27 തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനകം പ്രഖ്യാപനം നടത്തി
കണ്ണൂര്‍: ഏപ്രില്‍ രണ്ടോടെ ജില്ലയെ പ്ലാസ്റ്റിക് കാരി ബാഗ്- ഡിസ്പോസബ്ള്‍ വിമുക്തമാക്കുന്ന പദ്ധതി നല്ലരീതിയില്‍ പുരോഗമിച്ചുവരുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം വിലയിരുത്തി. ഇതിന്റെ ഭാഗമായി ഇതിനകം 27 തദ്ദേശ സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് കാരിബാഗ്-ഡിസ്പോസബ്ള്‍ വിമുക്തമായി ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. വരുംദിനങ്ങളില്‍ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രഖ്യാപനം നടത്തും.
നവംബര്‍ ഒന്നിന് പ്രഖ്യാപിച്ച രീതിയില്‍ ഏപ്രില്‍ രണ്ടോടെ ജില്ലയില്‍ നിന്ന് പ്ലാസ്റ്റിക് കാരി ബാഗുകളും ഡ്സിപോസബ്ള് പ്ലേറ്റുകളും കപ്പുകളും തുടച്ചുനീക്കാനാവുമെന്നാണ് പ്രതീക്ഷ. ഇതിനുള്ള ശക്തമായ നടപടികളുമായി ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും മുന്നോട്ടുപോവും. വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്താന്‍ സാവകാശം നല്കുന്നതിനു വേണ്ടിയാണ് അഞ്ചുമാസത്തെ കാലാവധി അനുവദിച്ചത്.
കടകളിലും മറ്റും നോണ്‍വൂവണ്‍ ബാഗുകള്‍, കുറഞ്ഞ മൈക്രോണിലുള്ള പ്ലാസ്റ്റിക് ബാഗുകള്‍ എന്നിവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വരുംദിനങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കണമെന്ന് ജില്ലാ കലക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി. ഫഌക്സുകളുടെ ഉപയോഗം വിലക്കിക്കൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കര്‍ശന നിലപാട് സ്വീകരിക്കണം. പ്ലാസ്റ്റിക്കിനു പകരം തുണി സഞ്ചികള്‍ ഉപയോഗിക്കാന്‍ വലുതും ചെറുതുമായ ഷോപ്പിംഗ് മാളുകള്‍ ഇതിനകം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 20 മുതല്‍ ജില്ലയിലെ ബെയ്ക്കറികളും തുണി സഞ്ചിയിലേക്ക് മാറാന്‍ ജില്ലാ ബെയ്ക്കേഴ്സ് അസോസിയേഷന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ വ്യക്തമക്കി.
ജില്ലാ ആസൂത്രണ സമിതി മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആസൂത്രണ സമിതി യോഗം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണ പുരോഗതി വിലയിരുത്തി. യോഗത്തില്‍ ആസൂത്രണ സമിതി അംഗങ്ങളായ മേയര്‍ ഇ.പി.ലത, കെ.പി.ജയബാലന്‍ മാസ്റ്റര്‍, വി.കെ.സുരേഷ് ബാബു, എം. സുകുമാരന്‍, പി.കെ.ശ്യാമള ടീച്ചര്‍, അജിത് മാട്ടൂല്‍, സുമിത്ര ഭാസ്കരന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്, ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: