കൊച്ചി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്നെത്തും. വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സുരക്ഷ കര്‍ശമനാക്കി. കബ്രാള്‍ യാര്‍ഡില്‍ കൊച്ചി മുസിരിസ് ബിനാലെ സെമിനാര്‍ ഉദ്ഘാടനം, ആസ്പിന്‍വാളില്‍ ബിനാലെ സന്ദര്‍ശനം, ലെ മെറിഡിയനില്‍ കെ.എസ്. രാജാമണി അനുസ്മരണ പ്രഭാഷണം എന്നിവയാണ് രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടികള്‍.
ഇന്ന് ഉച്ചയ്ക്ക് 3.35ന് പ്രത്യേക വിമാനത്തില്‍ കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി വൈകിട്ട് 6.50ന് മടങ്ങും. നാവിക വിമാനത്താവളത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ സ്വീകരിക്കും.
റോഡ് മാര്‍ഗം ഫോര്ട്ടുകൊച്ചിയിലേക്കെത്തുന്ന രാഷ്ട്രപതി നാലു മണിക്ക് കബ്രാള്‍ യാര്‍ഡിലെ ബിനാലെ വേദിയിലെത്തും. ‘സുസ്ഥിര സംസ്കാര നിര്‍മിതിയുടെ പ്രാധാന്യം’ സെമിനാര്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. 4.47ന് ആസ്പിന്‍വാള്‍ ഹൗസിലെ പ്രധാന ബിനാലെ വേദിയിലെത്തുന്ന രാഷ്ട്രപതി, ബഗ്ഗിയില്‍ സഞ്ചരിച്ച് ഏതാനും ഇന്‍സ്റ്റലേഷനുകള്‍ വീക്ഷിക്കും.
ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് 5.15ന് മരടിലെ ഹോട്ടല്‍ ലെ മെറിഡിയന് കണ്വെന്ഷന് സെന്ററിലെത്തുന്ന രാഷ്ട്രപതി ആറാമത് അഡ്വ. കെ.എസ്. രാജാമണി സ്മാരക പ്രഭാഷണം നിര്‍വഹിക്കും. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍. ബി. രാധാകൃഷ്ണന്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണി, ആര്. ബാലചന്ദ്രന്, ലീല ഗണേഷ് എന്നിവര്‍ പങ്കെടുക്കും.
06.30ന് മരടില്‍ നിന്നും യാത്ര തിരിക്കുന്ന രാഷ്ട്രപതി 06.40ന് നാവിക വിമാനത്താവളത്തിലെത്തും. 06.50ന് മടങ്ങും. വിവിധ വേദികളിലെ സജ്ജീകരണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉന്നതോദ്യോഗസ്ഥര്‍ നേരിട്ടെത്തി വിലയിരുത്തി. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന്റെ ട്രയല്‍ റണ്ണും നടന്നു.
അഡീഷണല്‍ ഡിജിപിമാരായ ബി. സന്ധ്യ, ബി.എസ്. മുഹമ്മദ് യാസിന്, ഐജി പി. വിജയന്, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, സബ് കളക്ടര്‍ ഡോ. അദീല അബ്ദുള്ള എന്നിവര്‍ വിവിധ നിര്‍ദേശങ്ങള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: