ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ച് എഴുന്നുളളിപ്പിനായി എത്തിച്ചിട്ടുളള ആനകളെ ജലക്ഷാമം ബുദ്ധിമുട്ടിലാക്കുന്നു. കടുത്ത ചൂടില്‍ അമ്പലത്തിലേയും പരിസരത്തേയും പതിവ് താവളങ്ങളെ ഒഴിവാക്കി ആനകളെ തളച്ചിരിക്കുന്നത് അമ്പലത്തിന് സമീപമുളള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ്. ഏറെക്കുറെ പച്ചപ്പുളള ഇവിടം ആനകള്‍ക്ക് ഒരു പരിധിവരെ സുഖപ്രദമാണങ്കിലും ജലക്ഷാമം മൂലം പരിചരണത്തിന് ആശ്യമായ വെളളം പൂര്‍ണ്ണമായും ലഭ്യമാകുന്നില്ല. ഇതുമൂലം ആനകളും പാപ്പാന്മാരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. ചട്ടപ്രകാരമുളള പരിചരണത്തിന് മാത്രമല്ല, കുടിക്കാന്‍ നല്കുവാന് പോലും ആവശ്യമായ വെളളം ലഭ്യമാകുന്നില്ലന്ന് പാപ്പാന്മാര് പറഞ്ഞു. അയല്‍ വാസികളുടെ സഹകരണം കൊണ്ടാണ് ഒരു പരിധി വരെ പിടിച്ച് നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം അമ്പലത്തിനുളളില്‍ എഴുന്നുളളിപ്പിനായി എത്തിച്ച ശേഷം മാത്രമാണ് ആനകള്‍ക്ക് കുടിവെളളം നല്‍കിയത്. ഇക്കാര്യത്തില്‍ അധികൃതര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടങ്കിലും സ്വകാര്യ കുടിവെളള സര്‍വ്വീസുകള്‍ പോലും വെളളമെത്തിക്കാന്‍ ബുദ്ധിമുട്ടുന്നത് കാര്യങ്ങള്‍ക്ക് തടസ്സം സ്യഷ്ടിച്ചിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി സ്വകാര്യ കുടിവെളള സര്‍വ്വീസുകള്‍ക്ക് പതിവ് സ്രോതസ്സുകളില്‍ നിന്ന് നാട്ടുകാരുടെ എതിര്‍പ്പ് മൂലം വെളളമെടുക്കാന്‍ സാധിക്കുന്നില്ല എന്നതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ എഴുന്നുളളിപ്പിന് എത്തിക്കുന്ന ആനകളുടെ കാര്യത്തില്‍ മതിയായ മുന്‍കരുതല്‍ എടുക്കുവാന്‍ അധികൃതര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു എന്ന അഭിപ്രായവും ഉയരുന്നുണ്ട്. ആനകളെ തളച്ചിരിക്കുന്ന സ്ഥലത്ത് വെള്ളം ശേഖരിക്കുന്നതിന് ആവശ്യമായ സംഭരണ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: