മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ഗോളില്‍ ആറാടി ബാഴ്സലോണ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഇന്നലെ പുലര്‍ച്ചെ സമാപിച്ച മത്സരത്തില്‍ സ്പോര്‍ട്ടിങ്ങ് ഗിജോണിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ ബാഴ്സ തകര്‍ത്തത്. എംഎസ്എന്‍ ത്രയത്തിന്റെ കനത്ത പ്രഹരശേഷിയിലായിരുന്നു കറ്റാലന്‍ പടയുടെ വിജയം.
അതേസമയം ചിരവൈരികളായാ റയല്‍ മാഡ്രിഡ് സ്വന്തം തട്ടകത്തില്‍ സമനിലകൊണ്ട് തൃപ്തരായി. മൂന്ന് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടിയ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് റയലിന് സമനില നേടിക്കൊടുത്തത്. വിജയത്തോടെ ബാഴ്സലോണക്ക് 25 കളികളില്‍ നിന്ന് 57 പോയിന്റായി. ബാഴ്സയേക്കാള്‍ ഒരു കളി കുറച്ചുകളിച്ച റയല്‍ 56 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുതാണു.
നൗ കാമ്പില്‍ സ്പോര്‍ട്ടിങ്ങ് ജിഗോണിനെതിരായ കളിയില്‍ സുവാരസ് രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ മെസ്സിയും നെയ്മറും അല്‍കാസറും റാക്കിട്ടിക്കും ഓരോ തവണ ബാഴ്സക്കായി എതിര് വല കുലുക്കി. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും എതിരാളികളേക്കാള്‍ സമഗ്രാധിപത്യം പുലര്‍ത്തിയ ബാഴ്സ ഒമ്പതാം മിനിറ്റില്‍ മെസ്സിയിലൂടെയാണ് ഗോളടിക്ക് തുടക്കമിട്ടത്. ജാവിയര്‍ മഷറാനോ ബോക്സിലേക്ക് നീട്ടിനല്‍കിയ പന്തിനെ ലക്ഷ്യമാക്കി ബോക്സിലേക്ക് ഓടിക്കയറിയ മെസ്സി അനായാസ ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു.
രണ്ട് മിനിറ്റിനുശേഷം സുവാരസിലൂടെ ബാഴ്സ ലീഡ് ഉയര്‍ത്തി. നെയ്മര്‍ നല്കിയ പാസ് സ്വീകരിച്ച് ബോക്സില്‍ പ്രവേശിച്ച സുവാരസ് ഗോളിയെയും മറികടന്നശേഷം ഏറെക്കുറെ സീറോ ആംഗിളില്‍ നിന്ന് പായിച്ച ഷോട്ടാണ് വലയില്‍ കയറിയത്. 21-ാം മിനിറ്റില്‍ ബാഴ്സ പ്രതിരോധത്തെ തകര്‍ത്ത് കാസ്ട്രോ സ്പോര്‍ട്ടിങ്ങിനായി ഒരു ഗോള്‍ മടക്കി. 27-ാം മിനിറ്റില്‍ വീണ്ടും സുവാരസ്. ഇത്തവണ മെസ്സിയുടെ ഷോട്ട് സ്പോര്‍ട്ടിങ് പ്രതിരോധനിരതാരം ഹെഡ്ഡ് ചെയ്ത് അകറ്റിയെങ്കിലും പന്ത് നിലംതൊടും മുന്നേ സുവാരസ് പായിച്ച ബുള്ളറ്റ് ഷോട്ടിന് മുന്നില്‍ ഗോളിക്ക് മറുപടിയുണ്ടായില്ല. ഇതോടെ ആദ്യപകുതിയില്‍ ബാഴ്സ 3-1ന് മുന്നില്‍.
രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റായപ്പോഴേക്കും നാലാം ഗോളും ബാഴ്സ കണ്ടെത്തി. മെസ്സിയുടെ പാസില്‍ നിന്ന് അല്‍കാസറാണ് ലക്ഷ്യം കണ്ടത്. 59-ാം മിനിറ്റില്‍ മെസ്സിയുടെ ഫ്രീകിക്ക് ക്രോസ് ബാറില്‍ത്തട്ടി തെറിച്ചു. 65-ാം മിനിറ്റില്‍ നെയ്മറെടുത്ത ഉജ്ജ്വല ഫ്രീകിക്ക് വലയില്‍ കയറിയതോടെ ബാഴ്സ 5-1 എന്ന നിലയില്‍ മുന്നില്‍. 87-ാം മിനിറ്റില്‍ ഇവാന് റാക്കിട്ടിക്കും ലക്ഷ്യം കണ്ടതോടെ ബാഴ്സയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. ശനിയാഴ്ച നൗ കാമ്പില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ സെല്‍റ്റ വിഗോയാണ് ബാഴ്സയുടെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: