അടിമാലി: മാങ്കുളം പാര്‍വ്വതിമലയില്‍ പടര്‍ന്ന കാട്ടു തീ നിയന്ത്രണ വിധേയമാകാത്തത് വനപാലകരിലും നാട്ടുകാരിലും ആശങ്കപരത്തുന്നു.തുടര്‍ച്ചയായ നാലാം ദിവസവും വനത്തില്‍ കാട്ടു തീ പടരുകയാണ്.ഏകദേശം 250 ഏക്കറോളം വനഭൂമി കാട്ടുതീയില്‍ കത്തി ചാമ്പലായി കഴിഞ്ഞു.കാട്ടുതീ കൂടുതല്‍ മേഖലയിലേക്ക് പടര്‍ന്നതോടെ പാര്വ്വതിമലയുടെ താഴ്വാരത്തുള്ള കുടുംബങ്ങള്‍ ആശങ്കയിലാണ്. മഴക്കാലത്ത് ഇടിഞ്ഞ് മരക്കുറ്റികളിലും ഈറ്റത്തുറുവിലും തങ്ങിനില്ക്കുന്ന കല്ലുകള്‍ താഴ്വാരത്തേക്ക് ഉരുണ്ടുവരുമോയെന്ന ആശങ്കയാണ് നാട്ടുകാര്‍ക്കുള്ളത്. മരങ്ങളുടെ വേരുകള്‍ കത്തി തീരുന്നതോടെ വരുന്ന മഴക്കാലത്ത് വ്യാപകമായ മലയിടിച്ചിലിന് കാരണമാകുമെന്നും പ്രദേശവാസികള്‍ പറയുന്നു.
മലമുകളില്‍ നിന്നും വന്മരങ്ങള് കത്തി അമര്‍ന്ന് താഴേക്ക് പതിക്കുന്നത് കൂടുതല്‍ മേഖലയിലേക്ക് തീ പടരാന്‍ ഇടയാക്കുന്നു. താഴ്വാരത്തുള്ള കൃഷിയിടത്തിലേക്ക് തീ വ്യാപിക്കുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. ഉഗ്രവിഷമുള്ള പാമ്പുകള്‍ കാട്ടുതീ പടര്‍ന്നതോടെ ജനവാസമേഖലയിലേക്ക് ഇറങ്ങിയതും പ്രശ്നം സൃഷ്ടിക്കുന്നു. പാര്‍വ്വതി മലയിലുള്ള അത്യപൂര്‍വ്വ ജൈവസമ്പത്താണ് കത്തിയമര്‍ന്നു കൊണ്ടിരിക്കുന്നത്. മലയുടെ മുകളിലായതിനാല്‍ വനപാലകര്‍
ക്ക് തീയണക്കുന്നതിന് പരിമിതിയുണ്ട്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കൂടുതല്‍ വനമേഖലയിലേക്ക് കാട്ടു തീ പടരാനാണ് സാധ്യത.
കാട്ടു തീ പടര്‍ന്ന ഉറവിടം കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. വനംവകുപ്പോ പോലീസോ ഇത്തരത്തില്‍ അന്വേഷണം നടത്തുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: