കൊച്ചി: പ്ളസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കേസ് മുഖ്യപ്രതി കണ്ണൂര്‍ പേരാവൂര്‍ നീണ്ടുനോക്കി പള്ളി വികാരി റോബിന് വടക്കുഞ്ചേരിയില്‍ മാത്രം ഒതുക്കാന്‍ നീക്കം. പെണ്‍കുട്ടി പ്രസവിച്ച കത്തോലിക്കാ സഭയുടെ കീഴിലുള്ള കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രി അധികൃതര്‍, ഡോക്ടര്‍, നഴ്സുമാര്‍, അവള്‍ക്ക് കാവലായിരുന്ന കന്യാസ്ത്രീ, പ്രസവശേഷം അവളെയും കുഞ്ഞിനെയും ഒളിവില്‍ പാര്‍പ്പിച്ച വയനാട്ടിലെ സഭയുടെ അനാഥാലയം അധികൃതര്‍ എന്നിവരടക്കം പ്രതികളാവേണ്ടതാണ്. ഇവര്‍ സംഭവം മൂടിവയ്ക്കുകയും പ്രതിയെ സഹായിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്തവരാണ്, അതായത് കൂട്ടുപ്രതികള്‍. ആശുപത്രി അധികൃതരും ഡോക്ടര്‍മാരുമാണ് വിവരം പോലീസിനെ ആദ്യം അറിയിക്കേണ്ടിയിരുന്നത്.
കേസ് ശക്തമായി മുന്നോട്ടുപോയാല്‍ ഇവരെല്ലാം അകത്താകും. അതിനാല്‍ കേസ് റോബിനച്ചനില് ഒതുക്കാനാണ് ശ്രമം.ഗര്‍ഭിണിയായ വിവരം പുറത്തായതോടെ ലക്ഷങ്ങള്‍ നല്കി സ്വന്തം പിതാവില്‍ ഉത്തരവാദിത്തം കെട്ടിവയ്ക്കാനുളള്ള നീചമായ പ്രവര്‍ത്തിയാണ് പാതിരി റോബിന് വടക്കുഞ്ചേരി ചെയ്തത്. സഭ പത്തു ലക്ഷം രൂപയും നല്കി.
മുന്‍പ് പലപ്പോഴും ളോഹ ഇടേണ്ടിവന്നിട്ടില്ലാത്ത വികാരിയാണ് ഫാ. റോബിന് വടക്കുഞ്ചേരി.
സഭക്കുള്ളില്‍ വലിയ എതിര്‍പ്പുകളുണ്ടെങ്കിലും റോബിന് സഭയിലെ പ്രമുഖര്‍ക്ക് പ്രിയപ്പെട്ടവനാണ്. കാരണം വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്താനും ഫണ്ട് കണ്ടെത്താനും സ്ഥാപനങ്ങള്‍ തുടങ്ങാനും ഭൂമി വാങ്ങാനും എല്ലാം മിടുക്കനാണ് കക്ഷി.
ഇന്‍ഫാമിന്റെ ആദ്യ ഡയറക്ടറായിരുന്നു. ജീവന് ടിവി ചീഫ് എക്സിക്യൂട്ടീവായിരുന്നു. ദീപിക പത്രം കടുത്ത പ്രതിസന്ധിയിലായ സമയത്ത് എംഡിയും എഡിറ്ററുമായിരുന്നു. പ്രതിസന്ധി തരണം ചെയ്യാന്‍ ഫാരീസ് അബൂബക്കറുമായി ചര്‍ച്ച നടത്തി ഫണ്ട് വാങ്ങിച്ചെടുത്തത് റോബിന്റെയും കാഞ്ഞിരപ്പള്ളി മെത്രാന് മാര്‍ മാത്യു അറയ്ക്കലിന്റെയും നേതൃത്വത്തിലായിരുന്നു.
പിന്നീട് ഫാരീസ് പത്രം സ്വന്തമാക്കിയ സമയത്തും റോബിന് അതേ പദവികള്‍ തന്നെയാണ് വഹിച്ചത്. പിന്നെ സഭ പത്രം മടക്കി പിടിച്ചെടുത്തപ്പോഴും റോബിന് മാറ്റമുണ്ടായില്ല. പിന്നീട് മാനന്തവാടി രൂപതയുടെ വിദ്യാഭ്യാസ വിഭാഗം ഡയറക്ടറായി, ഇക്കാലങ്ങളില്‍ ഒന്നും ളോഹ ഇടേണ്ടിവന്നിട്ടില്ല. ജീന്‍സും ഷര്‍ട്ടുമായിരുന്നു വേഷം. ഫാരീസുമായുള്ള ബന്ധം വഴിയാണ് പിണറായി വിജയന്, പി.ജയരാജന്, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവരുമായും അടുത്ത ബന്ധത്തിലായത്.
സ്വാശ്രയ കോളേജുകള്‍ പോലെ വലിയ സാമ്പത്തിക ഇടപാടുകള്‍ വേണ്ടിവരുന്ന ദൗത്യങ്ങള്‍ റോബിനെയാണ്ഏല്പ്പിച്ചത്. ഇയാളെ കയറൂരി വിടുന്നതില്‍ സഭക്കുള്ളില്‍ പ്രതിഷേധമുണ്ട്. ചില അച്ചന്മാര് മെത്രാനോട് ഇത് പറയുകയും ചെയ്തു.ആരെങ്കിലും ചോദിച്ചാല്‍ എന്നാല്‍ അച്ചനങ്ങ് ആ ചുമതല ഏറ്റോളാന് പറയും. സാധാരണ ആരും അതിന് തയ്യാറാവുകയില്ല.
നീണ്ടുനോക്കിയിലെ പള്ളി വികാരിയായ ശേഷമാണ് സ്ഥിരം ളോഹ ധരിക്കേണ്ടിവന്നത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി റോബിനച്ചന് മാനേജരായ സ്കൂളിലെ വിദ്യാര്‍ഥിയാണ്.
റോബിന് വടക്കുഞ്ചേരിക്കെതിരെ പോക്സോ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. മുന്‍പും റോബിനച്ചന്റെ സ്ത്രീകളുമായുള്ള അടുപ്പം സഭക്കുള്ളില്‍ വിവാദമുണ്ടാക്കിയിട്ടുണ്ട്. വിദേശത്തേക്ക് നിരവധി പെണ്‍കുട്ടികളെ ഇയാള്‍ കയറ്റിവിട്ടിട്ടുണ്ട്. ഇതിലും ലൈംഗിക ചൂഷണങ്ങള്‍ നടന്നതായി സംശയമുണ്ട്. എന്നാല്‍ ഇവയില്‍ അന്വേഷണം നടക്കാനുള്ള സാധ്യത തീരെക്കുറവാണ്. കാനഡയ്ക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ്, വിമാനത്തില്‍ കയറുന്നതിന് നാലു മണിക്കൂര്‍ മുന്‍പ് റോബിനച്ചന് പിടിയിലായത്.
നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തേക്കാള്‍ വലിയ ആഴവും പരപ്പും ഗൗരവവും ഉള്ള കേസാണിത്. പ്രതി സമൂഹത്തില്‍ വിലയും നിലയും ഉള്ള പാതിരി. കൂട്ടു പ്രതികളും കത്തോലിക്കാ സഭയിലെ പ്രമുഖര്‍. പീഡിപ്പിക്കപ്പെട്ടത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി. ഇത്രയും ഗുരുതര സംഭവമായിട്ടും നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് നല്‍കിയതിന്റെ പത്തിലൊന്ന് പ്രാധാന്യം പോലും മാധ്യമങ്ങള്‍ ഇതിന് നല്‍കുന്നില്ല. ചെറിയ വാര്‍ത്തകളില്‍ ഒതുക്കി.
സാംസ്കാരിക നായകര്‍ എവിടെ?
നടി വിഷയത്തില്‍ ചാനലുകളില്‍ വന്ന് നാക്കിട്ടടിച്ച, സാംസ്കാരിക നായകരും പ്രൊഫ. ഗീത, സാറാ ജോസഫ്, ഭാഗ്യലക്ഷ്മി തുടങ്ങിയ പ്രമുഖരും ഈ വിഷയത്തില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. ഒരു
പ്രമുഖ ചാനല്‍ ചര്‍ച്ചയ്ക്ക് ഇവരില്‍ ചിലരെ വിളിച്ചേേപ്പാള് പ്രതികരിക്കാനില്ലെന്ന മറുപടിയാണ് നല്‍കിയത്.
വല്ല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് സംഭവം നടന്നതെങ്കില്‍, വല്ല സ്വാമിമാരുമാണ് പ്രതിയെങ്കില്‍ എന്താകുമായിരുന്നു മാധ്യമങ്ങളുടെയും ചാനലുകളുടെയും സാംസ്കാരിക നായകന്മാരുടെയും പ്രതികരണമെന്നാണ് സംശയം. പ്രിയങ്കാ ഗാന്ധിയെപ്പോലുള്ള സുന്ദരിമാര്‍ ഞങ്ങളുടെ പാര്‍ട്ടിയിലുമുണ്ടെന്നു പറഞ്ഞ ബിജെപി എംപി വിനയ്കത്യാരെ മാധ്യമങ്ങള്‍ വേട്ടയാടി.
എഡ്വിന് ഫിഗറസ്
പുത്തന്‍വേലിക്കര ലൂര്‍ദ്ദ് മാതാ പള്ളിയിലെ വികാരിയായിരുന്ന ഫാ. എഡ്വിന് ഫിഗറസ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്നു. കക്ഷിക്ക് ഇരട്ട ജീവപര്യന്തമാണ് ലഭിച്ചത്. ആ കേസും മുക്കാനാണ് ആദ്യം ശ്രമം നടന്നത്.
ഫാത്തിമ സോഫിയുടെകൊലപാതകം മൂടിവച്ചു
വാളയാറില്‍ ഫാ. ആരോഗ്യരാജിന്റെ വീട്ടില്‍ ഫാത്തിമ സോഫിയെന്ന 17 വയസുകാരി കൊല്ലപ്പെട്ട കേസിലും സംഭവം മൂടിവയ്ക്കുകയും വഴിതിരിച്ചുവിടുകയുമാണ് സഭ ചെയ്തത്.
ചന്ദ്രാപുരം സെന്റ് സ്റ്റെന്‍സിലാസ് പള്ളിയിലെ വികാരിയായിരുന്ന ഫാദര്‍ ആരോഗ്യരാജ് താമസിച്ചിരുന്ന വീട്ടിലെ മുറിയിലാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. 2013 ജുലായ് 23 നായിരുന്നു പെണ്‍കുട്ടി മരിച്ചത്. കോയമ്പത്തൂര്‍ ശ്രീകൃഷ്ണ കോളേജില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനി ആയിരുന്നു. കേസില്‍ മുങ്ങി നടന്ന വാളയാര്‍, ചന്ദ്രാപുരം സ്റ്റെന്‍സിലാസ് പള്ളി വികാരി ഫാ. മദലൈ മുത്തു, കോയമ്പത്തൂര്‍ കാട്ടൂര്‍ ക്രൈസ്റ്റ് കിംഗ് പള്ളി വികാരി ഫാ. കുളന്തൈരാജ്, കോയമ്പത്തൂര്‍ ബിഷപ്പ് ഹൗസിലെ വികാരിമാരായ ഫാ. ആരോഗ്യസ്വാമി, ഫാ. മേല്ക്ക്യുര് എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. കോയമ്പത്തൂര്‍ ബിഷപ്പ് ഡോ. തോമസ് അക്വിനാസും പ്രതിയായിരുന്നു. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വിവരം പൊലീസില്‍ അറിയിക്കാതെ മറച്ചുവെച്ചുതിന് പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ഈ അഞ്ചു പേര്‍ക്കെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഒന്നാം പ്രതി ഫാ. ആരോഗ്യരാജാണ്.
മാര്‍പാപ്പയുടെ കുമ്പസാരം
ഇതരമതസ്ഥര്‍ക്കു പോലും സ്വീകാര്യനായ ഫ്രാന്‍സിസ് മാര്‍പാപ്പ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ, പാതരിമാര് നടത്തിയ രണ്ടായിരത്തിലേറെ ബാല പീഡനങ്ങള്‍ക്ക് മാപ്പു പറഞ്ഞിരുന്നു. ലോകത്തെമ്പാടും സഭക്കുള്ളില്‍ ഇത്തരം അനവധി പീഡനങ്ങള്‍ നടന്നിട്ടുണ്ട്. അവയെല്ലാം ഒതുക്കുകയാണ് ഉണ്ടായിട്ടുള്ളത്. മാര്‍പാപ്പയുടെ മാപ്പു പോലും ഗൗനിക്കാതെയാണ് സഭാ മേലധ്യക്ഷന്മാര് പീഡനവീരന്മാരെ സംരക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: