കണ്ണൂര്‍: അനധികൃത ഓണ്‍ലൈന്‍ കേന്ദ്രങ്ങളുടെ മറവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമാകുന്നു. അക്ഷയ കേന്ദ്രങ്ങളെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള പേരിലും ലോഗോയിലും സാമ്യമുള്ള സ്വകാര്യ വ്യക്തികള്‍ നടത്തുന്ന നിരവധി സ്ഥാപനങ്ങളാണ് ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്നത്. അമ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ ഫ്രാഞ്ചൈസി വാങ്ങി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. ഇ-മൈത്രി, സേവിക, സേവന, ആശ്രയ എന്നീ വിവിധ പേരുകളിലാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അസോസിയേഷന് ഓഫ് ഐടി എംപ്ലോയീസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം കേന്ദ്രങ്ങളില്‍ തെറ്റിദ്ധരിക്കപ്പെട്ട് എത്തുന്ന ജനങ്ങളുടെ വിലപ്പെട്ട രേഖകള്‍ ദുരുപയോഗം ചെയ്യുന്നതായും ആധാര്‍ നമ്പറിന്റെ വിവരം വെച്ച് അവരറിയാതെ മറ്റുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ സേവന കേന്ദ്രത്തില്‍ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാട്ടി വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതി നിലനില്‍ക്കുന്നുണ്ട്. ഭാരവാഹികളായ കെ.കെ.ദീപക്, എം.സതീശന്, വി.സന്തോഷ്, എം.പി.സത്യപാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: