തിരുവനന്തപുരം: മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഊരൂട്ടുത്സവം അലങ്കോലപ്പെടുത്താന്‍ ഡിവൈഎഫ്ഐ ഗുണ്ടാസംഘം രംഗത്ത്. പാല്‍ക്കുളങ്ങര ദേവീക്ഷേത്രത്തിന്റെ ഭാഗമായി നടക്കുന്ന ഊരൂട്ടുത്സവം അലങ്കോലമാക്കാനാണ് ഭരണത്തിന്റെ തണലില്‍ ഡിവൈഎഫ്ഐ ശ്രമം.
പാല്‍ക്കുളങ്ങരയിലെ ദേവീ ക്ഷേത്രത്തിന്റെ കുളത്തിന് നടുവില്‍ സ്ഥാപിച്ചിരിക്കുന്ന ദേവീ വിഗ്രഹത്തിലും ക്ഷേത്ര മതില്‍ക്കെട്ടിനുള്ളിലും അതിക്രമിച്ചു കയറിയ ഡിവൈഎഫ്ഐ പ്രവത്തകര്‍ മനഃപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ പാര്‍ട്ടി പതാക നാട്ടി. ഉന്നത പോലീസുദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെയായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം.
ക്ഷേത്രവിശ്വാസത്തെ ഹനിക്കും വിധമാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പെരുമാറിയത്. ക്ഷേത്രക്കുളത്തില്‍ സ്ഥാപിച്ചിട്ടുള്ള ദേവിയുടെ വിഗ്രഹത്തിന് മുകളില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയതിന് പുറമെ ക്ഷേത്രമതില്‍ക്കെട്ടിനകവും കൊടി തോരണങ്ങള്‍ കൊണ്ട് നിറച്ചു. ഉത്സവത്തിന്റെ ഭാഗമായുള്ള ചടങ്ങുകള്‍ നടക്കുന്നതിനിടെയായിരുന്നു ക്ഷേത്രത്തിന്റെ പ്രധാനകവാടം മുതല്‍ വഴിയിലുടനീളം ഡിവൈഎഫ്ഐ എന്ന് അച്ചടിച്ച കൊടികെട്ടിയത്. ഭക്തജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തു വന്നെങ്കിലും പ്രവര്‍ത്തകര്‍ പിന്മാറിയില്ല. പകരം പ്രദേശവാസികളോടും ഭക്തജനങ്ങളോടും തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
രംഗം വഷളാകുമെന്ന് കണ്ട് ഉന്നത പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും ഭക്തജനങ്ങളുടെ പരാതിയിന്മേല് നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ഇതിന് മുമ്പും ജില്ലയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന് ക്ഷേത്ര വിശ്വാസത്തെ അപമാനിക്കാന്‍ നീക്കമുണ്ടായിരുന്നു. വെള്ളായണി, ശ്രീകണ്ഠേശ്വരം തുടങ്ങിയ ക്ഷേത്രങ്ങളിലും പാര്‍ട്ടി പതാക കെട്ടിയത് ഭക്തരുമായി സംഘര്‍ഷത്തിലാണ് കലാശിച്ചത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വെള്ളായണി ക്ഷേത്രത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും പിന്നീട് വന്നു. ആറ്റുകാല്‍ പൊങ്കാല അടുത്തിരിക്കെ ഡിവൈഎഫ് പ്രവര്‍ത്തകരുടെ നടപടി സാമുദായിക സംഘര്‍ത്തിന് വഴിവച്ചേക്കുമെന്ന ഭീതിയും ഭക്തജനങ്ങളില്‍ ഉയരുന്നു.
അവിശ്വാസികളായ ഡിവൈഎഫ്ഐക്കാര്‍ ഈശ്വരവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്താതെ നാട്ടില്‍ സമാധാനാന്തരീക്ഷം പുലരാന്‍ വഴിയൊരുക്കണമെന്ന് ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് കെ. രാജശേഖരന് ചൂണ്ടിക്കാട്ടി. ഹിന്ദു വിശ്വാസത്തില്‍ മാത്രം കൈകടത്തുന്ന മതേതരസംഘടനയായ ഡിവൈഎഫ്ഐ എന്തുകൊണ്ട് ഇതരമതസ്ഥരുടെ ആഘോഷങ്ങളില്‍ കൈകടത്താന്‍ ശ്രമിക്കുന്നില്ലെന്ന ഭക്തജനങ്ങളുടെ ചോദ്യത്തിന് സിപിഎം നേതൃത്വം മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: