ന്യൂദല്‍ഹി: അരുണാചല്‍ സന്ദര്‍ശിക്കുന്ന ടിബറ്റന്‍ ആധ്യാത്മികാചാര്യന് ദലൈലാമയെ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ സ്വീകരിക്കും. മതപരമായ ചടങ്ങുകള്‍ക്കാണ് ദലൈലാമയും സംഘവും എത്തുന്നത്.
ദലൈലാമയ്ക്ക് ആതിഥ്യമരുളിയാല് ഇന്ത്യയുമായുളള ബന്ധം വഷളാകുമെന്ന ചൈനയുടെ ആവര്‍ത്തിച്ചുളള ഭീഷണികള്‍ക്കിടെയാണ് ഇന്ത്യ നയം വ്യക്തമാക്കിയിരിക്കുന്നത്.
ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന, ഇന്ത്യയുടെ പ്രദേശമാണ് ദക്ഷിണ ടിബറ്റ്.
ചൈന വിഘടനവാദിയായി കരുതുന്ന ടിബറ്റന്‍ ആത്മീയ നേതാവാണ് ദലൈലാമ. മുന്‍ സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭരണകൂടവും ദലൈലാമയ്ക്ക് പരസ്യമായി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എട്ട് വര്‍ഷത്തിന് ശേഷം ബുദ്ധവിഹാരമായ തവാങ് സന്ദര്‍ശിക്കുന്ന ദലൈലാമയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. ഇത് വലിയൊരു മാറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മതനേതാവെന്ന നിലയിലാണ് ദലൈലാമ ഇവിടെ വരുന്നത്. അദ്ദേഹത്തെ തടയാന്‍ യാതൊരു കാരണവുമില്ല റിജിജു കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ അനുയായികള്‍ അദ്ദേഹം അവിടെ വരണമെന്ന് ആഗ്രഹിക്കുന്നു. അദ്ദേഹത്തിന് എന്ത് കുഴപ്പം ഉണ്ടാക്കാന്‍ കഴിയുമെന്നും റിജിജു ചോദിച്ചു. അടുത്തമാസം നാലു മുതല്‍ 13 വരെയാണ് ലാമയുടെ സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: