ദുബായ്: ദുബായ് ഓപ്പണ്‍ ടെന്നീസില്‍ വമ്പന്‍ അട്ടിമറി. സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററാണ് അട്ടിമറിക്കപ്പെട്ടത്. ലോക റാങ്കിങ്ങില്‍ 116-ാം സ്ഥാനത്തുള്ള റഷ്യയുടെ എവ്ഗെനി ഡോണ്സ്കോയിയാണ് സ്വിസ് ഇതിഹാസത്തെ രണ്ടാം റൗണ്ടില്‍ അട്ടിമറിച്ചത്. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു ഫെഡററെ റഷ്യന്‍ താരം അട്ടിമറിച്ച് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്കോര്‍: 6-3, 6-7 (7-9), 6-7 (5-7). ആദ്യ സെറ്റ് ഫെഡറര്‍ നേടിയെങ്കിലും രണ്ടും മൂന്നും സെറ്റുകള്‍ ടൈബ്രേക്കറില്‍ എവ്ഗെനി സ്വന്തമാക്കുകയായിരുന്നു.
അവസരങ്ങള്‍ കൃത്യമായി മുതലെടുക്കാന്‍ കഴിയാത്തതാണ് പരാജയത്തിന് കാരണമെന്ന് ഫെഡറര്‍ പിന്നീട് പ്രതികരിച്ചു. 26 കാരനായ ഡൊണ്സ്കോയ് യോഗ്യതാ റൗണ്ട് കളിച്ചാണ് ദുബായ് ഓപ്പണിന് യോഗ്യത നേടിയത്.
അതേസമയം ലോക ഒന്നാം നമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ, നാലാം സീഡ് ഗെയ്ല് മോണ്‍ഫില്‍സ്, ഫെര്‍ണാണ്ടോ വെര്‍ഡാസ്കോ, ലൂക്കാസ് പൗളി, ഫിലിപ്പ് കോള്സ്കൈബര് എന്നിവരും ക്വാര്‍ട്ടറിലെത്തിയപ്പോള്‍ നെതര്‍ലന്‍ഡ്സ് താരം റോബിന് ഹാസെ സെമിയില്‍ ഇടംപിടിച്ചു. ആദ്യ റൗണ്ടില്‍ വാവ്റിങ്കയെ അട്ടിമറിച്ച ഡമിര്‍ ഡുംഹുറിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ മറികടന്നാണ് റോബിന് അവസാന നാലില്‍ ഇടംപിടിച്ചത്. സ്കോര്‍: 6-2, 4-6, 6-4.
പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ-പോളണ്ടിന്റെ മാര്സിന് മാറ്റോവ്സ്ക്കി സഖ്യം സെമിയിലെത്തി. റുമാനിയ-സെര്‍ബിയ ജോഡികളായ ഫ്ളോറിന് മെര്‍ഗിയ-വിക്ടര്‍ ട്രോയ്സിക്കി സഖ്യത്തെ 6-3, 6-4 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബൊപ്പണ്ണ സഖ്യം പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: