മാഹി: ആവശ്യമായ ഉപകരണങ്ങളും ഉദ്യോഗസ്ഥരും ഇല്ലാത്തതുമൂലം ആഗ്നിശമന സേനാ കേന്ദ്രം അവഗണനയില്‍. ഫയര്‍ വാഹനങ്ങളുടെ പമ്പിംഗ് യൂണിറ്റുകള്‍ കേടുപാടുകള്‍ സംഭവിച്ചിരിക്കുകയാണ്. വേണ്ടത്ര ജീവനക്കാരും ഇവിടെയില്ല. സ്റ്റേഷന് ഓഫീസര്‍ പുതുച്ചേരിക്ക് സ്ഥലം മാറിപ്പോയിട്ട് ഒന്നര വര്‍ഷമായെങ്കിലും പുതിയ ആളെ ഇതുവരെ നിയമിച്ചിട്ടില്ല. ഫയര്മാന്മാരുടെ നാല് ഒഴിവുകള്‍ ഇവിടെയുണ്ട്. ഇതുകൂടാതെ പുതുച്ചേരിയില്‍ നിന്നും സ്ഥലം മാറിവന്ന ചില ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് സ്വന്തം നാട്ടിലേക്ക് പോകുന്നതുമൂലം ഉദ്യോഗസ്ഥരുടെ എണ്ണം വീണ്ടും കുറയുകയാണ്.
ലീഡിംഗ് ഫയര്‍മാന്റെ നേതൃത്വത്തിലാണ് ഇവിടുത്തെ ഭരണം നടക്കുന്നത്. തീപ്പിടിത്തമുണ്ടായാല്‍ വെള്ളം പമ്പ് ചെയ്യുന്നതിനാവശ്യമായ വാഹനങ്ങള്‍ കാലപ്പഴക്കംമൂലം ഉപയോഗിക്കാന്‍പോലും പറ്റാത്ത് അവസ്ഥയിലാണുള്ളത്. പതിനഞ്ച് വര്‍ഷത്തോളം പഴക്കമുള്ള രണ്ട് പഴഞ്ചന്‍ വണ്ടികളാണ് ഇന്ന് മാഹി ഫയര്‍സ്റ്റേഷനിലുള്ളത്. ഇതിലൊന്ന് പുതുച്ചേരി അഗ്നിശമന സേനാ വകുപ്പില്‍ ഉപയോഗിച്ച് തള്ളിയതാണ്. മറ്റേ വണ്ടിയും പുതുച്ചേരിയില്‍ നിന്നും കൊണ്ടുവന്നതാണ്. പഴകിയ ഇത്തരം വണ്ടികള്‍ റിപ്പേര്‍ ചെയ്യാന്‍ മാഹിയില്‍ സര്‍ക്കാര്‍തലത്തില്‍ വര്‍ക്ഷോപ്പ് ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. ഫയര്‍ വാഹനങ്ങളുടെ പമ്പിംഗ് യൂണിറ്റിന് കേടുപറ്റിയാല്‍ കുന്നമംഗലത്തുനിന്നും മെക്കാനിക്കുകളെ വിളിച്ച് നന്നാക്കുകയാണ് പതിവ്.
വണ്ടികള്‍ക്ക് യന്ത്രത്തകരാറുകളും പതിവാണ്. കഴിഞ്ഞ ഡിസംബറില്‍ ഒരു എമര്‍ജന്‍സി ടെന്‍ഡര്‍ വാഹനം ഇവിടേക്ക് അനുവദിച്ചിരുന്നുവെങ്കിലും ഇതിലെ ഹൈഡ്രോളിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനം ഫയര്മാന്മാര്ക്ക് നല്‍കിയിട്ടില്ല. ഇതിന്റെ പരിശീലനം പുതുച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഡിആര്‍ യൂണിറ്റാണ് നല്‍കേണ്ടത്. എന്നാല്‍ ഇവിടെയാകട്ടെ വെള്ളത്തിന്റെ വിഭാഗം വാഹനങ്ങള്‍ നന്നാക്കാന്‍ സംവിധാനവുമില്ല. അറുപത്തിയഞ്ചോളം മദ്യഷാപ്പുകള്‍ക്കു പുറമെ പതിനാറ് പെട്രോള്‍ പമ്പുകളും മാഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ വടകരയില്‍ നിന്നോ തലശ്ശേരിയില്‍ നിന്നോ അഗ്നിശമന സേന എത്തേണ്ട സ്ഥിതിയാണ് ഇന്ന് മാഹിയിലുള്ളത്.
മാഹി ഫയര്‍ സ്റ്റേഷനില്‍ ആവശ്യമായ വണ്ടികളും ജീവനക്കാരെയും ഉടന്‍ നിയമിക്കണമെന്നാണ് മാഹിയിലെ ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: