നിലമ്പൂര്‍: പാലേമാട് വിവേകാന്ദ കോളേജില്‍ എബിവിപി പ്രവര്‍ത്തകനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. ബിഎ ഇക്കണോമിക്സ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി വിവേക്(17)നാണ് പരിക്കേറ്റത്. എസ്എഫ്ഐ എടക്കര ഏരിയാ സെക്രട്ടറി അനസിന്റെ നേതൃത്വത്തിലുള്ള സംഘം റാഗിംങ് എന്ന പേരിലാണ് ആക്രമണം തുടങ്ങിയത്. ചെറിയ രീതിയില്‍ തുടങ്ങിയ റാഗിംങ് പിന്നീട് ക്രൂരമാകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിവേകിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതിന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. തന്നെ എസ്എഫ്ഐക്കാര്‍ റാഗ് ചെയ്യുകയായിരുന്നെന്ന് കാണിച്ച് വിവേക് പ്രിന്‍സിപ്പാളിന് പരാതി നല്കി. പാലേമാട് വിവേകാനന്ദയില്‍ എബിവിപി ശക്തിയാര്‍ജ്ജിക്കുന്നതിന് നേതൃത്വം നല്കുന്ന വിവേകിനെ ആസൂത്രിതമായാണ് ഉപദ്രവിച്ചതെന്ന് എബിവിപി ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: