ബജറ്റിന് മുന്നോടിയായുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പിണറായി സര്‍ക്കാരിന്റെ രാഷ്ട്രീയമാണ് മറനീക്കി പുറത്തുവന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെ സര്‍വ്വതും തകര്‍ത്ത ദുരന്തമെന്നാണ് ഗവര്‍ണര്‍ പി.സദാശിവം നയപ്രഖ്യാപന പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്. പ്രകൃതിക്ഷോഭങ്ങള്‍, യുദ്ധക്കെടുതികള്‍ അല്ലെങ്കില്‍ സമാനമായ മറ്റ് അപ്രതീക്ഷിത വിപത്തുകള്‍ ഇവയെല്ലാം ദുരന്തത്തിന്റെ പട്ടികയില്‍പ്പെടുത്താവുന്നതാണ്. എന്നാല്‍, രാഷ്ട്രനന്മയെ ലക്ഷ്യംവച്ച് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്ക്കരണത്തെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ജനാധിപത്യത്തിലെ ഫെഡറല്‍ സംവിധാനത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ജനവിരുദ്ധമെന്ന് വ്യാഖ്യാനിച്ച് വിമര്‍ശിക്കുന്ന തരംതാണ രാഷ്ട്രീയമാണ് ഗവര്‍ണറിലൂടെ പിണറായി വിജയനും ഇടതുപക്ഷവും പയറ്റിയത്.
നിയമസഭയുടെ ഭാഗമെങ്കിലും ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന്റെ സംസ്ഥാനത്തെ പ്രതിനിധിയാണ്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കാന്‍ ഭരണഘടനാപരമായി ഉത്തരവാദിത്വമുള്ള കാര്യനിര്വാഹകന്. അല്ലെങ്കില്‍ സംസ്ഥാനത്തെ പ്രഥമപൗരന്. ഇദ്ദേഹമാണ് മനഃസാക്ഷിക്ക് വിരുദ്ധമായി കേന്ദ്രം നടപ്പിലാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് അസാധുവാക്കല്‍ സംസ്ഥാനത്തെ സാമ്പത്തികമായി തകര്‍ത്തു എന്ന് നയപ്രഖ്യാപനത്തില്‍ പറഞ്ഞത്. ഇതാണ് നമ്മുടെ ജനാധിപത്യം! അല്ലെങ്കില്‍ ഭരണഘടനാപരമായ അവകാശത്തെ ദുരുപയോഗം ചെയ്യലിന്റെ നെറികെട്ട വശം. ചവിട്ടിയരക്കപ്പെടുന്ന ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. എത്ര വാസ്തവം.
ഒരു സംസ്ഥാന ഭരണകൂടം അതിനും മേലെ അധികാരമുള്ള മറ്റൊരു ഭരണകൂടത്തെ രാഷ്ട്രീയ ലക്ഷ്യംവച്ച് അപമാനിക്കുന്ന ഹീനവൃത്തിക്ക് ജനാധിപത്യത്തിന്റെ ആവരണം ചേരുമോ എന്ന് ചിന്തിക്കേണ്ടതാണ്. നോട്ട് അസാധുവാക്കല്‍ എങ്ങനെയാണ് സര്‍വ്വതും നശിപ്പിക്കുന്ന ദുരന്തമായി മാറുന്നത്? അതും ഈ കേരളത്തില്‍ മാത്രം. ഇരുപത്തിയൊന്‍പത് സംസ്ഥാനങ്ങളും ഒട്ടേറെ കേന്ദ്രഭരണ പ്രദേശങ്ങളുമുള്‍പ്പെടുന്ന ഇന്ത്യയിലെ കേരളത്തില്‍ മാത്രം അതൊരു ദുരന്തമായിട്ടുണ്ടെങ്കില് അതിവിടുത്തെ സര്‍ക്കാരിന്റെയും ധനവകുപ്പിന്റെയും പിടിപ്പുകേട് കൊണ്ടും മാത്രമായിരുന്നു.സ്വാഭാവികമായും ഇത്തരം അടിയന്തര നടപടികള്‍ ജനങ്ങള്‍ക്ക് ചില പ്രയാസങ്ങള്‍ ഉണ്ടാക്കിയിരിക്കും. എന്നാല്‍, രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി അതെല്ലാം സഹിക്കാന്‍ ഇവിടുത്തെ ജനങ്ങള്‍ തയ്യാറായപ്പോള്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമമമാണ് സംസ്ഥാനത്തുണ്ടായത്.
സാമ്പത്തിക തകര്‍ച്ചയെക്കുറിച്ചും കലാപസാധ്യതയെക്കുറിച്ചും പറഞ്ഞ് ജനങ്ങളില്‍ ഭീതി പരത്തി അവരെ പ്രകോപിപ്പിച്ച് നെട്ടോട്ടമോടിച്ച് സ്ഥിതി ഗുരുതരമാക്കുകയായിരുന്നു സിപിഎമ്മും കോണ്‍ഗ്രസും. സഹകരണ മേഖലയിലെ കുഴപ്പങ്ങളും ഇവരുടെ സൃഷ്ടിയായിരുന്നു. രാജ്യത്തെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി പ്രവൃത്തിക്കേണ്ടുന്ന സഹകരണമേഖലയെ തങ്ങളുടെ ഇഷ്ടാനുസാരം കയറൂരിവിട്ട് കള്ളപ്പണത്തിന്റെയും ബിനാമി ഇടപാടുകളുടെയും കേന്ദ്രമാക്കുകയായിരുന്നു കേരളത്തില്‍. ഈയൊരു സാഹചര്യത്തിലാണ് രാജ്യത്തെ ബാങ്കിങ് നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാത്ത സഹകരണ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഇതിനെ കര്ഷകദ്രോഹമെന്നു പറഞ്ഞ് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി കേന്ദ്രസര്‍ക്കാരിനെതിരെ ജനങ്ങളെ ഇളക്കിവിടാനാണ് ഇടതുപക്ഷവും വലതുപക്ഷവും ശ്രമിച്ചത്.
പക്ഷേ, ഈ ശ്രമം വിജയിക്കുകയുണ്ടായില്ല. താല്‍ക്കാലികമായി ചില ബുദ്ധിമുട്ടുകള്‍ ജനങ്ങള്ക്കുണ്ടായെങ്കിലും ആഭ്യന്തരവും വൈദേശികവുമായ ഭീകരപ്രവര്‍ത്തനവും കള്ളനോട്ടും കള്ളപ്പണവും തടയല്‍, ഷെഡ്യൂള്‍ഡ് ബാങ്കുകളിലേക്ക് വന്ന പണത്തിന്റെ വായ്പാ സാധ്യതകള്‍, പലിശനിരക്കിലുണ്ടായ കുറവ്, ഭവനവായ്പ ഉദാരമാക്കല്‍, ക്യാഷ്ലെസ് സംവിധാനം എന്നിവയിലൂടെ നോട്ട് നിരോധനം രാജ്യത്തിന്റെ ഭാവി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശോഭനമാക്കുമെന്ന തിരിച്ചറിവുണ്ടായ ജനങ്ങള്‍ ഒരു പ്രകോപനത്തിലും വീണില്ല. ഇപ്പോള്‍ ഏതാണ്ട് ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിഹരിച്ച് കഴിഞ്ഞ സാഹചര്യത്തില്‍ കേളികൊട്ടുപോലെ ഇടക്ക് നോട്ട് വിഷയം എടുത്തിട്ട് സംസ്ഥാന സര്‍ക്കാരിന്റെ കടമയും കര്‍ത്തവ്യവും മറച്ചുവെക്കാനുള്ള തന്ത്രമാണ് പിണറായി വിജയന് നടത്തുന്നത്.
എന്തെല്ലാം ജീവല്‍ പ്രശ്നങ്ങളാണ് കേരളത്തിലെ ജനങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്നത്. ഇത്തരം വിഷയങ്ങളൊന്നും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയില്ല എന്നത് സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയില്ലായ്മ വ്യക്തമാക്കുന്നതാണ്. സംസ്ഥാനം നേരിടുന്ന രൂക്ഷമായ കുടിവെള്ള പ്രശ്നം തന്നെ എടുക്കാം. ഇതേക്കുറിച്ച് നയപ്രഖ്യാപന പ്രസംഗത്തില്‍ പരാമര്‍ശമേയില്ല. വേനല്‍ കടുത്തതോടെ സംസ്ഥാനത്തെ ജനങ്ങളേറെയും കുടിവെള്ളം കിട്ടാതെ വലയുകയാണ്. ഇടവപ്പാതിയും തുലാവര്‍ഷവും കനിയാതെ കാലവര്‍ഷം ഇത്തവണ കേരളത്തില്‍ നിന്ന് വഴിമാറിയ സാഹചര്യത്തില്‍ വരള്‍ച്ച അതിരൂക്ഷമാകുമെന്ന മുന്നറിയിപ്പുണ്ടായിട്ടും ഇക്കാര്യത്തില്‍ കാര്യമായ മുന്‍കരുതല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് മാത്രമല്ല ഇപ്പോഴും ഈ പ്രശ്നം ഗൗരവതരമായി കാണുന്നുമില്ല. ഹരിതകേരളത്തെ കുറിച്ച് വീമ്പടിക്കുന്ന പിണറായി കേരളത്തില്‍ ഇപ്പോള്‍ അവശേഷിക്കുന്ന പച്ചപ്പെങ്കിലും സംരക്ഷിക്കാന്‍ നടപടിയെടുക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
കേരളത്തെ കേരളമായി നിലനിര്‍ത്തുന്ന പശ്ചിമഘട്ടത്തില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. വയനാട്ടിലെ ചെമ്പ്രമല നിശ്ശേഷം കാട്ടുതീയില്‍ കത്തിയമര്‍ന്നിരിക്കുന്നു. അഞ്ഞൂറോളം ഏക്കര്‍ പുല്‍മേടുകളാണ് ഇങ്ങനെ അഗ്നിക്കിരയായത്. ആരെയും വേദനിപ്പിക്കുന്ന ദൃശ്യമാണത്. പശ്ചിമഘട്ടത്തിലേതുള്പ്പെടെ 7000 ഹെക്ടര്‍ വനമാണ് സംസ്ഥാനത്ത് ഇപ്പോള്‍ കാട്ടുതീയുടെ കെടുതിയില്‍ നാമാവശേഷമായത്. പലയിടങ്ങളിലായി ശേഷിക്കുന്ന വനഭൂമികളും കാട്ടുതീയുടെ ഭീഷണിയിലാണ്. വനംവകുപ്പിന്റെയും സര്‍ക്കാരിന്റെയും അനാസ്ഥ എത്ര അപരിഹാര്യമായ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടാക്കിയിട്ടുള്ളത്. ജണ്ട കെട്ടി കാട് സംരക്ഷിക്കുന്ന പ്രവൃത്തി ഇത്തവണ കാര്യമായി നടന്നില്ലത്രെ. ഈ സര്‍ക്കാരിന്റ പ്രസ്താവനകളും പ്രവൃത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ല.
റേഷന്‍ മേഖലയിലെ പ്രശ്നങ്ങള്‍ ഇപ്പോഴും ഗുരുതരമായി തുടരുന്നു. കേന്ദ്രം നല്കിയ റേഷനരി ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് പോലും സംവിധാനമില്ല. ഗോഡൗണില്‍ അരി കെട്ടിക്കിടക്കുമ്പോഴും റേഷന്‍ കടയില്‍ അരിയില്ലാതെ ജനങ്ങള്‍ വലയുന്നു. ഭക്ഷ്യസുരക്ഷ നിയമം കഴിഞ്ഞ നവംബര്‍ മുതല്‍ നടപ്പാക്കി എന്ന് പറയുമ്പോഴും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ റേഷന്‍കടകളില്‍ ഉണ്ടായിട്ടില്ല. പൊതുവിതരണ ശൃംഖല കേരളത്തില്‍ ആകെ താറുമാറായി കിടക്കുന്നു. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഗോഡൗണ്‍ സൗകര്യം. കമ്പ്യൂട്ടര്‍ സംവിധാനം ഇതെല്ലാം കടലാസില്‍ മാത്രം.
റേഷന്‍ മുന്‍ഗണനാ പട്ടിക ഇനിയും പൂര്‍ത്തിയായിട്ടില്ല. കരട് ലിസ്റ്റ് പ്രകാരമാണ് കേന്ദ്രം ഇപ്പോള്‍ അരി നല്‍കുന്നത്. 16 ലക്ഷത്തോളം പരാതികളാണ് റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താനായി സംസ്ഥാനത്ത് ആകെ ലഭിച്ചിട്ടുള്ളത്. ഇതില്‍ 12 ലക്ഷവും ന്യായമായ പരാതികളെന്നാണ് അധികൃതര്‍ പറയുന്നത്. ഈയൊരവസ്ഥയില്‍ എന്തെങ്കിലും നടക്കുമെന്ന് ആര്‍ക്കും പ്രതീക്ഷയില്ല. പുതിയ റേഷന്‍ കാര്‍ഡിന്റെ സ്ഥിതിയും ഇതുതന്നെ.
സ്ത്രീ സുരക്ഷയെക്കുറിച്ചാണ് നയപ്രഖ്യാപനത്തിലെ പ്രധാന പരാമര്‍ശങ്ങളിലൊന്ന്. ഇതിന്റെ പൊള്ളത്തരം വെളിപ്പെടുത്തുന്നതാണ് കഴിഞ്ഞ എട്ട് മാസക്കാലം കേരളത്തിലുണ്ടായിട്ടുള്ള സ്ത്രീ പീഡനങ്ങളും സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളും. വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ വിവരിക്കാനാവാത്ത തരത്തിലുള്ള സ്ത്രീഹത്യയും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുമാണ് സംസ്ഥാനത്ത് അരങ്ങേറിയത്.
സ്ത്രീകളുടെ മാനം പൊതു ഇടങ്ങളില്‍ അപഹരിക്കപ്പെടുന്ന ദുരവസ്ഥ. എല്ലാം നഷ്ടപ്പെട്ട് നീതിക്കുവേണ്ടി ഭരണാധികാരികളുടെ മുന്പില് ഹതാശരായി വിലപിക്കുന്ന സ്ത്രീകള്‍ കേരളത്തിന്റെ ശാപമായി മാറിയിരിക്കുന്നു. സ്ത്രീകളെ അപമാനിക്കുന്ന, ഉടുതുണിയുരിയുന്ന സംഭവങ്ങള്‍ ഈ എട്ട് മാസക്കാലവും കേരളത്തില്‍ നിര്‍ബാധം നടക്കുകയായിരുന്നു. ലൈംഗികാതിക്രമം നടത്തിയവരുടെ പേര് പ്രസിദ്ധീകരിച്ചതുകൊണ്ടോ പ്രസ്താവനകള്‍ മുറക്ക് നടത്തിയതുകൊണ്ടോ പരിഹരിക്കപ്പെടുന്നതല്ല ഇത്തരം പ്രശ്നങ്ങള്‍ എന്ന് പിണറായി സര്‍ക്കാര്‍ തിരിച്ചറിയണം.
പാലക്കാട് കഞ്ചിക്കോട്ടെ വിമലാ ദേവിയെ ചുട്ടുകൊന്ന അതിദാരുണമായ സംഭവം. പയ്യന്നൂരിലെ ചിത്രലേഖയ്ക്കുണ്ടായ അനുഭവം. പാലക്കാട് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സരസുവിന് ക്യാമ്പസില്‍ കുഴിമാടം തീര്‍ത്ത സംഭവം എറണാകുളം മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച എസ്എഫ്ഐ മുഠാളത്തം.
പ്രമുഖ ചലച്ചിത്ര നടിക്ക് എതിരെ ഇപ്പോഴുണ്ടായ ഗുണ്ടാവിളയാട്ടവും പീഡനവും. പാമ്പാടി കോളജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങള്‍ ഇതിലെല്ലാം പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളും സമീപനങ്ങളും രാഷ്ട്രീയപ്രേരിതവും സംശയകരവുമായിരുന്നു.
വാഗ്ദാനങ്ങളുടെയും പ്രസ്താവനകളുടെയും പെരുമഴ സൃഷ്ടിക്കാന്‍ സര്‍ക്കാരിനും അതിനെ നയിക്കുന്ന ഭരണാധികാരിക്കും കഴിയും. എന്നാല്‍, അത് നടപ്പിലാക്കാനുള്ള ആര്‍ജവമാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: