠമാണ്. സമൂഹം പരമ്പരയാ തുടര്‍ന്നുവരുന്നതാണ് അത്. ആചരണത്തിന് കാലഘട്ടത്തിന്റെയും ദേശത്തിന്റെയും സമൂഹത്തിന്റെയും സ്വാധീനമുണ്ട്. കാലം, ദേശം എന്നിവയുടെ അടിസ്ഥാനത്തില്‍ മാറ്റമുണ്ടാവുമെന്നര്ത്ഥം.
ആത്മീയത അങ്ങനെയല്ല. ഉള്ളിലുള്ള ഈശ്വരീയതയെ വേര്‍തിരിച്ച് അറിയുന്നതാണ് ആത്മീയത. ഉള്ളിലുള്ള ബോധത്തെ വികസിപ്പിക്കുന്നതാണ് ആദ്ധ്യാത്മികത. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന ഈശ്വരചൈതന്യവും ഉള്ളിലുള്ള ചൈതന്യവും ഒന്നാണ് എന്നും അഭേദ്യമാണെന്നും അനുഭവിക്കലാണ്, അനുഭവിക്കാനുള്ള ശ്രമമാണ് ആദ്ധ്യാത്മികത.
മതം സമൂഹത്തിന് അച്ചടക്കവും സംസ്കാരവും ഉണ്ടാക്കാനുള്ള പ്രക്രിയയാണ്-അതിനുവേണ്ടിയാണ്. അത് ശാശ്വതമല്ല, സനാതനമല്ല, കാലഭേദമനുസരിച്ച് അതിന് മാറ്റം വരും. മതം ഉണ്ടാവുന്നതിന് മുന്‍പ് ആദ്ധ്യാത്മികത ഉണ്ട്. എന്നാണോ മനുഷ്യന് ഉണ്ടായത്, അന്നു മുതല്‍ ആത്മീയമായ ത്വര അവനിലുണ്ട്. ഓരോ പരമാണുവിലും ആദ്ധ്യാത്മികമായ ത്വര ഉണ്ട്. ആചരണം സ്വാധീനം മൂലമുണ്ടാകുന്നതാണ്; പാരമ്പര്യം, കാലഘട്ടം, സമൂഹം എന്നിവയുടെ സ്വാധീനം ആചരണത്തില്‍ ഉണ്ടാകാം. മതപരമായ വ്യത്യാസം ആചരണങ്ങളിലൂടെയാണ് മനസ്സിലാക്കുക. മതപരമായ അടിത്തറ ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം ആദ്ധ്യാത്മികമാണ്. ആദ്ധ്യാത്മികമായ അടിത്തറ ഹിന്ദുവിന്റെ ഓരോ ആചരണത്തിലുമുണ്ട്.
ആത്മാവും ബോധവുമായി ബന്ധപ്പെട്ടതാണ് ഓരോ ഹിന്ദു ആചരണവും. ഉദാഹരണത്തിന് ചോറൂണ്-ആചരണമാണത്. ഈശ്വരന് നമ്മുടെ ഉള്ളിലുണ്ട്. ഓരോ വ്യക്തിയിലും ഈശ്വരനുണ്ട്. ആ ഈശ്വരീയതയുടെ ഇടം പവിത്രമാണ്. അതുകൊണ്ടാണ് ശരീരം ക്ഷേത്രമാണ് എന്ന് പറയുന്നത്. ക്ഷേത്രത്തില്‍ ഈശ്വരീതയതയുണ്ടെന്ന് വ്യക്തമാണല്ലോ. ഒരു കൊച്ചുകുഞ്ഞിനെ സംബന്ധിച്ചിടത്തോളം, ആ കുഞ്ഞ് ആദ്യമായി ഖരപദാര്‍ത്ഥം കഴിക്കുന്ന ചടങ്ങാണ് ചോറൂണ്; പ്രതീകാത്മകമായി. ശരീരമാകുന്ന ഈശ്വര ചൈതന്യത്തിലേക്കുള്ള നിവേദ്യമാണ് അവിടെ ആ ‘ചോറൂണ്’. തന്റെ ഉള്ളില്‍ ഈശ്വരന് ഉണ്ടെന്നും, ആ ഈശ്വരീയത പവിത്രമാണെന്നും ക്ഷേത്രം പോലെ സംരക്ഷിക്കപ്പെടേണ്ടതാണ് എന്നുമുള്ള സന്ദേശം പകരുന്ന ആചരണമാണ് ചോറൂണ്. അപ്പോള്‍ ആഹാരം പവിത്രമായിരിക്കണം. ശുദ്ധവും സാത്വികവുമായിരിക്കണം എന്ന അര്‍ത്ഥവും അതിനുണ്ട്. ജനങ്ങള്‍ ഈ സന്ദേശത്തെപ്പറ്റി ബോധവാന്മാരാകുന്നില്ല; ചെയ്താല്‍ മതി-അവര്‍ ഇത് ആചരിച്ചാല്‍ മതി. വിജ്ഞാനത്തെ സാധാരണക്കാരനിലേക്ക് കഥയായും, ആചരണങ്ങളായും ആണ് പകരുന്നത്. അത് ചെയ്താല്‍ മതി. ഫലം ലഭിക്കും. കാലാനുസൃതമായി ആചാര്യന്മാര് അതിനെ വിശദീകരിച്ചുകൊടുക്കും.
വിവാഹസംസ്കാരം മറ്റൊരു ആചരണമാണ്. തികച്ചും ഭൗതികമായ ത്. ഹിന്ദുമതത്തെ സംബന്ധിച്ചിടത്തോളം, കേവലം രണ്ടു വ്യക്തികളുടെ സംയോഗമായല്ല അതിനെ കാണുന്നത്. ഈശ്വരന് എല്ലാറ്റിലുമുണ്ട്. സ്ത്രീയുടെ ഉള്ളിലുള്ള ചൈതന്യം ശക്തിയായിട്ടും പുരുഷന്റെ ഉള്ളിലുള്ള ചൈതന്യം ശിവനായിട്ടും പരിഗണിക്കുന്നു. യഥാര്‍ത്ഥത്തില്‍ ശിവനും ശക്തിയും തമ്മിലുള്ള സംയോഗമാണ് വിവാഹം. വധുവിനെ വരന്റെ വീട്ടിലേക്ക് കൊണ്ടുവരുന്ന ചടങ്ങ് ‘കുടിവെപ്പ്’ എന്നാണ് പറഞ്ഞിരുന്നത്. പണ്ട് തറവാട്ടില്‍ ദേവതയെ-കുലദേവതയെ സ്ഥാപിച്ചിരുന്ന ചടങ്ങിനും കുടിവെപ്പ് എന്നാണ് പറഞ്ഞിരുന്നത്. അത്രയും പവിത്രമായാണ് അതിനെ കരുതിയിരുന്നത് എന്നര്‍ത്ഥം. സ്ത്രീ ആരാധ്യയാണ്. എന്തുകൊണ്ടാണ് സ്ത്രീ ആരാധ്യയാകുന്നത്? ആ സ്ത്രീയുടെ ഉള്ളില്‍ ചൈതന്യമുണ്ട് എന്നതിനാലാണ്. അത് ആദ്ധ്യാത്മികമായ കാഴ്ചപ്പാടാണ്-ആത്മീയ ദര്‍ശനമാണ്. വിവാഹം പോലും ഭൗതികമായ കാര്യങ്ങള്‍ക്കാണെങ്കില്‍ പോലും-ലൈംഗികവും സാമ്പത്തികവുമായ വശങ്ങള് ഉണ്ടെങ്കിലും-അതില്‍ ആത്മീയമായ അംശമാണ് നിറഞ്ഞിരിക്കുന്നത്. ഇങ്ങനെ ഓരോ സംസ്കാരക്രിയയിലും അടിത്തറ ആത്മീയമാണ് എന്ന് മനസ്സിലാവും.
തിരുവോണം ഒരാചാരമാണ്. ഓരോ പരമാണുവിലൂടെയും ഈശ്വരനെ ആരാധിക്കാം. മണ്ണുകൊണ്ട് വിഗ്രഹമുണ്ടാക്കുന്നു. പൃത്ഥ്വീതത്ത്വത്തിലൂടെ ഈശ്വരനെ ആരാധിക്കുന്നു എന്ന ആര്‍ഷസന്ദേശം ആണ് അതില്‍. സാധാരണക്കാര്‍ അത് അനുഭവിക്കുന്നുമുണ്ട്. കുടില്‍തൊട്ട് കൊട്ടാരം വരെ അരിമാവ്കൊണ്ട് കോലമണിയും. പ്രപഞ്ചത്തിലെ ഉറുമ്പിനുപോലും ആഹാരം കൊടുത്താണ് ഗൃഹസ്ഥന് ഭക്ഷണം കഴിക്കുന്നത്. ഉറുമ്പിനുള്ളിലും ഈശ്വരീയതയുണ്ടെന്ന് തിരിച്ചറിയുന്ന ആചാരമാണത്. ഭാരതീയ മതങ്ങള്‍ മുഴുവന്‍ പരിശോധിച്ചാല്‍ അടിത്തറ ആദ്ധ്യാത്മികമാണ് എന്ന് മനസ്സിലാക്കാം. ഈശ്വരീയതയെ അനുഭവിക്കാനും വേര്‍തിരിച്ചറിയാനുമുള്ള ഒരു പരിശ്രമം എല്ലാ ആചരണങ്ങളിലും കാണുന്നുണ്ട്.
(ഉത്തരം നല്‍കിയത്: എം. ടി. വിശ്വനാഥന്, ശ്രേഷ്ഠാചാര സഭ, കോഴിക്കോട്. 9447114335)
പ്രതികരിക്കാൻ ഇവിടെ എഴുതുക: