കണ്ണൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലെത്തിക്കുന്നതിനും അതിന്റെ ഉപയോഗം പരിചയപ്പെടുത്തുന്നതിനുമായി ഡിജിറ്റല്‍ രഥം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. ഡിജിറ്റല്‍ സേവനങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തോടൊപ്പം, അതിന്റെ ഭാഗമാവാന്‍ ജനങ്ങള്‍ക്ക് സൗകര്യമൊരുക്കുക കൂടിയാണ് മാര്‍ച്ച് ആറു മുതല്‍ 11 വരെ നടക്കുന്ന വാഹനപര്യടനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഡിജിറ്റല്‍ സേവനങ്ങള്‍ വിരല്ത്തുമ്പിലെത്തിക്കുന്നതിന് ജില്ലാഭരണകൂടം ആരംഭിച്ച ട്രൈഡി പദ്ധതിയുടെ ഭാഗമായി ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നീ മൂന്ന് ഐഡികളും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനവും ഇവിടെയുണ്ടാവും. ഇതോടൊപ്പം പുതുതായി ആധാര്‍ കാര്‍ഡ് എടുക്കുക, ആധാറില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുക, ബാങ്ക് അക്കൗണ്ട് തുടങ്ങുക, ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുക തുടങ്ങിയ സേവനങ്ങള്‍ വാഹനത്തില്‍ ലഭിക്കും. ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനും ആവശ്യാനുസരണം മൊബൈല്‍ ഉള്‍പ്പെടെയുള്ളവയില്‍ ലഭ്യമാക്കാനും സാധിക്കുന്ന ഡിജിറ്റല്‍ ലോക്കര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാനും അവസരമുണ്ടാവും. പെന്‍ഷന്‍കാര്‍ക്ക് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള സൗകര്യമാണ് ഇതിന്റെ മറ്റൊരു സവിശേഷത.
കഴിഞ്ഞ മെയ് 30ന് ഡല്‍ഹിയില്‍ നിന്നാരംഭിച്ച ഡിജിറ്റല്‍ രഥ് ഔട്ട് റീച്ച് കാംപയിന് 13 സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് കേരളത്തിലെത്തിയത്. വയനാട്ടില്‍ നിന്ന് മാര്‍ച്ച് നാലിന് കണ്ണൂരിലെത്തുന്ന ഡിജിറ്റല്‍ രഥം മാര്‍ച്ച് 31 ഓടെ കാസര്‍ക്കോട് സമാപിക്കും. വരും ദിനങ്ങളില്‍ കൂടുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആവുമെന്നതിനാല്‍ ഡിജിറ്റല്‍ സേവനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു.
കേന്ദ്ര ഇലക്ട്രോണിക്സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പും ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റിയും സംയുക്തമായി നടത്തുന്ന കാംപയിന്റെ ഒന്നാം ഘട്ടത്തിലൂടെ 10 ലക്ഷം പേരില്‍ ഡിജിറ്റല്‍ ഇന്ത്യ സന്ദേശമെത്തിക്കുകയാണ് ലക്ഷ്യമിടുന്നത്.
ആറിന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് പരിസരത്താണ് ഡിജിറ്റല്‍ രഥത്തിന്റെ ഫഌഗ് ഓഫ്. ഉച്ചയ്ക്ക് രണ്ടു മണിക്ക് പുതിയതെരു, ഏഴിന് രാവിലെ 10 മണിക്ക് ചിറക്കുനി, ഉച്ചയ്ക്ക് രണ്ടിന് തലശ്ശേരി, എട്ടിന് രാവിലെ 10 മണിക്ക് കൂത്തുപറമ്പ്, ഉച്ചയ്ക്ക് രണ്ടിന് മട്ടന്നൂര്‍, ഒന്‍പതിന് രാവിലെ 10 മണിക്ക് പേരാവൂര്‍, ഉച്ചയ്ക്ക് രണ്ടിന് പയ്യാവൂര്‍, 10ന് രാവിലെ 10 മണിക്ക് തളിപ്പറമ്പ്, ഉച്ചയ്ക്ക് രണ്ടിന് പിലാത്തറ, 11ന് രാവിലെ 11 മണിക്ക് പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ വാഹനം ക്യാംപ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: