കോട്ടയം: റേഷന്‍ മുന്‍ഗണാനാ പട്ടിക അംഗീകരിക്കുന്നതിനുള്ള ഗ്രാമസഭാ യോഗങ്ങള്‍ ഇന്ന് പൂര്‍ത്തിയാകും. ഇതോടെ പുതിയ മുന്‍ഗണനാ ലിസ്റ്റാകും. ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന അപേക്ഷകളും, പരാതികളും പരിഹാരമില്ലാതെ തുടരും. ഉദ്യോഗസ്ഥര്‍ തയാറാക്കിയ ലിസ്റ്റില്‍ കാതലായ മാറ്റങ്ങളൊന്നും വന്നിട്ടില്ല.
ബിപിഎല്‍ ആകാന്‍ യോഗ്യതയുള്ള മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തിയായിരിക്കും അന്തിമലിസ്റ്റ് തയാറാക്കുകയെന്ന സര്‍ക്കാരിന്റെ അവകാശവാദം ജലരേഖയായി.15ലക്ഷത്തോളം അപേക്ഷകളില്‍ 12 ലക്ഷം പേരും ലിസ്റ്റിലെത്താന്‍ അര്‍ഹരാണെന്ന നിഗമനമാണ് പ്രാഥമികമായിട്ടുള്ളത്. എന്നാല്‍ രണ്ടുലക്ഷത്തോളം അപേക്ഷകളിലാണ് നടപടിയുണ്ടായത്.
കേരളത്തിലെ 1.54 കോടി ജനങ്ങളാണ് റേഷന്‍ യോഗ്യരായവര്‍. ഈ സാഹചര്യത്തില്‍ നിലവിലുള്ള ലിസ്റ്റില്‍ നിന്ന് ഒരാള്‍ ഒഴിവാക്കപ്പെട്ടാല്‍ മാത്രമേ മറ്റൊരാള്‍ക്ക് അവസരം ലഭിക്കയുള്ളൂ. പരാതികളില്‍ നിഷ്പക്ഷതയോടെയുള്ള നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ നിലവില്‍ ആരെയും ഒഴിവാക്കുകയോ ഉള്ക്കൊളളിക്കുകയോ ഇല്ല.
റേഷന്‍ കാര്‍ഡിലെ പരിഷ്കാരമനുസരിച്ച് കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീയാണ് പുതിയ കാര്‍ഡുടമ. അതുകൊണ്ട് ഇത്തവണ ദുരിതം ഏറെയും ഇവര്‍ക്കാണ്. മുന്‍ഗണനാപട്ടികയില്‍ ഇടമില്ലാതെ പോയ പ്രായംചെന്ന സ്ത്രീകള്‍ പരാതികളുമായി താലൂക്ക് സപ്ലൈസ് ഓഫീസുകളില്‍ കയറിയിറങ്ങുകയാണ്. ഒരു സ്ഥലത്തുനിന്നും വ്യക്തമായ മറുപടി ഇവര്‍ക്ക് ലഭിക്കാറില്ല. ചില ടിഎസ്ഒ മാര്‍ പരാതി സ്വീകരിക്കാന്‍പോലും കൂട്ടാക്കാതെ വട്ടംകറക്കുന്നുമുണ്ട്. റേഷന്‍ കാര്‍ഡുമായി വരുമ്പോള്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ സാക്ഷ്യപത്രം വേണമെന്ന് ശഠിക്കുന്ന ഉദ്യോഗസ്ഥരും പലയിടങ്ങളിലും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: