‘ഉറുമ്പ് ചത്താല്‍ വാര്‍ത്ത തവള ചാകും വരെ, തവള ചത്താല്‍ വാര്‍ത്ത പാമ്പ് ചാകും വരെ, പാമ്പു ചത്താലോ വാര്‍ത്ത പരുന്ത് ചാകും വരെ…’! വാര്‍ത്തകളുടെ ആയുസ്സിനെക്കുറിച്ചുള്ള പ്രശസ്തമായ ചൊല്ലാണിത്. മാധ്യമങ്ങള്‍ വാര്‍ത്തകളെ ആഘോഷമാക്കുകയും വിചാരണയ്ക്ക് വിധേയമാക്കുകയും ചെയ്യുമ്പോഴും ആഘോഷമാക്കാവുന്ന അടുത്ത ഒരു വാര്ത്തകിട്ടുംവരെ മാത്രമാണ് അതിന്റെ ആയുസ്സ്. മലയാള ചാനല്‍ മാധ്യമ പ്രവര്‍ത്തനം അപകടകരമായ നിലയില്‍ ആഘോഷവത്കരിക്കപ്പെടുമ്പോള് അതിന്റെ ചുവടുപിടിച്ച് അതിനൊപ്പം ഓടേണ്ട ഗതികേടിലാണ് അച്ചടിമാധ്യമങ്ങളും.
സ്ത്രീപീഡനങ്ങളും കുറ്റകൃത്യങ്ങളും ഏറ്റവും കൂടുതല്‍ നടക്കുന്ന നാടായി കേരളം മാറുമ്പോള്‍ മാധ്യമ ആഘോഷത്തിന് ചേരുവകള്‍ അന്വേഷിച്ച് മറ്റെവിടെയും പോകേണ്ടിവരുന്നില്ല. സ്ത്രീ പീഡനത്തിന്റെയോ, അതല്ലെങ്കില്‍ കൊലപാതകത്തിന്റെയോ, അതുമല്ലെങ്കില്‍ അഴിമതിയുടെയോ വാര്‍ത്തകള്‍ നിരന്തരമായി സംഭവിച്ചുകൊണ്ടേയിരിക്കുന്നു. അതെല്ലാം മാധ്യമങ്ങള്‍ ആഘോഷമായി കൊണ്ടാടുന്നു. അടുത്തകാലത്ത് ഈ പ്രവണത ഏറിവരുന്നു. ഒന്നവസാനിക്കുമ്പോള്‍ മറ്റൊന്ന് കിട്ടുന്ന തരത്തില്‍ ‘പീഡന സംഭവങ്ങള്‍’ വര്‍ദ്ധിച്ചുവരുന്നുമുണ്ട്.
വൈകുന്നേരങ്ങളിലെ ചാനല്‍ ചര്‍ച്ചകള്‍ക്ക് വിഷയം തേടുമ്പോള്‍ പലപ്പോഴും അത് പീഡനങ്ങളിലാണെത്തിനില്ക്കുന്നത്. പീഡിപ്പിച്ചതിന്റെ ശരിയും തെറ്റും പറയാനും പീഡിപ്പിക്കപ്പെട്ടവരുടെ സ്ഥിതിവിവരക്കണക്കെടുക്കാനും ചര്‍ച്ചാതൊഴിലാളികള്‍ നിരന്നിരിക്കുന്നു. മുമ്പ് വൈകുന്നേരങ്ങളിലെ ഹൊറര്‍ സീരിയലുകള്‍ക്കു മുന്നിലിരുന്ന് ഉദ്വേഗഭരിതരായിരുന്ന മലയാള ടെലിവിഷന്‍ പ്രേക്ഷകരിപ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ക്കു മുന്നിലാണ് സ്ഥിരം ഇരിപ്പിടം നേടിയിരിക്കുന്നത്.
അടുത്തിടെ സിനിമാനടി ആക്രമിക്കപ്പെട്ട സംഭവം ഇപ്പോഴും ചാനലുകള്‍ക്ക് ഏറ്റവും റേറ്റിംഗുള്ള വാര്‍ത്തയാണ്. നടി ആക്രമിക്കപ്പെട്ട വാര്‍ത്ത പുറത്തുവന്ന ദിവസം മുതല്‍ ഓരോ ദിവസവും അതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ നല്കാന് ചാനലുകള്‍ മത്സരിച്ചുകൊണ്ടിരുന്നു. ഇത്തരം സംഭവങ്ങളില്‍ ഇരയുടെ പേര് പുറത്തുപറയുന്നത് വിലക്കിയിട്ടുണ്ട്. സമൂഹത്തില്‍ അവര്‍ക്ക് വീണ്ടും സ്വാഭാവികജീവിതം സാധ്യമാക്കാനാണത്. ഇവിടെ അക്രമത്തിന് ഇരയായത് ഒരു നടിയായിരുന്നു. അതിനാല്‍ അതാരാണെന്ന് അറിയാനുള്ള ആഗ്രഹം കൂടും. ആദ്യ ദിവസംതന്നെ സമൂഹമാധ്യമങ്ങളില്‍ നടിയുടെ പേരും ആക്രമിക്കപ്പെട്ട രീതിയുമെല്ലാം പ്രത്യക്ഷപ്പെട്ടു. പിന്നീട് ചാനലുകളും അതേറ്റുപാടി.
വായനക്കാര്‍ ഇഷ്ടപ്പെടുന്ന, അവരെ ഇക്കിളിപ്പെടുത്തുന്ന വാര്‍ത്ത ആര് ആദ്യം നല്‍കുമെന്ന മത്സരത്തിലായിരുന്നു ചാനലുകള്‍ പലതും. പീഡന വാര്‍ത്തകള്‍ ചര്‍ച്ചചെയ്യാന്‍ സ്ഥിരം ചര്ച്ചാതൊഴിലാളികള്ക്കു പുറമെ പുതിയവരും കുപ്പായം ധരിച്ചെത്തി. സ്ത്രീ പക്ഷവാദികളും നിയമ വിദഗ്ധരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. പീഡനത്തിന്റെ വിവിധ വശങ്ങള് വ്യത്യസ്ത വീക്ഷണകോണിലൂടെ ഓരോരുത്തരും നോക്കിക്കണ്ടു. ടെലിവിഷന്‍ പെട്ടിക്കുമുന്നിലിരുന്ന് ലൈംഗിക അരാജകവാദികളായവര് കൂടുതല്‍ കൂടുതല്‍ എന്നു പ്രതീക്ഷിച്ചുകൊണ്ട് കൈവിരലിലെ നഖങ്ങള്‍ കടിച്ചുമുറിച്ചു.
മലയാളിയുടെ മനസ്സറിയാവുന്ന ചാനല്‍ അവതാരകര്‍ കൂടുതല്‍ വികാരപാരവശ്യത്തോടെ ഓരോ വാര്‍ത്തയും അവര്‍ക്കു മുന്നിലേക്ക് എത്തിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം വീണ്ടും വീണ്ടും അവള് പീഡിപ്പിക്കപ്പെടുകയായിരുന്നു. കാമവെറിയന്മാരായ ഒരു കൂട്ടം നരാധമന്മാരുടെ ശൗര്യത്തിനിരയായെങ്കിലും അതില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്ന അവളെ ഓരോ വാര്‍ത്തയും കൂടുതല്‍ കയത്തിലേക്ക് മുക്കിത്താഴ്ത്തുന്നതായി. ചാനല്‍ റേറ്റിംഗ് കൂട്ടാനും വായനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും വാര്‍ത്തയെ ആഘോഷമാക്കിയപ്പോള്‍ പിടയുന്ന മനസ്സുകളുടെ വേദന ആരുമറിഞ്ഞില്ല. അവള് മാത്രമല്ല വേദനിച്ചത്. അവളുടെ കുടുംബവും ബന്ധുക്കളും കൂട്ടുകാരുമെല്ലാം അക്കൂട്ടത്തിലുണ്ട്.
അക്രമത്തിന് ഇരയായത് എല്ലാവരുമറിയുന്ന ഒരു പെണ്കുട്ടിയായിട്ടുകൂടി അവള് ധൈര്യത്തോടെ പോലീസിനെ സമീപിച്ചു. പോലീസ് അന്വേഷണം നടക്കുന്നതിനിടയില്‍ മാധ്യമങ്ങള്‍ സമാന്തര അന്വേഷണം നടത്തുകയായിരുന്നു. ഒരു പ്രധാനപത്രം ഒന്നാം പേജില്‍ പെണ്‍കുട്ടിയെ ഏറ്റവും വേദനിപ്പിക്കുന്ന വാര്‍ത്തയെഴുതി. ബീജം ഉമിനീരുമായി കൂടിക്കലര്‍ന്ന് കാറിനുള്ളില്‍നിന്ന് കിട്ടിയെന്നായിരുന്നു അത്. ഉമിനീരും ബീജവും ആരുടേതൊക്കെയാണെന്നും വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ പ്രചരിപ്പിക്കപ്പെട്ടു. സമൂഹമാധ്യമങ്ങളെയായിരുന്നു അതിനു ഉപയോഗിച്ചത്. മാധ്യമ വിചാരണയെന്ന നീചമായ കൃത്യമാണ് ഇവിടെ നടന്നുകൊണ്ടിരുന്നത്.
സ്വകാര്യ ദൃശ്യചാനലുകളുടെ വരവോടെ മാധ്യമരംഗത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലത്ത് വലിയ മാറ്റങ്ങളുണ്ടായി. ചുരുങ്ങിയ കാലയളവില്‍ രാജ്യത്ത് 300ല്‍ പരം ചാനലുകളുണ്ടായി. ഇന്ന് വന്‍നഗരങ്ങളില്‍ മാത്രമല്ല കേരളം പോലെയുള്ള പല സംസ്ഥാനങ്ങളിലും മുഖ്യസംഭവങ്ങളെക്കുറിച്ച് ജനങ്ങള്‍ ആദ്യം അറിയുന്നത് ടെലിവിഷനിലൂടെയാണ്. എന്നാല്‍ പത്രങ്ങളുടെ പ്രാധാന്യം കുറഞ്ഞിട്ടില്ല. അവ ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്നു. പുതിയ പത്രങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇവയുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും പത്രങ്ങളുടെയും ചാനലുകളുടെയും നടത്തിപ്പിനാവശ്യമായത്ര പരിശീലനം ലഭിച്ച മാധ്യമ പ്രവര്‍ത്തകര്‍ രാജ്യത്തുണ്ടായില്ല. വാര്‍ത്തകളെ ആഘോഷമാക്കുന്നവര്‍ അതിന്റെ വരുംവരായ്കകളെ കുറിച്ച് ചിന്തിക്കാത്തതും പരിശീലനത്തിന്റെയോ പരിചയത്തിന്റെയോ കുറവുകൊണ്ടാണ്.
മാധ്യമങ്ങളുടെ അമിത താല്പര്യം പലപ്പോഴും ഇത്തരം കേസുകളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതിന് സഹായകരമാകാറുണ്ട് എന്നത് വാസ്തവമാണ്. സൗമ്യ കേസിലും ജിഷകേസിലുമൊക്കെ മാധ്യമങ്ങള്‍ നടത്തിയ ഇടപെടലിലൂടെ സര്‍ക്കാരിനും പോലീസിനും കേസ് നടത്തിപ്പില്‍ കൂടുതല്‍ ഈര്ജ്ജസ്വലരാകേണ്ടി വന്നു. എന്നാല്‍ പലപ്പോഴും പീഡനവാര്‍ത്തകള്‍ ആഘോഷമാക്കുന്നതിലൂടെ ഇരയുടെ സ്വകാര്യതയും തുടര്‍ജീവിതവും കൂടുതല്‍ ദുര്ഘടമാക്കുമെന്നത് പറയാതെ വയ്യ. പ്രത്യേകിച്ച് ഇര എല്ലാവരുമറിയുന്ന ചലച്ചിത്ര താരം കൂടിയാകുമ്പോള്‍.
നടി ആക്രമിക്കപ്പെട്ട വിവരം പുറത്തറിഞ്ഞ അന്നുമുതല്‍ മൊബൈല്‍ ഫോണുകളില്‍ വാട്സ്ആപ്പ് സന്ദേശങ്ങള്‍ക്കായി കണ്ണുതുറിച്ചിരുന്ന വലിയ ശതമാനം മലയാളികളുണ്ട്. നടിയുടെ ദൃശ്യങ്ങളായിരുന്നു അവര്‍ക്കാവശ്യം. മുന്നനുഭവങ്ങളാണ് അവര്‍ക്ക് പ്രതീക്ഷ നല്‍കിയത്. പഴയ പല പീഡനക്കേസുകളിലും ഇത്തരം ദൃശ്യങ്ങളുണ്ടായപ്പോഴെല്ലാം പോലീസിന്റെ പക്കല്‍നിന്നു പോലും അത് പലരിലേക്കും പ്രചരിപ്പിക്കപ്പെട്ടിരുന്നു. ലൈംഗിക ദാരിദ്ര്യമനുഭവിക്കുന്ന മലയാളികള്‍ ഇത്തരം രംഗങ്ങള്‍ക്കുവേണ്ടി പരക്കം പായുമ്പോള്‍ അവരുടെ പ്രതീക്ഷകള്‍ക്ക് ഉത്തേജനം നല്‍കുകയാണ് വാര്‍ത്താ ചാനലുകളും.
സ്ത്രീ പീഡനങ്ങള്‍ കോടതി വിചാരണ നേരിടുമ്പോള്‍ വക്കീലന്മാര് ഇരയെ നിര്‍ദ്ദാക്ഷിണ്യം പിച്ചിചീന്താറുണ്ട്. ഇത് അരോചകമായപ്പോള്‍ അടഞ്ഞ കോടതികളില്‍ ഇങ്ങനെയുള്ള കേസുകള്‍ വിസ്തരിക്കാന്‍ തുടങ്ങി. മാധ്യമ വിചാരണ നിരവധി കേസുകളില്‍ ഗുണകരമായിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുമ്പോള്‍, കോടതിമുറികളിലെന്നപോലെ, ടെലിവിഷന്‍ പെട്ടിക്കുള്ളിലും പെണ്ണിന്റെ അന്തസ്സ് ഇല്ലായ്മചെയ്യുകയാണ് പലപ്പോഴും. അടച്ചിട്ട ചാനല്‍മുറികള്‍ സാധ്യമല്ലാത്തതിനാല്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതിനും നല്‍കുന്നതിനും നിയന്ത്രണം കൊണ്ടുവരികയാണ് ചെയ്യേണ്ടത്.
പല പ്രധാനപ്പെട്ട കേസുകളിലും മാധ്യമ വിചാരണ കോടതിയുടെ തീര്‍പ്പു കല്‍പിക്കലിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് പിന്നീട് ന്യായാധിപന്മാര് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മാധ്യമ വിചാരണയെ ഇന്ത്യന്‍ ജുഡീഷ്യറിയുടെ ശത്രുവായാണ് അവര്‍ വിലയിരുത്തിയതും. നക്സല്‍ വര്‍ഗ്ഗീസ് വധക്കേസും പാനൂര്‍ സോമന് കേസും പോളക്കുളം നാരായണന് കേസുമെല്ലാം മാധ്യവിചാരണയുടെ സ്വാധീനത്തിനു തെളിവുനല്കുന്നു. നേരത്തെ പത്രങ്ങളായിരുന്നു വിചാരണ നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ചാനലുകള്‍ ഏറ്റെടുത്തിരിക്കുന്നു. സ്വാഭാവികമായി ചര്‍ച്ചകള്‍ കാണുന്ന ന്യായാധിപന് അഭിപ്രായങ്ങളുടെ സ്വാധീനത്തില്‍ പെട്ടുപോകാം. മാധ്യമ വിചാരണ ഏറെയുണ്ടായിട്ടുള്ള പല കേസുകളുടെയും ചരിത്രം വിശകലനം ചെയ്താല്‍ ഇത് ബോധ്യമാകുകയും ചെയ്യും.
നടി ആക്രമിക്കപ്പെട്ട സംഭവവും ഇതിനോട് ചേര്‍ത്തുവയ്ക്കാം. ഇവിടെ മാധ്യമങ്ങളെല്ലാം കുറ്റകൃത്യത്തെക്കുറിച്ചു മാത്രമല്ല സമൂഹത്തിനുമുന്നില്‍ വിവരിച്ചത്. സിനിമയിലെ മുഴുവന്‍ മോശം പ്രവണതകളെയും ചര്‍ച്ചയ്ക്ക് വിധേയമാക്കി. നടിയുടെ ചരിത്രവും സ്വഭാവവും സിനിമയിലെയും ജീവിതത്തിലെയും ഇടപാടുകളുമെല്ലാം ഓണ്‍ലൈന്‍ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ചര്‍ച്ചാവിഷയങ്ങളാക്കി. ഇതെല്ലാം കണ്ടുകൊണ്ടിരുന്നവര്‍ നടിക്കുണ്ടായ ദുരനുഭവത്തേക്കാള്‍ വലിയ തെറ്റായി മറ്റുപലതിനെയും മനസ്സില്‍ കുറിച്ചിട്ടു. ചാനല്‍ ചര്‍ച്ചയിലൂടെ അവള് വീണ്ടും വീണ്ടും ആക്രമിക്കപ്പെടുകയായിരുന്നു. മാധ്യമ വിചാരണകളിലൂടെ അവള് വീണ്ടും വീണ്ടും പീഡിപ്പിക്കപ്പെട്ടു…ഇത് ഒരു നടിയുടെ മാത്രം അനുഭവമല്ല, പീഡിപ്പിക്കപ്പെടുന്ന എല്ലാ സ്ത്രീകളും ആഘോഷമാക്കപ്പെടുന്ന ഇരകളാണിന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: