മുഹമ്മ: ശിവനും ഭൂതഗണങ്ങളും ദേവന്മാരും കാളിയുടെ കലിയടക്കാന്‍ ഭൈരവിക്കോലം കെട്ടി ആടിയതിന്റെ സ്മരണ പുതുക്കാന്‍ കാവുങ്കല്‍ തെക്കേചേരുവാര വേല ഇന്ന്. അന്യം നിന്നുകൊണ്ടിരിക്കുന്ന അനുഷ്ഠാനമായ വേലപടയണി അതിന്റെ തനിമ നിലനിര്‍ത്തിയാണ് കാവുങ്കല്ദേവിക്ഷേത്രത്തില് അരങ്ങേറുന്നത്. തപ്പടിച്ച് താളംതുള്ളി ശരണം വിളികളോടെ നീങ്ങുന്ന ഭക്ത ജനങ്ങള്‍ കാണികള്‍ക്ക് ഹരംപകരും.
ഇന്ന് വൈകിട്ട് നാലിന് തെക്കേതറമൂട്ടില്‍ നിന്ന് ഭഗവതിയെ ആനപ്പുറത്ത് എഴുന്നള്ളിക്കുന്ന കാഴ്ചശ്രീബലി ദര്‍ശിക്കാനും പടയണി ആസ്വദിക്കാനും ആയിരങ്ങളെത്തും. വാദ്യമേളങ്ങള്‍ ഉത്സവ ഫ്ളോട്ടുകള്‍ ദൃശ്യകലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയാണ് പടയണി. ആലുവ മന്നം കാര്‍ത്യായനി കലാസമിതി അവതരിപ്പിക്കുന്ന പൂക്കാവടി,തൃശൂര്‍ കൊട്ടക്കാവടി,നവീന കലാരൂപങ്ങള്‍ എന്നിവ ഉത്സവത്തിന് മിഴിവേകും.
ക്ഷേത്രനടയില്‍ വേലകുമ്പിടുന്നതോടെ ദീപാരാധന ആരംഭിക്കും. തുടര്‍ന്ന് ആകാശ വിസ്മയ കാഴ്ച,9ന് കൊച്ചിന്‍കലാഭവന്റെ ഗാനമേള,11.20ന് ആറാട്ട്,12ന് കൊടിമരച്ചുവട്ടില്‍ നിറപറ,വലിയകാണിക്ക.
അശ്വതി വെളുത്ത് പിരിയുന്നതോടെ കുംഭഭരണ ഉത്സവത്തിന് സമാപനമാകും. കുരുമുളക് ചേര്‍ത്ത് വേവിക്കുന്ന ഭരണിപ്പായസവും ക്ഷേത്രാചാര ചടങ്ങുകളും ഈ ദിവസം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: