അടുക്കളയിലെ നിത്യോപയോഗ സാധനങ്ങളായ വിനാഗിരി, വാളന്‍പുളി, കറിയുപ്പ്, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങ തുടങ്ങിയവയുപയോഗിച്ചുണ്ടാക്കുന്ന ലായനികള്‍ അന്യസംസ്ഥാന പച്ചക്കറികളില്‍ കാണപ്പെടുന്ന കീടനാശിനി അവശിഷ്ടം ഏറെക്കുറെ മാറ്റാന്‍ ശേഷിയുള്ളതാണെന്ന് പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. 40 മുതല്‍ 60 ശതമാനം വരെ കീടനാശിനി അവശിഷ്ടം ഈ മാര്‍ഗ്ഗത്തിലൂടെ നീക്കാം. അതേസമയം കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ച വെജ്ജിവാഷ് ഉപയോഗിച്ചാല്‍ 50 മുതല്‍ 99 ശതമാനം വരെ അവശിഷ്ടം നീക്കനാവും.
പതിവായി കീടനാശിനി അവശിഷ്ടം കാണപ്പെടുന്ന പച്ചക്കറികളുടെ കൂട്ടത്തില്‍ പുതിനയിലയാണ് മുമ്പില്‍ എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പുതിനയിലയുടെ 62 ശതമാനം സാമ്പിളുകളും കീടനാശിനി അവശിഷ്ടം കണ്ടെത്തി. പയര്‍, മഞ്ഞകാപ്സിക്കം, മല്ലിയില, ചുവന്ന കാപ്സിക്കം, ബജിമുളക്, ബീറ്റ്റൂട്ട്, കാബേജ്, കറിവേപ്പില, കോളിഫ്ളവര്‍, പച്ചമുളക് എന്നിങ്ങനെ മുപ്പതിലധികം പച്ചക്കറികളില്‍ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. അതേസമയം കുമ്പളം, മത്തങ്ങ, ഉരുളക്കിഴങ്ങ്, സവോള, ലറ്റിയൂസ്, ചതുരപയര്‍, ചേന, കാച്ചില്, പീച്ചിങ്ങ, ബ്രൊക്കോളി തുടങ്ങിയ 26 ഇനങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന് കണ്ടെത്തി.
കറിവേപ്പിലയും പുതിനയിലയും ഉപയോഗത്തിന് തൊട്ടുമുമ്പ് വിനാഗിരി ലായനിയിലോ, വാളന്‍പുളി ലായനിയിലോ, പാക്കറ്റില്‍ കിട്ടുന്ന റ്റാമറിന്റ്സ് പേസ്റ്റ് രണ്ട് ടേബിള്‍ സ്പൂണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ അരിച്ച ലായനിയിലോ പത്ത് മിനിറ്റ് മുക്കിവെച്ച ശേഷം വെള്ളത്തില്‍ രണ്ട്തവണ കഴുകിയാല്‍ 40ശതമാനം മുതല്‍ 75 ശതമാനം വരെ വിഷാംശം നീക്കം ചെയ്യാം. വെള്ളം വാര്‍ന്ന് പോകാന്‍ സുഷിരങ്ങള്‍ ഉള്ള പാത്രത്തില്‍ വെച്ചശേഷം ഉപയോഗിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: