പരപ്പനങ്ങാടി: പുതിയതായി രൂപീകൃതമായ പരപ്പനങ്ങാടി നഗരസഭയില്‍ ഭരണസ്തംഭനം. നഗരാസൂത്രണ സമിതി യോഗത്തിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആളെ സെക്രട്ടറി ക്ഷണിച്ചു വരുത്തുകയും യോഗത്തില്‍ നിന്ന് വൈസ് ചെയര്മാന് ഇറക്കി വിടുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നലെ നടന്ന ഭരണസമിതി യോഗം ബിജെപി അംഗങ്ങള്‍ ബഹിഷ്കരിച്ചു. കൃത്യമായ അജണ്ടയില്ലാതെയും കൗണ്സിലര്മാരെയോഗം സമയത്തിന് അറിയിക്കാതെയും നടത്തുന്ന യോഹം അസാധുവാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
കൗണ്‍സില്‍ യോഗങ്ങള്‍ അംഗങ്ങളെ രേഖാമൂലം അറിയിക്കണമെന്നും അടിയന്തിര യോഗങ്ങള്‍ 24 മണിക്കൂര്‍ മുമ്പും അറിയിക്കണമെന്നുമാണ് ചട്ടം. ചട്ടങ്ങള്‍ പാലിക്കാതെ യോഗ നടപടികള്‍ ആരംഭിച്ചതാണ് പ്രതിഷേധത്തിന് കാരണം. ചെയര്‍പേഴ്സന്റെ ഡ്രൈവര്‍ പോലും ഭരണകാര്യത്തില്‍ ഇടപെടുന്ന രീതിയാണ് നഗരസഭയില്‍ നടക്കുന്നത്. ഭരണസമിതിക്ക് ഇതുവരെ മാലിന്യപ്രശ്നം പോലും ഇതുവരെ പരിഹരിക്കാനായിട്ടില്ല. പ്രധാന വകുപ്പുകളില്‍ നിന്നും മറ്റും ഭരണ നൈപുണ്യമുള്ള വിദഗ്ദരെ ഉള്‍പ്പെടുത്തി കൊണ്ടാണ് നഗരാസൂത്രണ സമിതികള്‍ രൂപീകരിക്കേണ്ടത് എന്നാല്‍ ഇവിടെ രാഷ്ട്രീയ വീതംവെപ്പാണ് നടന്നത്. ജനകീയ വികസന പ്രക്രിയകളില്‍ ക്രിയാത്മക പങ്കുവഹിക്കാന്‍ കഴിയുന്ന വിദഗ്ദരെ ഉള്‍പ്പെടുത്താതെ ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്ന രീതിയാണ് ലീഗ് ഭരണസമിതി കൈക്കൊള്ളുന്നത്.
സിപിഎം നേതൃത്വത്തിലുള്ള ജനകീയ വികസന മുന്നണിയാകട്ടെ മുന്‍സിപ്പാലിറ്റിയില്‍ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ പോലും ചെറു ശബ്ദമുയര്ത്തുന്നില്ല. ഐഐഎസ്ടി വിഷയത്തില്‍ പോലും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കാതെ ഭൂമാഫിയക്കൊപ്പമാണ് സിപിഎം മുന്നണിയും ലീഗും. ഇക്കാര്യത്തില്‍ യോജിച്ച പ്രമേയം പോലും ഇവര്‍ പാസാക്കി. ജനങ്ങളെ നോക്കുകുത്തികളാക്കി ഇരുമുന്നണികളും നടത്തുന്ന രാഷ്ട്രീയ നാടകം അനുവദിക്കാനാകില്ലെന്ന് ബിജെപി മുന്‍സിപ്പല്‍ കമ്മറ്റി വ്യക്തമാക്കി.
പ്രധാനമന്ത്രി ആവാസ് യോജന അടക്കമുള്ള പദ്ധതികള്‍ നഗരസഭയില്‍ നടപ്പാക്കിയിട്ടില്ല. പദ്ധതി നിര്‍വഹണത്തില്‍ പോലും ഭിന്നത രൂക്ഷമായിരിക്കുന്നു. ജനപക്ഷ വികസനം നടപ്പാക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും നഗരാസൂത്രണ സമിതിയിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ട വ്യക്തിയെ പോലും ഇറക്കിവിടുന്ന വൈസ് ചെയര്‍മാന്റെ ധിക്കാരപരമായ നടപടികള്‍ക്കുമെതിരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി വ്യക്തമാക്കി.ലീഗ് ഭരണസമിതിയുടെ ധികാര സമീപനത്തില്‍ പ്രതിക്ഷേധിച്ച് യോഗം ബഹിഷ്കരിച്ച അംഗങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. തറയില്‍ ശ്രീധരന്, പി.വി.തുളസിദാസ്, അംബിക മോഹന്‍രാജ്, ഉഷ പാലക്കല്‍, കെ.ഉണ്ണികൃഷ്ണന്, മുരളി നെടുവ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: