പൂന്താനത്തിന്റെ പ്രസിദ്ധ കൃതിയായ ജ്ഞാനപ്പാനയിലെ 261, 62 വരികള്‍ വെളിച്ചം വീശുന്നത് കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തിലാണ് പൂന്താനം ജനിച്ചതെന്നാണ്. മലപ്പുറം ജില്ലയിലെ വള്ളുവനാട്ട് താലൂക്കില്‍ നെന്മേനി അംശത്തില്‍ തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിന് അടുത്താണ് പൂന്താനം ഇല്ലം.
ഇല്ലത്തിനടുത്തുള്ള ഇടത്തുപുറം ക്ഷേത്രത്തിലെ ശ്രീകൃഷ്ണപരമാത്മാവിനെ ഉപാസനാമൂര്ത്തിയായി സ്വീകരിച്ചു, പൂന്താനം. ശ്രീകൃഷ്ണഭക്തിയും പുത്രവിയോഗസോഖവും പൂന്താനത്തെ ഗുരുപവനപുരിയിലെത്തിച്ചു. ശേഷിക്കുന്ന കാലം ആ മഹാത്മാവ് ഗുരുവായൂരപ്പനെ ഉപാസിക്കാന്‍ സമര്‍പ്പിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മുഖമണ്ഡപത്തിലിരുന്ന് വിഷ്ണുസഹസ്രനാമം ചൊല്ലുന്നതിനിടയില്‍ ‘പത്മനാഭോമരപ്രഭു’ എന്ന് പൂന്താനം ഉച്ചരിക്കുന്നതുകേട്ട് പണ്ഡിതനായ മേല്‍പ്പുത്തൂര്‍ പൂന്താനത്തെ പരിഹസിച്ചുവത്രേ. താനിത്രമാത്രം അജ്ഞനായല്ലൊ എന്നോര്‍ത്ത് വേദനയോടെ അസ്വസ്ഥചിത്തനായി കഴിഞ്ഞ ആ രാത്രിയില്‍, പൂന്താനം ഒരശരീരി കേട്ടു. ‘പൂന്താനം ചൊല്ലിയതില്‍ യാതൊരു തെറ്റുമില്ല. സര്‍വചരാചരങ്ങളുടെയും നാഥനായ ഞാന്‍ മരങ്ങളുടെയും പ്രഭുവാണ്. ഭാഗവതം ഒരു തവണയെങ്കിലും മനസ്സിരുത്തി വായിച്ചാല്‍ ഞാന്‍ മരപ്രഭുവും ആണെന്നുള്ള സത്യവും തിരിച്ചറിയും.’
പണ്ഡിതനായ മേല്‍പ്പുത്തൂരും പണ്ഡിതനല്ലാത്ത പൂന്താനവും തമ്മില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ വാതില്മാടത്തില്വച്ച് നടന്ന സംവാദത്തെ സംബന്ധിച്ച കഥകള്‍ പ്രചുരപ്രചാരത്തിലുണ്ട്. മഹാകവി വള്ളത്തോള്‍ രചിച്ച ‘ഭക്തിയും വിഭക്തിയും’ എന്ന കവിത ഈ വിഷയത്തെ പുരസ്ക്കരിച്ച് എഴുതിയിട്ടുള്ളതാണ്. ‘കേളിയേറിയ മേല്പ്പുത്തൂരിന് വിഭക്തിയേക്കാള്‍ പൂന്താനത്തിന് ഭക്തിയാണെനിക്കിഷ്ടം’ എന്നായിരുന്നുവല്ലൊ ഗുരുവായൂരപ്പന്റെ പ്രഖ്യാപനം.
സന്താനഗോപാലം, ജ്ഞാനപ്പാന എന്നീ രണ്ട് പാനപ്പാട്ടുകളാണ് പൂന്താനത്തിന്റെ ഏറെ പ്രചാരത്തിലുള്ള കൃതികള്‍. ശ്രീകൃഷ്ണകര്‍ണാമൃതം എന്ന സ്തോത്രകാവ്യവും നൂറ്റെട്ടുഹരി എന്ന കീര്ത്തനഗ്രന്ഥവും, ‘ഘനസംഘം’ എന്ന പേരില്‍ തിരുമാന്ധാംകുന്നിലമ്മയെക്കുറിച്ചെഴുതിയ സ്തുതിഗീതവും പൂന്താനത്തിന്റെ കൃതികളായി അറിയപ്പെടുന്നു. കേരളീയ ഹൈന്ദവ ഗൃഹങ്ങളിലെ പ്രഭാത-പ്രദോഷങ്ങള്‍ ഭക്തിസാന്ദ്രമാകുന്നതില് പൂന്താനം കൃതികള്‍ക്ക് വലിയ പങ്കുണ്ട്.
ഭാരതപ്പുഴ വറ്റിയിട്ടും പൂന്താനപ്പുഴ ഇന്നും ഈ കേരളനാട്ടിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു, അതുകൊണ്ടുതന്നെ ജ്ഞാനപ്പാനയിലൂടെ ‘പൂന്താനം കവിതകള്‍’ ഗുരുവായൂരപ്പനു നിവേദിച്ച പൂന്താനത്തെ മലയാളത്തിന് മറക്കാന്‍ സാധിക്കയില്ല. ജ്ഞാനത്തെപ്പറ്റി എഴുതപ്പെട്ട ഈ പാനപ്പാട്ട് അത്യന്തം ലളിതമാണ്. സാന്ദ്രമായ ഭക്തിയില്‍ ആമഗ്നവുമാണ്.
സംസ്കൃതഭാഷയുടെ പ്രഭാവം പ്രബലമായിരുന്ന കാലത്താണ് പൂന്താനം പച്ചമലയാളത്തില്‍ കവിതകളെഴുതിയിരുന്നത്. പുത്രവിയോഗത്താല്‍ വെന്തുനീറിയിരുന്ന പൂന്താനം കണ്ണനാമുണ്ണിക്ക് നിവേദിച്ച കവിതകള്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുന്നു. ‘ജ്ഞാനപ്പാന’ എന്ന ലഘുകാവ്യംകൊണ്ടുതന്നെ ജനകീയ കവിയായിത്തീര്‍ന്നു പൂന്താനം. കണ്ണനാമുണ്ണിക്ക് കണ്ണീരാലഭിഷേകം ചെയ്തുകൊണ്ട് സമര്‍പ്പിച്ച നിവേദ്യമാണ് പൂന്താനത്തിന്റെ കൃതികളെന്ന് ഭക്തോത്തമന്മാരാല് പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്.
മേല്‍പ്പുത്തൂര്‍ ഭട്ടതിരിപ്പാടിന് ‘അഗ്രേപശ്യാമി’യായാണ് ഭഗവത്കൃപ അനുഭവപ്പെട്ടതെങ്കില്‍ പൂന്താനത്തിന് ഗോകുലബാലന്റെ സാന്നിദ്ധ്യം സര്‍വ്വഥാ സഹജമായിരുന്നു. പൂന്താനവും മേല്‍പ്പുത്തൂരും ഏറെക്കുറെ സമകാലീനരും സമവയസ്ക്കരുമാണന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. എന്നാല്‍ പൂന്താനത്തിന്റെ പേര് എന്തായിരുന്നുവെന്നതിന് തെളിവില്ല. പൂന്താനം എന്ന ഇല്ലപ്പെരുകൊണ്ടുതന്നെ അദ്ദേഹം പ്രസിദ്ധനായിത്തീര്‍ന്നു.
കൊല്ലവര്‍ഷം 1547ല്‍ ജനിച്ച പൂന്താനം, തൊണ്ണൂറാമത്തെ വയസ്സില്‍, 1637 ല്‍ വിദേഹമുക്തനായി. പൂന്താനത്തിന്റെ അഭയകേന്ദ്രമായ ഗുരുവായൂരപ്പന്റെ പ്രഭാവം നിലനില്‍ക്കുന്ന കാലത്തോളം ആ ഭക്തോത്തമന്റെ പ്രതിഭയും അനശ്വരമായി വിരാജിക്കും.
(9446152044)
പ്രതികരിക്കാൻ ഇവിടെ എഴുതുക: