കോട്ടയം: ശുദ്ധജല ക്ഷാമം രൂക്ഷമായതോടെ നഗരവാസികള്‍ ദുരിതത്തില്‍. ലഭിക്കുന്ന ജലത്തില്‍ ഉപ്പിന്റെ അംശം വര്‍ധിച്ചതോടെ കുടിവെള്ളത്തിനു കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. കുടിക്കാനും കുളിയ്ക്കാനും ഉപ്പുവെള്ളം മാത്രമാണ് നഗരവാസികള്‍ക്ക് ലഭിക്കുന്നത്. നഗര പ്രദേശങ്ങളിലെ പൈപ്പ് വെള്ളത്തില്‍ പോലും ഉപ്പിന്റെ അംശം ക്രമാതീതമായി വര്‍ധിച്ചതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ജനങ്ങള്‍. ഫ്ളാറ്റുകളില്‍ ഉള്‍പ്പെടെ കുടിവെള്ളത്തിനു നിയന്ത്രണമേര്‍പ്പെടുത്തിയതോടെ നഗരവാസികള്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്.
നഗരത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന പലയിടങ്ങളിലും ദിവസങ്ങള്‍ക്ക് മുന്നേതന്നെ വെള്ളത്തില്‍ ഉപ്പിന്റെ അംശം കണ്ടു തുടങ്ങിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിയും തോറും ഉപ്പിന്റെ അംശം വര്‍ധിച്ചുവരുന്നതായാണ് ജനങ്ങള്‍ പറയുന്നത്. ഇപ്പോള്‍ എല്ലായിടത്തും വ്യാപകമായി ഉപ്പ് വെള്ളമാണ് ലഭിക്കുന്നത്. ഈ വെള്ളം ഫില്‍റ്റര്‍ ചെയ്തെടുത്താലും ഉപ്പിന്റെ അംശം കുറയുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. തുടര്‍ച്ചയായി ഈ വെളളം ഉപയോഗിക്കേണ്ടിവരുന്നതു പലരിലും അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.
കുമരകം, അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളിലും കോട്ടയം നഗരസഭയിലും പുഴകളിലും തോടുകളിലുമെല്ലാം ഉപ്പുവെള്ളം കയറിക്കഴിഞ്ഞു. കായലില്‍ നിന്നു 15 കിലോമീറ്ററിലേറെ ദൂരം ഉപ്പുവെള്ളത്തിന്റെ അംശം കാണപ്പെടുന്നുണ്ട്. ഉപ്പുവെള്ളത്തിന്റെ അളവു വര്‍ധിച്ചതു പലയിടത്തും വ്യാപകമായി കൃഷി നാശം സംഭവിക്കുന്നു. മഴ കുറഞ്ഞതും തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ മീന്‍ പിടുത്തത്തിനായി ഉയര്‍ത്തുന്നതുമാണ് ഉപ്പിന്റെ അംശം വര്‍ധിക്കാന്‍ കാരണമെന്നാണ് ആരോപണം. അതേസമയം, നഗരത്തിലെ പല ഫ്ളാറ്റുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പല ഫ്ളാറ്റുകളിലും എല്ലാ ദിവസവും വെള്ളം കിട്ടാറില്ല. വെള്ളമെത്തുന്ന സമയങ്ങളില്‍ ശേഖരിക്കാന്‍ കഴിയാത്തവര്‍ ബുദ്ധിമുട്ടുകയാണ്. വീടുകളിലേക്കു ലോറികളില്‍ കുടിവെള്ളമെത്തിക്കാമെങ്കിലും ഒരു കെട്ടിട സമുച്ചയത്തിലെ ഒരു ഫ്ളാറ്റിലേക്കു മാത്രമായി ലോറികളില്‍ കുടിവെള്ളമെത്തിക്കുക പ്രായോഗികമല്ല.
മാര്‍ച്ച് പിറന്നപ്പോള്‍ തന്നെ ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: