ഒരു ലിറ്റര്‍ പെട്രോളിന് 250 രൂപ. അതും തെരഞ്ഞെടുപ്പ് കാലത്ത്!. മണിപ്പൂരിന് ഇതൊന്നും പുത്തരിയല്ല. ഇതിലെന്ത് ലാഭമുണ്ടാക്കാമെന്ന് ആലോചിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയക്കളിയാണ് തീ വിലയിലേക്ക് ജനങ്ങളെ എടുത്തിട്ടത്. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സര്‍ക്കാര്‍ പുതിയ ജില്ലകള്‍ രൂപീകരിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് നാഗാ വിഭാഗത്തിന് ഇഷ്ടപ്പെട്ടില്ല. അവര്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. നാല് മാസം പിന്നിട്ട ഉപരോധത്തില്‍ അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിട്ടതോടെയാണ് വില കുതിച്ചുയര്‍ന്നത്. വിമാനമാര്‍ഗം ഡീസലും പെട്രോളും എത്തിച്ചെങ്കിലും മതിയാകുന്നില്ല.
ഏഴ് പുതിയ ജില്ലകളാണ് രൂപീകരിച്ചത്. തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ജില്ല വിഭജിച്ച് കുകി വിഭാഗത്തിന് ഭൂരിപക്ഷമുള്ള ജില്ല രൂപീകരിച്ചതാണ് നാഗകളെ പ്രകോപിപ്പിച്ചത്. മലമ്പ്രദേശത്തുള്ള ഈ രണ്ട് ഗോത്രവിഭാഗങ്ങളും അമേരിക്കന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് മതപരിവര്‍ത്തനത്തിന് വിധേയരാക്കിയവരാണ്. എങ്കിലും ഇരുവിഭാഗങ്ങളും നിരന്തര സംഘര്‍ഷത്തിലാണ്. മലമ്പ്രദേശത്ത് 20 സീറ്റാണുള്ളത്. നാഗകള്‍ക്ക് 11 സീറ്റിലും കുകികള്‍ക്ക് 9 സീറ്റിലും മേധാവിത്വമുണ്ട്. ഹിന്ദു ഭൂരിപക്ഷമായ താഴ്വരയില് 40 സീറ്റുമുണ്ട്.
15 വര്‍ഷം തുടര്‍ച്ചയായി ഭരിക്കുന്ന കോണ്‍ഗ്രസ് കടുത്ത ഭരണവിരുദ്ധ വികാരം നേരിടുന്നു. അഴിമതിയും തൊഴിലില്ലായ്മയും വികസനത്തിന്റെ അഭാവവും പരാജയം ഉറപ്പാക്കിയ ഘട്ടത്തിലാണ് കോണ്‍ഗ്രസ് തീക്കളിക്ക് മുതിര്‍ന്നത്്. നാഗകളെ പിണക്കി കുകികളുടെയും ഹിന്ദുക്കളുടെയും വോട്ട് നേടുകയെന്ന തന്ത്രമായിരുന്നു ജില്ലാ വിഭജനം. നാഗാലാന്റില്‍ ബിജെപിക്കൊപ്പമുള്ള നാഗാ പീപ്പിള്‍സ് ഫ്രണ്ട് സജീവമായി മത്സരരംഗത്തുള്ളതിനാല്‍ നാഗകളുടെ വോട്ട് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുമില്ല.
നാഗാ സംഘടനകളുടെ പൊതുവേദിയായ യുണൈറ്റഡ് നാഗാ കൗണ്‍സിലാണ് (യുഎന്‍സി) ഉപരോധത്തിന് നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്തേക്കുള്ള രണ്ട് ഹൈവേകളിലും നവംബര്‍ ഒന്നുമുതല്‍ ഉപരോധം പ്രഖ്യാപിച്ചു. മലമ്പ്രദേശത്തുകൂടി സംസ്ഥാനത്ത് പ്രവേശിക്കുന്ന ഹൈവേകള്‍ റെയില്‍വേ സംവിധാനമില്ലാത്ത മണിപ്പൂരിന്റെ ജീവനാഡികളാണ്. ഉപരോധം ഭയന്ന് ട്രക്കുകള്‍ പ്രവേശിക്കാതെയായി. പലയിടത്തും വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു.
ഉപരോധം അനിശ്ചിതമായി തുടരുന്നത് താഴ്വരയെ പ്രതിസന്ധിയിലാക്കി. നിത്യോപയോഗ സാധനങ്ങള്‍ക്കും ഹോട്ടലുകളിലും വില ക്രമാതീതമായി ഉയര്‍ന്നു. താഴ്വരയിലെ ഭൂരിപക്ഷമായ മൈതേയ് വിഭാഗത്തില്‍ നാഗകള്ക്കെതിരായ വികാരം കത്തിനില്ക്കുകയാണിപ്പോള്. ഉപരോധത്തിനെതിരെ ഇവര്‍ നടത്തിയ പ്രതിഷേധവും അക്രമാസക്തമായി. ഇതും നേട്ടമാക്കി മാറ്റാനാണ് മുഖ്യമന്ത്രി ഇബോബിയുടെ നീക്കം. പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാത്തതിന് കാരണവും ഇതാണ്.
ആദ്യമായല്ല മണിപ്പൂരില്‍ നാഗകളുടെ ഉപരോധം. ഇടക്കിടെയുണ്ടാകുന്ന ഉപരോധങ്ങള്‍ താഴ്വരയില് നാഗാവിരുദ്ധ മനോഭാവം സൃഷ്ടിച്ചിട്ടുണ്ട്. നാഗാലാന്റ് രാജ്യത്തിനായി ചോരക്കളം തീര്‍ക്കുന്ന നാഗകള്‍ മണിപ്പൂരിനെ അടര്‍ത്തിയെടുക്കുമെന്ന ഭയവും ഇവര്‍ക്കുണ്ട്. ഭീതിയുടെ കനലുകള്‍ ആളിക്കത്തിക്കുന്ന ജോലിയിലാണ് മുഖ്യമന്ത്രി ഇബോബിയിപ്പോള്. ഉപരോധം തുടരുന്നതിന് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയ കോണ്‍ഗ്രസിന്റെ നിലപാട് വിഷയത്തെ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചയാക്കി.
ഹൈവേകളിലെ ഉപരോധം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരാണ് നടപടിയെടുക്കേണ്ടതെന്നും മോദി സര്‍ക്കാര്‍ നാഗകളെ സംരക്ഷിക്കുകയാണെന്നും ഇബോബി ആരോപിച്ചു. ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ വിഷയമാണ്. കേന്ദ്രത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാനേ സാധിക്കൂ. 170 കമ്പനി അര്‍ദ്ധസൈനികരെ കേന്ദ്രം നല്‍കിയിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി ഇവരെ ഉപയോഗിക്കുന്നില്ല. വിലകുറഞ്ഞ ആരോപണം ഉന്നയിക്കുകയാണ് കോണ്‍ഗ്രസ്. ബിജെപി പ്രസിഡണ്ട് ഭാബാനന്ദ സിംഗ് പറഞ്ഞു.
കേന്ദ്രവും സംസ്ഥാനവും കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ സംസ്ഥാനത്ത് ഉപരോധമുണ്ടായിട്ടുണ്ട്. അന്ന് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്താത്ത കോണ്‍ഗ്രസാണ് ഇപ്പോള്‍ ആരോപണമുന്നയിക്കുന്നതെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു. ഉപരോധം എന്നന്നേക്കുമായി പരിഹരിക്കുമെന്നാണ് പാര്‍ട്ടിയുടെ വാഗ്ദാനം. ഉപരോധങ്ങളില്ലാത്ത മണിപ്പൂരാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി വ്യക്തമാക്കുകയും ചെയ്തു. പ്രതിദിനം 30 കോടിയിലേറെ രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടാകുന്നത്. തെരഞ്ഞെടുപ്പില്‍ ഭരണപരാജയം ചര്‍ച്ചയാകുന്നത് തടയുന്നതിനാണ് ഇത്തരം വിഷയങ്ങള്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. ഭാബാനന്ദ സിംഗ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: