ഇന്ദ്രപ്രസ്ഥത്തില്‍ തീവ്ര ഇടതുപക്ഷ-ഇസ്ലാമിക ശക്തികള്‍ക്കെതിരെയുള്ള പ്രതിരോധം ശക്തിയാര്‍ജിക്കുകയാണ്. ജെഎന്‍യുവില്‍നിന്ന് പടര്‍ന്നുകയറിയ ഇക്കൂട്ടര്‍ക്ക് ഇക്കുറി പ്രതിരോധം ഉയര്‍ത്തിയത് രാംജാസ് കോളേജ് യൂണിയന് ആണ്. യൂണിയന് പിന്തുണ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ എബിവിപി രംഗത്തുവന്നതോടെ സമരവും പ്രതിരോധവും ദേശവിരുദ്ധ ശക്തികളും ദേശീയവാദികളും തമ്മിലായി.
രാംജാസ് വിഷയത്തിന് വ്യക്തമായ ഗൂഢാലോചനയാണുള്ളത്. എബിവിപി ഭരിക്കുന്ന ദല്‍ഹി സര്‍വ്വകലാശാലയുടെ കീഴിലാണ് ഈ ക്യാമ്പസ്. വിവാദമായ പരിപാടി നടത്താന്‍ ചില ഇടതുപക്ഷ അദ്ധ്യാപക-വിദ്യാര്‍ത്ഥി സംഘത്തിന്റെ പിന്തുണ ഉണ്ടായിരുന്നു. ഐസ എന്ന വിദ്യാര്‍ത്ഥി സംഘടനക്കും, ആപ്പിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തിനും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കും ഇതിലുള്ള പങ്ക് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
വിവാദമായ ഈ പരിപാടി സംഘടിപ്പിച്ചത് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് മേധാവിയാണ്. ഇവര്‍ സിപിഎമ്മുകാരിയാണ്. ഇവരോപ്പം രാംജാസ് കോളേജിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിലെ ചില പിജി വിദ്യാര്‍ത്ഥികളും രാംജാസ് കോളേജില്‍നിന്ന് ഡിഗ്രി കഴിഞ്ഞ് ജെഎന്‍യുവില്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളും, ജെഎന്‍യുവിലെ ചില ഇടതുപക്ഷ അദ്ധ്യാപകരും ചേര്‍ന്നു. ഇതേ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ജെഎന്‍യുവില്‍ വിവാദമായ കള്‍ച്ചറല്‍ ഇവന്റ് നടത്തിയത്. അവിടെ ഉയര്‍ന്ന ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ അക്ഷരാര്ത്ഥത്തിന് പുനര്‍സൃഷ്ടിക്കാനാണ് രാംജാസ് കോളേജില്‍ ശ്രമിച്ചത്.
കള്‍ച്ചര്‍ ഓഫ് പ്രൊട്ടസ്റ്റ് എന്നായിരുന്നു പരിപാടിയുടെ പേര്. ഇതിലേക്കാണ് ജെഎന്‍യുവിലെ വിവാദ വ്യക്തികളായ ഷൈലാ റഷീദ്, ഉമ്മര്‍ ഖാലിദ് എന്നിവരെ ക്ഷണിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്‍പതിന് ജെഎന്‍യു ക്യാമ്പസ്സില്‍ നടന്ന അഫ്സല് ഗുരു അനുസ്മരണം സംബന്ധിച്ച കേസില്‍ ദല്‍ഹി ഹൈകോടതിയില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന വ്യക്തിയായ ഉമര്‍ ഖാലിദ് ഇടക്കാല ജാമ്യത്തിലാണ്. ഇവരെ ഉള്‍പ്പെടുത്തി നടത്താന്‍ ശ്രമിച്ച സെമിനാറിന്റെ പിന്നില്‍ വ്യക്തമായ രാജ്യദ്രോഹ ഗൂഢാലോചനയുണ്ട്.
ഫെബ്രുവരി 22 ന് രാംജാസ് കോളേജില്‍ സെമിനാര്‍ സംഘടിപ്പിക്കാന്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 16 ന് അപേക്ഷ നല്കി. അതിന് പ്രിന്‍സിപ്പള്‍ അനുമതി നല്കി. എന്നാല്‍ പരിപാടിയെക്കുറിച്ച് വിശദമായി അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര കോളേജ് യൂണിയന് പ്രസിഡന്റ് യോഗിത് രതി പ്രിന്‍സിപ്പളിനെ സമീപിച്ച് സെമിനാറിന്റെ രാജ്യവിരുദ്ധത ചൂണ്ടിക്കാട്ടി അത് നടത്താന്‍ അനുമതി നല്‍കരുതെന്ന് അഭ്യര്‍ത്ഥിച്ചു. ഈ കോളേജ് യൂണിയന് ഒരു വിദ്യാര്‍ത്ഥി സംഘടനയുമായും ബന്ധമില്ല.
സ്വാതന്ത്രമായി മല്‍സരിച്ചു ജയിച്ച ആളാണ് യോഗിത് രതി. പ്രിന്‍സിപ്പല്‍ അഭ്യര്‍ഥന സ്വീകരിക്കുകയും, സെമിനാര്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതറിഞ്ഞ സംഘാടകര്‍ സെമിനാര്‍ നടത്തണമെന്ന് വാദിച്ചത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ബന്ധത്തിന് വഴങ്ങി പ്രിന്‍സിപ്പള്‍ വീണ്ടും അനുമതി നല്കി. വീണ്ടും ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ ഫലമായി, പരിപാടി തുടങ്ങുന്നതിനും രണ്ട് മണിക്കൂര്‍ മുമ്പ് അനുമതി റദ്ദാക്കി. ഈ സമയത്ത് പുറത്തുനിന്നെത്തിയവരും, പരിപാടിയുടെ സംഘാടക സമിതിയും ചേര്‍ന്ന് രാംജാസ് കോളേജിലെ വിദ്യാര്‍ത്ഥികളെയും യൂണിയന് ഭാരവാഹികളേയും ഭീഷണിപ്പെടുത്തുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പരിപാടി സംഘടിപ്പിച്ചവര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കി.
യോഗിത് രതിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥികള്‍ തൊട്ടടുത്തുള്ള എബിവിപി ദല്‍ഹി യൂണിവേഴ്സിറ്റി യൂണിയനെ സമീപിക്കുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. അങ്ങനെ വിദ്യാര്‍ഥികളെ കാണുവാന്‍ പരിപാടി സ്ഥലത്തേക്ക് യൂണിയന് ചെയര്മാന് അങ്കിത്, വൈസ് പ്രസിഡന്റ് പ്രിയങ്ക എന്നിവര്‍ എത്തിച്ചേര്‍ന്നു. ഈസമയം സംഘര്‍ഷത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ച ഇരുവരേയും സ്ഥലത്തുണ്ടായിരുന്ന ഐസയുടെ പ്രവര്‍ത്തകര്‍ മൃഗീയമായി അക്രമിച്ചു. പോലീസ് ഇടപ്പെട്ടാണ് ഇവരെ അവിടെനിന്ന് രക്ഷിച്ചത്. അന്നുതന്നെ പരിപാടിയുടെ സംഘാടകരും ഐസയുടെ പ്രവര്‍ത്തകരും ഈ സംഭവത്തില്‍ സാക്ഷി പറയരുതെന്ന ആവശ്യവുമായി ഹോസ്റ്റലില്‍ കയറി ഭീഷണിപ്പെടുത്തി.
ഇത് പിന്നീട് എബിവിപിയുടെ തലയില്‍ കെട്ടിവെക്കാന്‍ ഐസ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഈ അനിഷ്ട സംഭവം അറിഞ്ഞ എബിവിപി ദല്‍ഹി യൂണിവേഴ്സിറ്റി യൂണിറ്റ് പിറ്റേ ദിവസം ഫെബ്രുവരി 23 ന് പ്രക്ഷോഭ പരിപാടികള്‍ക്ക് ആഹ്വാനം നല്കി. ഇതായിരുന്നു മൗറിസ് സ്റ്റേഷനിലേക്ക് നടന്ന എബിവിപി മാര്‍ച്ച്.
ദേശദ്രോഹികളെ അറസ്റ്റ് ചെയ്യുക, ദല്‍ഹി സര്‍വ്വകലാശാല ഭാരവാഹികളെ അക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പിറ്റേദിവസം എബിവിപിയുടെ സ്റ്റേഷന് മാര്‍ച്ച് നടന്നു. ആ മാര്‍ച്ചില്‍ ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാകാന്‍ വേണ്ടി ഇതേ സ്ഥലത്തേക്ക് ഐസയും സംഘാടക സമിതിയും എസ്എഫ്ഐയും മാര്‍ച്ചിന് ആസൂത്രണം ചെയ്തു.
എബിവിപി മാര്‍ച്ച് ആരംഭിക്കുന്നതിനു മുമ്പ് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ മാര്‍ച്ച് ആരംഭിച്ചു. എസ്എഫ്ഐ ദല്‍ഹി ഘടകം സംസ്ഥാന പ്രസിഡന്റ് പ്രശാന്ത് മുഖര്‍ജിയുടെയും, ഐസ ദല്‍ഹി ഘടകം സംസ്ഥാന സെക്രട്ടറി അശുതോഷ് കുമാറിന്റേയും, ജെഎന്‍യുവില്‍ നിന്ന് സ്ത്രീപീഡനത്തിന് അറസ്റ്റുചെയ്ത ഐസ മുന്‍ സംസ്ഥാന നേതാവ് അന്മോല് രത്തിന്റെയും നേതൃത്വത്തില്‍ ഇടതുപക്ഷ അധ്യാപക വിദ്യാര്‍ഥി സംഘടനകള്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ തുടങ്ങി. അവരില്‍ ഏറെപ്പേരും യൂണിവേഴ്സിറ്റി കോളേജിന് പുറത്തുള്ളവരായിരുന്നു. അവര്‍ വിളിച്ച ‘ബസ്തര്‍ ചാഹേ ആസാദി, കശ്മീര്‍ മാംഗേ ആസാദി’ മുദ്രാവാക്യങ്ങള്‍ ജെഎന്‍യുവിന്റെ തുടര്‍ച്ചയായിരുന്നു.
ഇതിനെ ചോദ്യംചെയ്ത കോളേജ് സ്റ്റുഡന്റ് യൂണിയന് ഭാരവാഹികളെ അവര്‍ അക്രമിക്കുകയാണ് ചെയ്തത്. ഇതുകണ്ട് പ്രശ്നത്തിലിടപെട്ട എബിവിപി പ്രവര്‍ത്തകരെയും ക്രൂരമായി ആക്രമിച്ചു. വിദ്യാര്‍ഥിനികളുടെ വസ്ത്രം വലിച്ചുകീറുകയും പിടിച്ചുതള്ളുകയും ചെയ്തു.
ഇത് റിപ്പോര്‍ട്ട് ചെയ്ത ചില പ്രമുഖ മാധ്യമങ്ങള്‍ അക്രമത്തിന്റെ ഉത്തരവാദികള്‍ എബിവിപിയാണെന്ന് ചിത്രീകരിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ പ്രചരിപ്പിച്ച ദൃശ്യങ്ങള്‍ തന്നെ യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവന്നു. ‘ഹിന്ദു’വില്‍ വന്ന ഐസയുടെ പീഡന കേസ് പ്രതി ഇരുമ്പ് ദണ്ഡുമായി എബിവിപിപ്രവര്‍ത്തകരെ അക്രമിക്കുന്നതും, ‘ഇന്ത്യന്‍ എക്സ്പ്രസി’ല്‍ വന്ന എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡണ്ട് കോളേജ് യൂണിയന് ചെയര്‍മാനെ അക്രമിക്കുന്നതുമായ ചിത്രങ്ങള്‍ ഉദാഹരണങ്ങളാണ്.
ഈ സമയത്തായിരുന്നു ആപ്പിന്റെ വിദ്യാര്‍ത്ഥി വിഭാഗം പ്രവര്‍ത്തക എന്ന യാഥാര്‍ത്ഥ്യം മറച്ചുവച്ച് ഗുര്‍മെഹര്‍ കൗര്‍ എന്ന വിദ്യാര്‍ത്ഥിനി എബിവിപിയെ എതിര്‍ക്കാന്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മുഖംമൂടിയണിഞ്ഞ് സ്വന്തം പിതാവിന്റെ ഘാതകരെ ന്യായീകരിച്ച് ട്വീറ്റ് ചെയ്തത്. എബിവിപിയെ എതിര്‍ക്കുവാന്‍ വേണ്ടി മാത്രം ഗുര്‍മെഹര്‍ സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയ ക്യാപയ്ന്‍ ദേശവിരുദ്ധതയുടെ വ്യക്തമായ തെളിവുകളാണ്.
പ്രചാരണം തിരിച്ചടിക്കുമെന്ന ഘട്ടമായപ്പോള്‍ തനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് ബലാത്സംഗ ഭീഷണിവരുന്നു എന്നാരോപിച്ച് മെഹര്‍ വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നു. പിന്നീട് വനിതാ സെല്ലില്‍ പരാതി കൊടുക്കുകയും ചെയ്തു. എന്നാല്‍ ആര് ഭീഷണിപ്പെടത്തിയെന്ന് പറയാന്‍ മെഹര്‍ തയ്യാറായില്ല. എബിവിപിയാണ് ഭീഷണിപ്പെടുത്തിയതെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.
ദേശസ്നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണംചെയ്യുന്ന പ്രസ്ഥാനമല്ല എബിവിപി. പക്ഷെ, നാടിനുവേണ്ടി പോരാടാന്‍ എബിവിപി മാത്രമേയുള്ളൂ എന്ന വിദ്യാര്‍ത്ഥികളുടെ തിരിച്ചറിവില്‍ നിന്നാണ് സ്വതന്ത കോളേജ് യൂണിയനായ രാംജാസ് കോളേജിലെ വിദ്വാര്‍ത്ഥി പ്രതിനിധികള്‍ എബിവിപിക്ക് മുന്നില്‍ സഹായ ആഭ്യര്‍ത്ഥനയുമായി എത്തിച്ചേര്‍ന്നത്.
മെഹറിന്റെ ട്വീറ്റില്‍ ഇതിനകംതന്നെ നിരവധി പ്രമുഖര്‍ രാജ്യത്തിനെതിരെ ശബ്ദിക്കരുതെന്ന് റീ ട്വീറ്റ് ചെയ്ത് കഴിഞ്ഞു. ഇതിന്റെ വ്യാപ്തി മനസിലാക്കിയതുകൊണ്ടാണ് മെഹര്‍ ദല്‍ഹി വിടാനും നവമാധ്യമ പ്രചാരണത്തില്‍നിന്ന് പിന്മാറാനും തയ്യാറായത്. എബിവിപി പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് ഐസ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥിനി പ്രേരണ കീറിയ വസ്ത്രത്തില്‍ വീട്ടില്‍ ചെന്നപ്പോള്‍ അച്ഛന് പറഞ്ഞത് ‘സ്വന്തം രാജ്യത്തിനുവേണ്ടി തെരുവില്‍ സമരം ചെയ്ത മകളെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്’ എന്നായിരുന്നു. ഇക്കാര്യം സൂചിപ്പിച്ച പ്രേരണയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ‘ഞങ്ങളെ ഗുണ്ടകളെന്നു വിളിക്കുന്നു. രാജ്യത്തിനുവേണ്ടി സമരം ചെയ്താല്‍ ഗുണ്ടയാകുമെങ്കില്, അതെ, ഞാന്‍ ഗുണ്ടയാണ്’ എന്ന മറ്റൊരു വിദ്യാര്‍ത്ഥിനി ദിക്ഷ വര്‍മ്മയുടെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധിക്കപ്പെട്ടു.
തൊണ്ണൂറുകളില്‍ ഇസ്ലാം തീവ്രവാദ ശക്തികള്‍ കശ്മീര്‍ താഴ്വര ആക്രമിച്ചപ്പോള്‍ ഗര്‍ഭിണിയായ അമ്മ തന്നെയുംകൊണ്ട് അഭയാര്‍ഥി ക്യാമ്പുകളിലെക്ക് പോയതും, ദുര്‍ഘടം പിടിച്ച യാത്രക്കൊടുവില്‍ പ്രസവിക്കുന്നതിന് മുന്‍പേ കുഞ്ഞിനെ നഷ്ടപ്പെട്ട് മാഞ്ഞുപോയ തന്റെ അമ്മയുടെ ചിരി നിങ്ങള്‍ക്ക് തിരിച്ചുതരാന്‍ കഴിയില്ലെന്നും സൂചിപ്പിച്ച് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി ആദിത്യ ടിക്കു കശ്മീരിലെ യഥാര്‍ഥ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഷഹ്ല റഷീദിന് എഴുതിയ കത്ത് വായിക്കേണ്ടതാണ്.
ദേശീയ വികാരത്തെ തല്ലിക്കെടുത്തേണ്ടത് രാജ്യദ്രോഹികളുടെ ആവശ്യകതയാണ്. ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ എന്നും മുന്നില്‍നിന്ന് പടനയിച്ച എബിവിപി ദല്‍ഹി ക്യാമ്പസുകളില്‍ നിലപാടിന് ഒരിക്കലും മാറ്റം വരുത്തിയിട്ടില്ല. ജെഎന്‍യുവിലും ദല്‍ഹി സര്‍വ്വകലാശാലയിലും ലഭിച്ചുകൊണ്ടിരിക്കുന്ന വലിയ സ്വീകാര്യതയെ തകര്‍ക്കുവാനാണ് പ്രതിപക്ഷ സംഘടനകള്‍ സംഘംചേര്‍ന്ന് വസ്തുതാ വിരുദ്ധമായ വാദഗതികളുന്നയിച്ച് എബിവിപിെക്കതിരെ പ്രവര്‍ത്തിക്കുന്നത്. ജെഎന്‍യുവില്‍നിന്ന് ദല്‍ഹി സര്വ്വകലാശാലയിലെത്തിയപ്പോഴേക്കും സ്ഥിതിഗതികള്‍ക്ക് ഏറെ മാറ്റം വന്നു കഴിഞ്ഞു.
ജെഎന്‍യുവില്‍ നടത്തിയ ദേശവിരുദ്ധ പരിപാടിക്ക് ദല്‍ഹി സര്‍വ്വകലാശാലയില്‍ അരങ്ങൊരുക്കാന്‍ സമ്മതിച്ചില്ലെന്ന് മാത്രമല്ല നവമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരിപാടിക്കെതിരെ വലിയ പ്രചാരണം നടത്താനും ദേശസ്നേഹികളായ ചെറുപ്പക്കാര്‍ക്ക് സാധിച്ചു. നിരവധിപേര്‍ റീ ട്വീറ്റ് ചെയ്തതുപോലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ രാജ്യത്തിനെതിരെ സംസാരിക്കാന്‍ പാടില്ല എന്നതുതന്നെയാണ് രാംജാസ് പ്രശ്നത്തിലും എബിവിപിയുടെ നയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: