ആലപ്പുഴ: പോലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും പ്രത്യേക കര്‍മ്മ പരിപാടി ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഓപ്പറേഷന് ഗുണ്ട പദ്ധതി പ്രകാരം 1,084 പേരെ അറസ്റ്റ് ചെയ്തു. നല്ലനടപ്പ് ജാമ്യത്തിനായി 53 പേര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്കി. കേസുകളില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞ 520 വാറന്റ് പ്രതികളെയും അറസ്റ്റ് ചെയ്തു.
കഞ്ചാവ് മയക്കുമരുന്ന് കേസുകള്‍ കണ്ടെത്തുന്നതിനായി സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ് രൂപീകരിച്ചു. കഴിഞ്ഞമാസം 212 പരിശോധനകള്‍ നടത്തി. 59 മയക്കുമരുന്ന് കേസുകളും പുകയില ഉത്പന്നങ്ങള്‍ കൈവശം വച്ചതുമായി ബന്ധപ്പെട്ട് 39 കേസുകളും കണ്ടെത്തി. 3,505.64 ഗ്രാം കഞ്ചാവ് വിവിധ കേസുകളിലായി പിടിച്ചെടുത്തു.
ജനമൈത്രി സുരക്ഷാ പദ്ധതി ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുന്നതിന് ജനമൈത്രി സുരക്ഷാ സമിതി യോഗങ്ങള്‍ നടത്തി. ജില്ലാതല ഉദ്ഘാടനം ഉടന്‍ നടത്തും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി പിങ്ക് പട്രോള്‍ സംവിധാനം നടപ്പാക്കി. ദിവസം ആറുമണിക്കൂര്‍ രണ്ടു വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം യാത്രാ ബസ്സുകളില്‍ സഞ്ചരിക്കും. ബസ് സ്റ്റാന്‍ഡുകള്‍ റെയില്‍വേ സ്റ്റേഷനുകള്‍, സ്കൂള്‍ കോളേജ് ജങ്ഷനുകള്‍ കേന്ദ്രീകരിച്ച് പട്രോളിങ് നടത്തും.
25,000 സ്ത്രീകളെയും പെണ്‍കുട്ടികളെയും സ്വയരക്ഷയ്ക്ക് പ്രാപ്തരാക്കുന്നതിനായുള്ള പരിശീലന പരിപാടികള്‍ ആരംഭിച്ചു.
നഗരത്തിലെ സുരക്ഷ ഉറപ്പാക്കാന്‍ നഗരപരിധിയെ നാലു മേഖലകളായി വിഭജിച്ച് ഓരോ മേഖലയിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. അടിയന്തര ഘട്ടങ്ങളില്‍ നഗര പരിധിയിലുള്ളവര്‍ക്ക് 100 എന്ന നമ്പറില്‍ വിളിക്കാം.
വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനായി അപകടങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ടു ചെയ്യുന്ന 57 സ്ഥലങ്ങള്‍ ബ്ലാക്ക് സ്പോട്ടുകളായി കണക്കാക്കും. ഇവിടങ്ങളിലെ അപാകതകള്‍ ശാശ്വതമായി പരിഹരിച്ച് അപകടം കുറയ്ക്കുന്നതിന് പിഡബ്ല്യൂഡി, ആര്‍ടിഒ വകുപ്പുകളുമായി സഹകരിച്ച് കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കിയെന്നും എസ്പി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: