തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ ഒച്ചപ്പാടും ബഹളവും മാത്രമാണ് നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്ലാം ശരിയാകും എന്ന കോലാഹലം മാത്രമാണ് കഴിഞ്ഞ ഒന്‍പതു മാസമായി കാണുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
പദ്ധതി നിര്‍വഹണം പാളി. സംസ്ഥാനപദ്ധതിയുടെ അടങ്കല്‍ 18,500 കോടി രൂപയാണ്. നടപ്പാക്കിയത് 48.56 ശതമാനം മാത്രം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്ക്കുള്ള പദ്ധതിവിഹിതം 5,500 കോടിയാണ്. നടപ്പായത് 29 ശതമാനം മാത്രം. വന്‍കിട പദ്ധതികള്‍ക്ക് മാറ്റി വച്ചത് 2536.7 കോടി രൂപ. ചെലവായത് 237 കോടി രൂപ. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മരവിച്ചു, രമേശ് കുറ്റപ്പെടുത്തി.
വി.എസ്. അച്യുതാനന്ദന് ഒരു ഓഫീസെങ്കിലും കൊടുക്കണമായിരുന്നു. എംഎല്‍എയുടെ ശമ്പളവുമില്ല, ഭരണപരിഷ്കാര കമ്മീഷന്റെ ശമ്പളവുമില്ല, സ്റ്റാഫിന് ശമ്പളമില്ല. സദാചാര പോലീസിനെ പേടിച്ച് കഴിയേണ്ട സ്ഥിതിയാണ് കേരളത്തില്‍. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അടി വ്യാപകമാണ്. ഇതാണോ ഒമ്പത് മാസത്തെ ഭരണത്തിന്റെ നേട്ടം.
കേരളത്തില്‍ വിജിലന്‍സ് രാജ് നടക്കുന്നത് മുഖ്യമന്ത്രിക്ക് വകുപ്പില്‍ നിയന്ത്രണമില്ലാത്തതുകൊണ്ടാണ്. സിപിഎമ്മും സിപിഐയും തമ്മില്‍ ഏതെങ്കിലും കാര്യത്തില്‍ ഐക്യമുണ്ടോ. സിപിഐ പത്രം മുഖപ്രസംഗം എഴുതുന്നത് സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിക്കാനാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: