പെരിന്തല്‍മണ്ണ: തമിഴ്നാട്ടിലെ കഞ്ചാവ് മൊത്തവിതരണക്കാരന് ആറ് കിലോ കഞ്ചാവുമായി പെരിന്തല്‍മണ്ണയില്‍ പിടിയില്‍. മധുര തിരുമുകുളം സ്വദേശി മധുരൈ ശിവനെന്ന ശിവന്(44) ആണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം പെരിന്തല്‍മണ്ണയില്‍ വെച്ച് തന്നെ എട്ട് കിലോ കഞ്ചാവുമായി ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങി കച്ചവടം പുനരാരംഭിച്ചപ്പോഴാണ് വീണ്ടും പിടിയിലായത്.
മധുര, ഡിണ്ടിഗല്‍, പൊള്ളാച്ചി, പഴനി എന്നിവിടങഅങളിലെ ഗ്രാമങ്ങളില്‍ വെച്ച് കേരളത്തിലെ വിതരണക്കാര്‍ക്ക് കഞ്ചാവ് നല്കുന്ന സംഘത്തിന്റെ തലവനാണ് ഇയാള്‍. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവെത്തിക്കുന്നതെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ജില്ലയിലെ മഞ്ചേരി, പെരിന്തല്‍മണ്ണ, തിരൂര്‍, മലപ്പുറം തുടങ്ങിയ പ്രധാനകേന്ദ്രങ്ങളിലെ വിതരണക്കാര്‍ക്ക് കാലങ്ങളായി കഞ്ചാവ് നല്‍കുന്നത് ശിവനാണ്. ഇത്തരം സംഘങ്ങള്‍ തമിഴ്നാട്ടിലെത്തി കഞ്ചാവ് ശേഖരിക്കാറുണ്ടെന്നും ശിവന് പറഞ്ഞു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കൊളത്തൂരില്‍ വെച്ചാണ് ഇയാള്‍ വലയിലായത്. ശിവനെ ചോദ്യം ചെയ്തതില്‍ നിന്ന് മലബാര്‍ മേഖലയിലെ കഞ്ചാവ് മാഫിയകളെ കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു.
ശിവനെതിരെ തമിഴ്നാട്ടിലെ മധുര തിരുമംഗലം സ്റ്റേഷനില്‍ കഞ്ചാവ് കേസുകള്‍ നിലവിലുണ്ട്. ഇതിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ഇനിയും ഇയാള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്ന് ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന് അറിയിച്ചു.
സിഐ സാജു.കെ.ഏബ്രഹാം, കൊളത്തൂര്‍ എസ്ഐ പി.വിഷ്ണു, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എഎസ്ഐ സി.പി.മുരളീധരന്, പി.എന്‍.മോഹനകൃഷ്ണന്, എന്‍.ടി.കൃഷ്ണകുമാര്‍, എം.മനോജ്കുമാര്‍, മിഥുന്. ബിനു, സജീവന്, ദിനേശന്, സജീര്‍, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: