കോട്ടയം: സംസ്ഥാന ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച പദ്ധതികളെല്ലാം കേന്ദ്ര ഫണ്ട് ഉപയോഗിച്ചിട്ടുള്ളതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. യാഥാർത്ഥ്യബോധമില്ലാത്ത കിഫ്ബി ബജറ്റണെന്നും കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്റെ സമ്പദ് ഘടനയെ മെച്ചപ്പെടുത്താന്‍ ഈ ബജറ്റ് സഹായിക്കില്ലെന്നും കുമ്മനം രാജശേഖരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബജറ്റിന് കൂടുതൽ വിശ്വാസ്യത ആവശ്യമാണ്. ബജറ്റ്അവതരണത്തിനു ശേഷം വിളിക്കുന്ന പത്രസമ്മേളനത്തിൽ ബജറ്റിന്റെ പകർപ്പ് വിതരണം ചെയ്യുന്നതിനു പകരം അത് നേരത്തെ തന്നെ ചോർന്നു. ഇത് ബജറ്റിന്റെ വിശ്വാസ്യതയ്ക്കുണ്ടായ കോട്ടമാണ്. ബജറ്റ് ചോർന്നതിന്റെ ഉത്തരവാദിത്തിൽ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞു മാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്വം ഏറ്റെടുത്ത് തോമസ് ഐസക് രാജിവയ്ക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
കുറച്ച് ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാട്ടില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ ഒന്നും ബജറ്റില്‍ ഇല്ല. നികുതി പിരിച്ചെടുക്കാൻ എന്ത് നടപടി സർക്കാർ സ്വീകരിക്കും എന്നത് സംബന്ധിച്ച് ബജറ്റിൽ യാതൊരു പരാമർശവും ഇല്ല. നോട്ട് പിന്‍വലിക്കലിനെ പഴിക്കുന്നതില്‍ അര്‍ത്ഥമില്ല. പല ക്ഷേമപദ്ധതികളും നടപ്പിലാക്കുന്നത് കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ്. എന്നാല്‍ കേന്ദ്ര വിഹിതം എത്രയെന്ന് ബജറ്റില്‍ വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ബജറ്റിലെ വാഗ്ദാനങ്ങളെ എങ്ങനെ വിശ്വസിക്കാനുമെന്നും ധനകാര്യവകുപ്പിന്റെ പോലും പ്രസക്തി നഷ്ടപ്പെടുന്ന ബജറ്റാണിതെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: