പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് പ്ലാവോടുള്ള ഗൃഹോപകരണ സ്ഥാപനത്തിന്റെ ഗോഡൗണ്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുമൂലം കത്തിനശിച്ചു. ഇന്നലെ രാവിലെ 6.30നായിരുന്നു തീപിടിത്തം. കൊടുങ്ങാനൂരില്‍ 15 വര്‍ഷത്തിനുമുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ഗൃഹോപകരണ സ്ഥാപനമായ രാധേവ് ഹോം അപ്ലയന്‍സസിന്റെ പ്ലാവോട്ടെ ഗോഡൗണിന്റെ രണ്ടുനിലയും കത്തിനശിച്ചു. ഗോഡൗണിന്റെ താഴെനിന്നു മുകളിലത്തെ നിലയിലേക്കു തീ പടര്‍ന്നു പിടിക്കുകയായിരുന്നു. കെട്ടിടത്തിനുള്ളില്‍ തീയും പുകയും കണ്ട പരിസരവാസികളാണ് വിവരം വട്ടിയൂര്‍ക്കാവ് പോലീസിലും ഫയര്‍ഫോഴ്സിലും അറിയിച്ചത്. കൊടുങ്ങാനൂര്‍ സ്വദേശി അജീവിന്റേതാണ് ഗൃഹോപകരണ സ്ഥാപനവും ഗോഡൗണും. ഗോഡൗണില്‍ റഫ്രിജറേറ്റര്‍, മിക്സി, വാഷിംഗ് മെഷീന്, എയര്‍ കൂളര്‍, എ.സി, ഗ്രെയ്ന്റര്‍ തുടങ്ങി ഗൃഹോപകരണങ്ങളുടെ വന്‍ ശേഖരം തന്നെ ഉണ്ടായിരുന്നു. 3 കോടിയോളം രൂപയുടെ ഉപകരണങ്ങള്‍ കത്തിനശിച്ചുവെന്നാണ് അജീവ് പറയുന്നു. വട്ടിയൂര്‍ക്കാവ് സ്വദേശി ബാലചന്ദ്രന്റെ വീട് വാടകയ്ക്കെടുത്താണ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്. 2800 ഓളം സ്ക്വയര്‍ഫീറ്റ് വരുന്നതാണ് കെട്ടിടം. കെട്ടിടത്തിന്റെ അടുക്കളയും ഗൃഹോപകരണങ്ങള്‍ സൂക്ഷിക്കുന്നതിനായി ഉപയോഗിച്ചിരുന്നു. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് ഫയര്‍ഫോഴ്സ്. ഗോഡൗണില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നില്ല. ആരെങ്കിലും തീ കത്തിച്ചതാണോയെന്നു സംശയിക്കുന്നില്ലെന്നു വട്ടിയൂര്‍ക്കാവ് പോലീസ് പറയുന്നു. ചെങ്കല്‍ച്ചുള്ളയില്‍ നിന്ന് സ്റ്റേഷന് ഓഫീസര്‍ ജി. സുരേഷ്കുമാര്‍, അസി. സ്റ്റേഷന് ഓഫീസര്‍ അതുല്‍ സുരേഷ്, ലീഡിംഗ് ഫയര്മാന് ഷാജി, രഞ്ജിത്ത്, അനില്‍കുമാര്‍, വിജീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഗോഡൗണിലെ തീ നിയന്ത്രണ വിധേയമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: