തിരുവനന്തപുരം: സംസ്ഥാനത്തിന്റെ റവന്യൂ വരുമാനവര്‍ധനവിന്റെ 50 ശതമാനത്തിലധികവും കേന്ദ്ര നികുതിവിഹിതവും കേന്ദ്രധനസഹായവും. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന പരിപാടികള്‍ നടപ്പാക്കാന്‍ ലഭിച്ചതില്‍ 677 കോടി രൂപ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നു. 2015-16 വര്‍ഷത്തെ കണക്കാണിത്.
റവന്യൂവരവ് മുന്‍വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധിച്ചു. 2014-15 ല്‍ 57,950.41 കോടിയായിരുന്നു റവന്യൂവരവ്. ഇത് 2015-16 ല്‍ 69,032.60 കോടിയായി. ഇതില്‍ സംസ്ഥാനത്തിന്റെ നികുതിവരുമാനം 38,995.15 കോടിയും നികുതിയേതര വരുമാനം 8,425.49 കോടിയുമായിരുന്നു. കേന്ദ്രനികുതിവിഹിതം 7,926.29 കോടിയില്‍ നിന്ന് 12,690.67 കോടിയായി വര്‍ധിച്ചപ്പോള്‍ കേന്ദ്രസഹായം 7,507.99 കോടിയില്‍ നിന്ന് 8,921.35 കോടിയായി വര്‍ധിച്ചു.
കേന്ദ്രത്തിന്റെ 12 സുപ്രധാന പരിപാടികളുടെ നടപ്പാക്കല്‍ ഏജന്‍സികള്‍ക്ക് 2016 മാര്‍ച്ച് അവസാനം വരെ 3,450.16 കോടി രൂപ നല്‍കിയതില്‍ 677.86 കോടി രൂപ ഉപയോഗിക്കാതെ കിടക്കുകയാണ്. ഗ്രമീണ ഭവനനിര്‍മാണപദ്ധതിയായ ഇന്ദിരാ ആവാസ് യോജനയില്‍ 234.80 കോടിയും സര്‍വശിക്ഷാ അഭിയാനില്‍ 112.92 കോടിയും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ 131.58 കോടിയുമാണ് കെട്ടിക്കിടക്കുന്നത്.
ദേശീയ ഗ്രാമീണകുടിവെള്ള വിതരണ പദ്ധതിയില്‍ 84.65 കോടിരൂപ ഉപയോഗിക്കാനുണ്ട്. ദേശീയഗ്രാമീണ ആരോഗ്യമിഷനില്‍ 41.26 കോടിയും സ്വര്‍ണ ജയന്തി ഷഹറി റോസ്ഗാര്‍ യോജന പദ്ധതിക്കുള്ള 32.38 കോടിയും രാഷ്ട്രീയമാധ്യമിക് ശിക്ഷാ അഭിയാന് പദ്ധതിക്കുള്ള 18.09 കോടിയും ഉപയോഗിക്കാതെയുണ്ട്. അജീവിക (5.09 കോടി), നാഷണല്‍ ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന് (9.26 കോടി), സംയോജിത നീര്‍മറി പരിപാലന പദ്ധതി (7.75 കോടി), പ്രധാനമന്ത്രി ഗ്രാമസഡക് യോജന (0.05 കോടി) എന്നിവയ്ക്കുള്ള ഫണ്ടുകളും ചെലവഴിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: