കൊച്ചി: ബിസിസിഐയുടെ ആജീവനാന്ത ക്രിക്കറ്റ് വിലക്കിനെതിരെ എസ്. ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ നാലു വര്‍ഷമായി തുടരുന്ന വിലക്കില്‍ തന്റെ ക്രിക്കറ്റ് ജീവിതത്തിനു വിരാമമാവും എന്നുറപ്പായതോടെയാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിക്കുന്നത്.
ഐപിഎല്‍ ഒത്തുകളി സംഭവത്തില്‍ ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന് ദല്‍ഹി കോടതി വിധിച്ചിട്ടും വിലക്കു പിന്‍വലിക്കാന്‍ ബിസിസിഐ തയാറായിരുന്നില്ല. അടുത്തിടെ സ്കോട്ട്ലന്‍ഡ് ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ബിസിസിഐ അനുമതി നിഷേധിക്കുകയായിരുന്നു. പിന്നീട് എറണാകുളം ജില്ലാ ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ ശ്രമിച്ചപ്പോഴും വിലക്കിന്റെ കാര്യത്തിലുള്ള അവ്യക്തത തുടരുന്ന സാഹചര്യത്തില്‍ അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കേരള ക്രിക്കറ്റ് അസോസിയേഷനും സ്വീകരിച്ചത്. ബിസിസിഐയുടെ പുതിയ ഭരണ സമിതിയെ സമീപിച്ചെങ്കിലും വിലക്കുണ്ടെന്ന മുന്‍ അറിയിപ്പ് ഔദ്യോഗികമായി വീണ്ടും അയയ്ക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് ശ്രീശാന്ത് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഐപിഎല്‍ ആറാം സീസണിലെ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് കുറ്റക്കാരനെന്ന് കണ്ടെത്തി ശ്രീശാന്തിനു 2013 ഒക്ടോബറിലാണ് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയത്. ഒത്തുകളി ആരോപിച്ച് ശ്രീശാന്തിനെ പോലീസ് അറസ്റ്റു ചെയ്തതിനു ശേഷം ബിസിസിഐ അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നീട് അച്ചടക്ക സമിതി നല്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ദേശീയ, രാജ്യാന്തര മത്സരങ്ങളിലുള്‍പ്പടെ വിലക്ക് ഏര്‍പ്പെടുത്തിയതിനു പുറമേ ബിസിസിഐയുടെയോ ഇതിനു കീഴിലുള്ള സ്ഥാപനങ്ങളുടെയോ പ്രവര്‍ത്തനങ്ങള്‍ ഇടപെടുന്നതും തടഞ്ഞിരുന്നു.
തനിക്ക് വാദങ്ങള്‍ ഉന്നയിക്കാന്‍ മതിയായ അവസരം നല്‍കാതെ ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതാണെന്ന് ശ്രീശാന്തിന്റെ ഹര്‍ജിയില്‍ പറയുന്നു. ഒത്തുകളി ആരോപിച്ച് മഹാരാഷ്ട്ര കണ്ട്രോള് ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (മക്കോക്ക) പ്രകാരമുള്ള കുറ്റം ചുമത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് പട്യാല അഡി. സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു.
ദല്‍ഹി പോലീസ് ശേഖരിച്ചു നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിസിസിഐ തനിക്കെതിരെ നടപടിയെടുത്തതെന്നും പോലീസിന്റെ കണ്ടെത്തലുകള്‍ കോടതി തള്ളിയ സാഹചര്യത്തില്‍ ബിസിസിഐയുടെ വിലക്ക് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിലക്ക് നീക്കാന്‍ രണ്ടു തവണ അപേക്ഷ നല്‍കിയിട്ടും ബിസിസിഐ നടപടിയെടുത്തില്ല. ഇപ്പോള്‍ സ്കോട്ട്ലാന്റിലെ ഗ്ളെന്റോത്ത്സ് ക്ലബ്ബിനുവേണ്ടി പ്രിമിയര്‍ ലീഗില്‍ കളിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. ഏപ്രില്‍ ആദ്യവാരം തുടങ്ങുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എന്‍ഒസിക്കു അപേക്ഷിച്ചെങ്കിലും ബിസിസിഐ മറുപടി നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്, ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: