തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. രാവിലെ 9ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും. പച്ചപ്പന്തല്‍ കെട്ടി കണ്ണകീചരിതം പാടി കാപ്പുകെട്ടി ദേവിയെ കുടിയിരുത്തും. കൊടുങ്ങല്ലൂര്‍ ഭഗവതിയെ ആവാഹിച്ചു കൊണ്ടു വന്ന് കുടിയിരുത്തുന്നതായാണ് സങ്കല്പം. ക്ഷേത്ര മേല്‍ശാന്തി ദേവിയുടെ ഉടവാളില്‍ പഞ്ചലോഹ നിര്‍മ്മിതമായ കാപ്പ് ചാര്‍ത്തും. മേല്‍ശാന്തിയുടെ കൈയില്‍ സഹ മേല്‍ശാന്തിമാര്‍ കാപ്പ് കെട്ടും. ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെയും ക്ഷേത്രം മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരിയും ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും. ലോക പ്രസിദ്ധമായ പൊങ്കാല മാര്‍ച്ച് 11ന് നടക്കും. രാവിലെ 10.45ന് പണ്ടാര അടുപ്പില്‍ തീ കത്തിക്കുകയും ഉച്ചയ്ക്ക് 2.15ന് നടക്കുന്ന പൊങ്കാല നിവേദ്യത്തിനുശേഷം ദേവിയുടെ പുറത്തെഴുന്നെള്ളത്തും കഴിഞ്ഞ് 12ന് ഞായറാഴ്ച രാത്രി നടക്കുന്ന കുരുതിതര്‍പ്പണത്തോടുകൂടി ഉത്സവം സമാപിക്കും.
പ്രധാന വേദിയിലെ കലാപരിപാടികളുടെ ഉദ്ഘാടനം വൈകിട്ട് 5ന് ചലച്ചിത്രതാരം ജയറാം നിര്‍വഹിക്കും. അംബാപ്രസാദം പൊങ്കാല സ്പെഷ്യല്‍ പതിപ്പ് പ്രകാശന കര്‍മ്മം നടന് മണിയന്‍പിള്ള രാജു നിര്‍വഹിക്കും. 5ന് വൈകിട്ട് 6ന് ഹരിഹരന് ആറ്റുകാല്‍ ഭഗവതിക്ഷേത്രം ട്രസ്റ്റ് അംബാ പുരസ്കാരം നല്കി ആദരിക്കും. എല്ലാദിവസവും രാത്രി 12 മണിക്കുള്ള ദീപാരാധന കഴിഞ്ഞ് നട അടയ്ക്കുന്നതിനുമുമ്പ് വിവിധ വര്‍ണക്കടലാസുകളാലും കുരുത്തോലകളാലും ആലക്തിക ദീപങ്ങളാലും അലംകൃതങ്ങളായ ദേവീവിഗ്രഹം വഹിച്ചുകൊണ്ടുള്ള നിരവധി നേര്‍ച്ച വിളക്കുകെട്ടുകള്‍ നടക്കും. ക്ഷേത്രത്തിന് മുന്നില്‍ ഭക്തജനങ്ങള്‍ക്ക് സൗകര്യപ്രദമായി ദര്‍ശനം നടത്തുന്നതിന് നടപ്പന്തല്‍ നിര്‍മ്മിച്ചിട്ടുണ്ട്. മഹോത്സവത്തിനു മുന്‍പുതന്നെ ക്ഷേത്രപരിസരത്ത്് ഭക്തജനപ്രവാഹം ആരംഭിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: