തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് ഇന്ന് അവതരിപ്പിച്ച ബജറ്റ് അവതരണത്തിന് മുമ്പ് തന്നെ ചോര്‍ന്നു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ബജറ്റ് ചോര്‍ന്നത് ഗൗരവതരമാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ബജറ്റ് അവതരണത്തിന് മുന്‍പ് രേഖകള്‍ പുറത്തായെന്ന് കാട്ടി പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബജറ്റ് രേഖകള്‍ ചോര്‍ന്നെങ്കില്‍ അത് പരിശോധിക്കാമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞുവെങ്കിലും ബഹളം ശമിച്ചില്ല. ഇതിനിടെ പതറിപ്പോയ ധനമന്ത്രിയും സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്ന് അറിയിച്ചു.
ബജറ്റിന്റെ വിശുദ്ധി നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ആളാണ്. മന്ത്രിതന്നെയാണ് ബജറ്റ് ചോർത്തിയിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ബജറ്റ് പ്രഖ്യാപനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് ലഭിക്കുന്നുണ്ടെന്നും മന്ത്രി പ്രഖ്യാപിക്കാന്‍ പോകുന്ന പദ്ധതികള്‍ ഇനി താന്‍ പറയാമെന്നും ചെന്നിത്തല പറഞ്ഞു.
ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മുന്‍പിലെത്തി ബഹളംവച്ചു. തുടര്‍ന്ന് പ്രതിപക്ഷം ബജറ്റ് പ്രസംഗിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് നിയമസഭാ മീഡിയാ റൂമില്‍ പ്രതിപക്ഷ നേതാവ് ബദല്‍ ബജറ്റ് അവതരിപ്പിച്ചു. കേരള കോണ്‍ഗ്രസ്-എം അംഗങ്ങളും ബജറ്റ് ചോർച്ചയിൽ പ്രതിഷേധിച്ച് സഭ വിട്ടു. റവന്യു വരുമാനം, വരവ് ചെലവ് കണക്കുകള്‍ എന്നിവ അടക്കമാണ് പുറത്തുവരുന്നതെന്ന് രമേശ് ചെന്നിത്തല വിശദമാക്കി.
ഒമ്പത് മണിക്കാണ് ബജറ്റ് അവതരണം തുടങ്ങിയത്.അവതരണം രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് വായിക്കാനുള്ള ഭാഗങ്ങള്‍ സോഷ്യല്‍ മീഡയിയില്‍ പ്രചരിച്ചുവെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചത്. ഇതിന്റെ പ്രിന്റ് ഔട്ടുകളും പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ വിതരണം ചെയ്തു. ഇതോടെ ബജറ്റ് അവതരണം തടസ്സപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: