കേന്ദ്രത്തില്‍ രാഷ്ട്രപതിയും സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരും അതത് കാലത്തെ സര്‍ക്കാരിന്റെ നയപ്രഖ്യാപനം നടത്തുന്ന രീതിയാണ് ഇന്ന് നിലവിലുള്ളത്. ഇത് ഉചിതമല്ല എന്നാണ് തോന്നുന്നത്. കാരണം ഭരിക്കുന്ന പാര്‍ട്ടിയുടെ നയമനുസരിച്ചാണ് നയരേഖ രൂപപ്പെടുത്തുന്നുണ്ട്. അതില്‍ പറയുന്ന പലതിനോടും വ്യക്തിപരമായി യോജിപ്പില്ലെങ്കിലും അത് വായിക്കാന്‍-പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിയോ ഗവര്‍ണര്‍മാരോ നിര്‍ബന്ധിതരാവുകയാണ്. പലപ്പോഴും നീതിക്ക് നിരക്കാത്ത കാര്യങ്ങള്‍വരെ പറയേണ്ടിവരുന്നു.
ഇതിന് ഉദാഹരണമാണ് ഇപ്രാവശ്യത്തെ കേരള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. അടിസ്ഥാനരഹിതവും മാന്യതയില്ലാത്തതുമായ പ്രയോഗങ്ങളാണ് കേന്ദ്രത്തിനെതിരെ നയപ്രസംഗത്തില്‍ നടത്തിയത് എന്ന് ജന്മഭൂമി മുഖപ്രസംഗത്തില്‍ എഴുതിയത് വളരെ ശരിയാണ്. ഭാരതത്തിലെ സാമ്പത്തികചരിത്രത്തിലെ വിനാശകരമായ ആപത്തുകളിലൊന്നിനോട് പൊരുതേണ്ടിവന്നു, നോട്ടുമരവിപ്പിക്കല്‍ മൂലം കേരളത്തില്‍ 200 പേര് ആത്മഹത്യ ചെയ്തു എന്നീ തരത്തിലുള്ള കെട്ടുകഥകളും സ്വന്തം മനഃസാക്ഷിക്ക് നിരക്കാത്തതാണെങ്കിലും ഗവര്‍ണര്‍ക്ക് പറയേണ്ടിവന്നു. ഇത് ഇന്ന് നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടെ ന്യൂനതയാണ്. അതുകൊണ്ട് നയരേഖ ഉണ്ടാക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ വീക്ഷണത്തിനനുസരിച്ചാണെങ്കില് അത് സഭയില്‍ പ്രഖ്യാപിക്കേണ്ട ചുമതലയും ഭരണത്തിന് നേതൃത്വം കൊടുക്കുന്ന പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആയിരിക്കണം. അതിനുവേണ്ട നിയമഭേദഗതികള്‍ ഭരണഘടനയില്‍ വരുത്തേണ്ടതാണ്. ഇന്നത്തെ രീതി തുടര്‍ന്നാല്‍ രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും മാന്യതയാണ് നഷ്ടപ്പെടുന്നത്.
ഭരണകര്‍ത്താക്കള്‍ ഭരണഘടനയും നിയമങ്ങളും ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും യഥാവസരത്തില്‍ തിരുത്തുകയുമാണ് രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും കടമ. ഏറ്റവും ഒടുവിലത്തെ ഉദാഹരണം കേരളത്തില്‍ കൊടുംകുറ്റവാളികളെ കൂട്ടത്തോടെ ജയില്‍ മോചിതരാക്കാനുള്ള ശ്രമത്തിന് ഫയല്‍ മടക്കിക്കൊണ്ട് തടയിടാന്‍ ഗവര്‍ണര്‍ക്ക് സാധിച്ചു. ഇത്തരം ഭരണകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന രാഷ്ട്രപതിയും ഗവര്‍ണര്‍മാരും രാഷ്ട്രീയ നയപ്രഖ്യാപനത്തിന്റെ പേരില്‍ സമൂഹത്തില്‍ തെറ്റിദ്ധരിക്കപ്പെടുന്നതും വിമര്‍ശിക്കപ്പെടുന്നതും ഒഴിവാക്കേണ്ടതാണ്. അവരുടെ മാന്യത കാത്തുസൂക്ഷിക്കേണ്ടതാണ്.
കെ. ബാലസുബ്രഹ്മണ്യന്,
തേഞ്ഞിപ്പലം, കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: