ആലപ്പുഴ: ഉപഭോക്താക്കള്‍ പാചകവാതക സിലിണ്ടറിന് ബില്ലില്‍ കാണുന്ന ട്രാന്‍സ്പോര്‍ട്ടിങ് ചാര്‍ജ് ഉള്‍പ്പടെയുള്ള തുക നല്കിയാല് മതിയെന്ന് പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് അദാലത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു. അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ സൗജന്യ വിതരണമാണ്. ഉപഭോക്താക്കള്‍ക്കുള്ള ബില്ലില്‍ ഡെലിവറി ചാര്‍ജ് രേഖപ്പെടുത്തണം. കൂടാതെ ഉപഭോക്താവിന്റെ ഒപ്പ് കൗണ്ടര്‍ ഫോയിലില്‍ വാങ്ങി വിതരണക്കാര്‍ കൈവശം വയ്ക്കണമെന്നും കര്‍ശന നിര്‍ദ്ദേശം നല്കി. പാചകവാതക സിലിണ്ടറില്‍ തൂക്കക്കുറവ് കാണുന്നതായി ചില ഉപഭോക്താക്കള്‍ പരാതി ഉയര്‍ത്തി. സംശയം ഉള്ള പക്ഷം ഉപഭോക്താക്കള്‍ക്ക് തൂക്കം അളക്കാന്‍ ആവശ്യപ്പെടാമെന്നും വിതരണക്കാരന് വാഹനത്തില്‍ ത്രാസ് കരുതണമെന്നും നിര്‍ദ്ദേശം നല്കി. ചിലവര്‍ക്ക് സബ്സിഡി തുക ലഭിക്കാത്ത കാര്യവും അദാലത്തില്‍ ഉന്നയിക്കപ്പെട്ടു. പരാതി ലഭിച്ചതില്‍ ഇതുസംബന്ധിച്ച് ബാങ്ക് രേഖകളും ആധാര്‍ ലിങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ അതത് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. ചില ഏജന്‍സികള്‍ അധിക സിലിണ്ടര്‍ വാങ്ങാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതായും അതിന് പാരിതോഷികങ്ങള്‍ നല്കി അമിത തുക ഈടാക്കുന്നതായുള്ള പരാതിയില്‍ ബന്ധപ്പെട്ട് ഓയില്‍ കമ്പനി അധികൃതര്‍ പരിശോധന നടത്തുമെന്ന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: