കൊച്ചി: ചിലവന്നൂര്‍ കായല്‍ തീരം കയ്യേറി നിര്‍മിച്ച അനധികൃത നിര്‍മാണങ്ങളെല്ലാം പൊളിക്കണമെന്ന് കേരള തീരദേശ പരിപാലന അതോറിറ്റി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. കൊച്ചി, മരട് നഗരസഭകളാണ് തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള അനധികൃത നിര്‍മാണങ്ങള്‍ക്ക് വളംവച്ചു കൊടുക്കുന്നതെന്നും ഇതിനെതിരെ കര്‍ശന നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചിലവന്നൂര്‍ കായലിനെ തണ്ണീര്‍ത്തടമായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ചെഷയര്‍ ടാര്സന് നല്കിയ ഹര്‍ജിയിലാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കിയത്. 2008 മുതല്‍ ചിലവന്നൂര്‍ കായല്‍ തീരം കയ്യേറി അനധികൃത നിര്‍മാണം നടത്തുന്നത് അതോറിറ്റിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് വിദഗ്ദ്ധ സമിതി 2011 ല്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം നടത്തിയ പരിശോധനയില്‍ അപ്പാര്‍ട്ട്മെന്റുകളും വന്‍കിട കെട്ടിടങ്ങളും തീരദേശ സംരക്ഷണ നിയമം ലംഘിച്ചാണ് നിര്‍മിച്ചതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കൊച്ചി, മരട് നഗരസഭകള്‍ ഇത്തരം നിര്‍മാണങ്ങള്‍ അംഗീകരിച്ച് നല്‍കുകയാണ്. ഇത്തരത്തില്‍ അനധികൃത നിര്‍മാണം അംഗീകരിച്ചു നല്‍കിയതിലൂടെ രണ്ട് നഗരസഭകളും തീരദേശ പരിപാലനനിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചു. രണ്ടു നഗരസഭകളോടും ഇക്കാര്യത്തില്‍ അതോറിറ്റി വിശദീകരണം തേടിയിരുന്നെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. തുടര്‍ന്ന് തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറിയോട് ഇക്കാര്യം നഗരസഭകളോടു നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടൊപ്പം നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങളുടെ വിവരങ്ങള്‍ നല്‍കാനും തുടരുന്ന നിര്‍മാണങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാനും നിര്‍ദേശിച്ചു. എന്നാല്‍ ഈ നിര്‍ദേശങ്ങളൊന്നും കൊച്ചി, മരട് നഗരസഭകള്‍ പാലിച്ചില്ല. പിന്നീട് നഗരസഭകള്‍ക്ക് നിര്‍ദേശം നല്കാന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ഇതിലൊന്നും ഫലപ്രദമായ പുരോഗതി ഉണ്ടായില്ല-റിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: