ആലപ്പുഴ: പൊതുവേദിയില്‍ സിപിഎം പ്രവര്‍ത്തകയെ അവഹേളിച്ച കേസില്‍ ഒരു വര്‍ഷമായിട്ടും മന്ത്രി ജി. സുധാകരനെതിരെ കുറ്റപത്രം സമര്‍പ്പിക്കാതെ പോലീസ് ഒളിച്ചു കളിക്കുന്നു.അവഹേളനത്തിനിരയായ സിപിഎം അമ്പലപ്പുഴ തോട്ടപ്പള്ളി കൊട്ടാരവളവ് ബ്രാഞ്ച് സെക്രട്ടറിയും മഹിളാ അസോസിയേഷന് ഏരിയാ കമ്മറ്റിയംഗവുമായിരുന്ന ഉഷാ സാലി ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കി.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28ന് റോഡ് ഉദ്ഘാടനത്തിനെത്തിയ സുധാകരന് മറ്റ് രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ ഉഷയെ അവഹേളിക്കുകയായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഉഷ വേദിവിട്ടിറങ്ങിയത്. മൈക്കിലൂടെയായിരുന്നു സുധാകരന്റെ അവഹേളനം.
ജി. സുധാകരന് മന്ത്രിയായിരുന്നപ്പോള്‍ ഉഷ അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിലെ അംഗമായിരുന്നു. സ്റ്റാഫിലുണ്ടായിരുന്നപ്പോള്‍ ശമ്പളം വാങ്ങിവിഴുങ്ങിയെന്ന പരാമര്‍ശവും നിരവധി ആക്ഷേപങ്ങളും ചൊരിഞ്ഞ സുധാകരന് തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ഉഷ ശ്രമിച്ചെന്നും കുറ്റപ്പെടുത്തി. ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറഞ്ഞു.
ഇതിനെതിരെ ഉഷ അമ്പലപ്പുഴ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. എന്നാല്‍ തുടരന്വേഷണം നടത്താനോ, കുറ്റപത്രം നല്‍കാനോ പോലീസ് തയ്യാറായിട്ടില്ല. മന്ത്രിയുടെ സ്വാധീനമാണ് പോലീസ് നടപടി സ്വീകരിക്കാത്തതെന്നാണ് ആരോപണം. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തില്‍ മന്ത്രി ഉള്‍പ്പെട്ട കേസിന്റെ നടപടികള്‍ വേഗത്തിലാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
സുധാകരന്റെ നടപടിക്കെതിരെ അച്യുതാനന്ദനടക്കമുളള നേതാക്കള്‍ക്കും കേന്ദ്രകമ്മറ്റി, സംസ്ഥാന കമ്മറ്റി, ജില്ലാ കമ്മറ്റി എന്നീ പാര്‍ട്ടി തലങ്ങളിലും പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാതിരുന്ന സാഹചര്യത്തില്‍ 25 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഉഷ പിന്നീട് പാര്‍ട്ടി വിട്ടു. സുധാകരന്റെ അവഹേളനത്തിനെതിരെ ‘ഞാന്‍ പൊരുതണോ? മരിക്കണോ?’ എന്ന തലക്കെട്ടില്‍ ഉഷ പിന്നീട് പരസ്യ പ്രസ്താവനയും പുറത്തിറക്കിയിരുന്നു. സ്ത്രീകളോടും സാധാരണ ജനങ്ങളോടും ഒരു കമ്യൂണിസ്റ്റുകാരന് എങ്ങിനെയാണ് പെരുമാറേണ്ടതെന്ന് പാര്‍ട്ടി പ്ലീനമോ, കേന്ദ്ര കമ്മറ്റിയോ, പോളിറ്റ് ബ്യൂറോയോ ചര്‍ച്ച തുടരട്ടെ.
എന്നാല്‍ ജി. സുധാകരനെപ്പോലുള്ളവരെ നേര്‍വഴിയിലാക്കാന്‍ കഴിയില്ലെന്നും ഉഷ കുറ്റപ്പെടുത്തുന്നു. സുധാകരന്റെ അപമാനമേറ്റുവാങ്ങിയ താന്‍ ജീവനൊടുക്കാന്‍വരെ ചിന്തിച്ചിരുന്നുവെന്നും ഉഷ പറയുന്നു. ഉഷയുടെ ഭര്‍ത്താവ് സിപിഎം ലോക്കല്‍ കമ്മറ്റിയംഗവുമായിരുന്ന സാലിയെ പിന്നീട് സിപിഎമ്മുകാര്‍ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: