ഇളംകാട്: സാമൂഹിക വിരുദ്ധര്‍ കിണര്‍ കല്ലുനിറച്ച് മൂടി. ഞര്‍ക്കാട് ഗുരുന്ദിരത്തിന് സമീപം ഏഴേക്കര്‍ കയത്തിന് സമീപം തോട്ടില്‍ ഉണ്ടായിരുന്ന കിണറാണ് എട്ടംഗസംഘം ഇന്നലെ രാവിലെ എട്ടു മണിയോടെ കല്ലിട്ട് മൂടിയത്.
15 അടി താഴ്ച്ചയുള്ള കിണര്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സ്വകാര്യ വ്യക്തി തോട്ടില്‍ കുഴിച്ചത്. ഇക്കുറി വേനല്‍ രൂക്ഷമായതോടെ രണ്ട് ആഴ്ച്ച മുമ്പ് അഞ്ചാം വാര്ഡ്ഗ്രാമസഭ കൂടുകയും കിണര്‍ ഉപയോഗയോഗ്യമാക്കുവാന്‍ തീരുമാനിക്കുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് കിണറിനുള്ളിലെ മണ്ണുകള്‍ നീക്കം ചെയ്ത് ശുദ്ധിയാക്കി. ഗ്രാമപഞ്ചായത്തിന്റെ അഞ്ച്, ആറ്, ഏഴ് എട്ട് വാര്‍ഡുകളില്‍ അതിരൂക്ഷമായ പ്രദേശത്തേയ്ക്ക് പഞ്ചായത്തിന്റെ വകയായി ഈ കണറിലെ വെള്ളം ടാങ്കറില്‍ എത്തിച്ചു നല്‍കുകയായിരുന്നു. ഇതിനിടെയാണ് കിണര്‍ മൂടിയത്.
സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കിണറില്‍ വെള്ളം താഴുന്നു എന്നാരോപിച്ചാണ് എട്ടംഗസംഘം എത്തി കിണര്‍ മൂടിയതെന്ന് നാട്ടുകാര്‍ പറയുന്നു. കിണര്‍ മൂടുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പഞ്ചായത്ത് അധികൃതര്‍ എത്തിയപ്പോഴേയ്ക്കും കിണര്‍ മൂടിയിട്ട് സംഘം കടന്നുകളഞ്ഞു.
കിണര്‍ മൂടുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ആളുടെ ഫോണ്‍ പിടിച്ചു വാങ്ങി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തെന്നും പരാതിയുണ്ട്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: